Flash News

6/recent/ticker-posts

സംസ്ഥാനത്ത് ആറാമത്തെ പോലിസ് ബറ്റാലിയന്‍ ഉടന്‍ നിലവില്‍ വരും; 15 സൈബര്‍ പോലിസ് സ്റ്റേഷനുകള്‍ കൂടി.

Views


സംസ്ഥാനത്ത് ആറാമത്തെ പോലിസ് ബറ്റാലിയന്‍ നിലമ്പൂര്‍ ആസ്ഥാനമാക്കി ഉടന്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആസ്ഥാനം പിന്നീട് കോഴിക്കേട്ടേയ്ക്ക് മാറ്റും. പുതുതായി നിര്‍മിച്ച വര്‍ക്കല, പൊന്‍മുടി പോലിസ് സ്റ്റേഷന്‍ കെട്ടിടങ്ങളുടെയും കൊല്ലം റൂറല്‍ കമാന്റ് സെന്ററിന്റെയും ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

ആദ്യഘട്ടമായി 100 പേരെയാണ് പുതിയ ബറ്റാലിയനില്‍ നിയമിക്കുക. മൂന്നുവര്‍ഷത്തിനുശേഷം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാവുമ്പോള്‍ ബറ്റാലിയനില്‍ 1000 പേരുണ്ടാവും. ഇതില്‍ പകുതിയും വനിതകളാവും. സംസ്ഥാനത്ത് പോലിസ് നിര്‍വഹണം ഫലപ്രദമായി നടപ്പാക്കുന്നതിന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 25 പുതിയ പോലിസ് സബ് ഡിവിഷനുകള്‍ക്ക് രൂപം നല്‍കും.

നിലവില്‍ 60 സബ് ഡിവിഷനുകളാണുളളത്. തിരുവനന്തപുരം റൂറല്‍, കൊല്ലം റൂറല്‍, എറണാകുളം റൂറല്‍, വയനാട്, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ പുതിയ വനിതാ പോലിസ് സ്റ്റേഷനുകളും തുറക്കും. ഇതോടെ സംസ്ഥാനത്തെ 19 പോലിസ് ജില്ലകളിലും വനിതാ പോലിസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാകും. നിലവില്‍ 14 പോലിസ് ജില്ലകളിലാണ് വനിതാ പോലിസ് സ്റ്റേഷനുകളുളളത്. സംസ്ഥാനത്ത് 15 പോലിസ് ജില്ലകളിലെ സൈബര്‍ സെല്ലുകള്‍ സൈബര്‍ ക്രൈം പോലിസ് സ്റ്റേഷനുകളാക്കി മാറ്റും. നിലവില്‍ സൈബര്‍ പോലിസ് സ്റ്റേഷനുകളുളളത് തിരുവനന്തപുരം സിറ്റി, കൊച്ചി സിറ്റി, കോഴിക്കോട് സിറ്റി, തൃശൂര്‍ സിറ്റി എന്നിവിടങ്ങളിലാണ്. ഇതോടെ 19 പോലിസ് ജില്ലകളിലും സൈബര്‍ ക്രൈം പോലിസ് സ്റ്റേഷനുകള്‍ നിലവില്‍ വരും.

ഐജി റാങ്കിലുളള ഡയറക്ടറുടെ നേതൃത്വത്തില്‍ പോലിസില്‍ സോഷ്യല്‍ പോലിസിങ് ഡയറക്ടറേറ്റ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പോലിസ് സ്റ്റേഷനുകളിലും സോഷ്യല്‍ പോലിസിങ് വിഭാഗം നിലവില്‍ വരും. നിലവിലുളള കുറ്റാന്വേഷണ, ക്രമസമാധാന വിഭാഗങ്ങള്‍ക്ക് പുറമെയാണിത്. കണ്ണൂര്‍ ജില്ലയെ വിഭജിച്ച് കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നീ പോലിസ് ജില്ലകള്‍ക്ക് രൂപം നല്‍കും. എല്ലാ പോലിസ് സ്റ്റേഷനുകളെയും സര്‍വീസ് ഡെലിവറി സെന്ററുകളായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ക്രമസമാധാന വിഭാഗം എഡിജിപി ഡോ.ഷേക്ക് ദര്‍വേഷ് സാഹിബ് സംസാരിച്ചു.

വര്‍ക്കല, പൊന്‍മുടി, കൊട്ടാരക്കര എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച ചടങ്ങുകളില്‍ മന്ത്രിമാരും എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും പോലിസ് ഉദ്യോഗസ്ഥരും സംബന്ധിച്ചു. കൊവിഡ് സുരക്ഷാ പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ആധുനികസംവിധാനങ്ങളുളള കെട്ടിടങ്ങളാണ് വര്‍ക്കല, പൊന്‍മുടി എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്. പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ശിവഗിരി മഠവും വിനോദസഞ്ചാര കേന്ദ്രങ്ങളായ വര്‍ക്കല പാപനാശം ബീച്ചും അധികാരപരിധിയിലുളള വര്‍ക്കല പോലിസ് സ്റ്റേഷന്‍ 1922 ലാണ് സ്ഥാപിതമായത്. 7200 ചതുരശ്ര അടി വിസ്തൃതിയുളള കെട്ടിടം ശിശു, വനിതാ, ഭിന്നശേഷി സൗഹൃദമായാണ് നിര്‍മ്മിച്ചിരിക്കുന്നത്.

പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ പൊന്‍മുടിയിലെ കെട്ടിടവും വര്‍ക്കലയിലേതുപോലെ തനത് കേരളീയ മാതൃകയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഹാബിറ്റാറ്റ് ടെക്‌നോളജീസ് ഗ്രൂപ്പ് നിര്‍മിച്ച കെട്ടിടങ്ങള്‍ക്കായി 2.80 കോടി രൂപ ചെലവാക്കി. 2011 ല്‍ കൊല്ലം റൂറല്‍ പോലിസ് ജില്ല രൂപീകരിച്ച ശേഷം പരിമിത സൗകര്യങ്ങള്‍ മാത്രമുളള കെട്ടിടങ്ങളിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചിരുന്നത്. 2019-20 വര്‍ഷത്തെ സംസ്ഥാന പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് കൊട്ടാരക്കരയില്‍ കൊല്ലം റൂറല്‍ ജില്ലാ പോലിസിന് വേണ്ടി കണ്‍ട്രോള്‍ റൂം സ്ഥാപിച്ചത്. ഐഷാ പോറ്റി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പോലിസ് നവീകരണത്തിനുളള കേന്ദ്ര ഫണ്ടില്‍നിന്നുമാണ് കണ്‍ട്രോള്‍ റൂം നിര്‍മാണത്തിനായി തുക കണ്ടെത്തിയത്.


Post a Comment

0 Comments