കെ എസ് എഫ് ഇയിൽ വിജിലൻസ് റെയിഡ് നടത്തിയതിന് പിന്നിൽ സ്വകാര്യ ചിട്ടി കമ്പനികളെന്ന് കെ എസ് എഫ് ഇ ചെയർമാൻ പീലിപ്പോസ് തോമസ്, റിപ്പോർട്ട് ചാനലിലാണ് അദ്ദേഹം ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. കോവിഡും ലോക്ക്ഡൗണും പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും ബിസിനസ് മുന്നോട്ട് കൊണ്ടുപോവാൻ കെ എസ് എഫ് ഇക്ക് സാധിച്ചു, ഇതിൽ അസൂയ പൂണ്ട സ്വകാര്യ കമ്പനികൾ റെയിഡ് നടത്താൻ നീക്കം നടത്തി എന്നാണ് സംശയിക്കുന്നത്, അദ്ദേഹം പറഞ്ഞു.
പീലിപ്പോസ് തോമസിന്റെ വാക്കുകൾ
1
വിജിലന്‍സിനെതിരെ ഗുരുതര ആരോപണവുമായി കെഎസ്എഫ്ഇ. വിജിലന്‍സ് നടത്തിയ മിന്നല്‍ റെയ്ഡുകള്‍ക്ക് പിന്നില്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളായിരിക്കാമെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിനിടെയാണ് പീലിപ്പോസ് തോമസിന്റെ പ്രതികരണം. കൊവിഡ് കാലമായിട്ടും സ്വര്‍ണ പണയ വായ്പയിലും ചിട്ടിയിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇയ്ക്ക് കഴിഞ്ഞു. ബിസിനസില്‍ വലിയ വളര്‍ച്ചയുണ്ടായതുകൊണ്ട് തങ്ങളോട് മത്സരിക്കുന്നവരുടെ സ്വാധീനം ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് കരുതുന്നതെന്നും കെഎസ്എഫ്ഇ മേധാവി വ്യക്തമാക്കി. വിജിലന്‍സ് 36 ശാഖകളില്‍ റെയ്ഡ് നടത്തിയതില്‍ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിന് പീലിപ്പോസ് തോമസിന്റെ മറുപടി ഇങ്ങനെ;
“ഞങ്ങള്‍ ഇതിനെ കാണുന്നത് വേറൊരു ആംഗിളില്‍ കൂടിയാണ്. കാരണം ഈ കൊവിഡ് കാലഘട്ടത്തിലായിട്ടും കേരളത്തിലെ സ്വര്‍ണ പണയ വായ്പാ സ്ഥാപനങ്ങളില്‍ കെഎസ്എഫ്ഇയ്ക്ക് 500 കോടിയോളം രൂപ കൂടുതലായി കൊടുക്കാന്‍ കഴിഞ്ഞു. ഞങ്ങളുടെ ഗോള്‍ഡ് പോര്‍ട്ട് ഫോളിയോയില്‍ വലിയ വര്‍ധനവുണ്ടായി. ചിട്ടിയില്‍ കളക്ഷന്‍ കുറഞ്ഞെങ്കിലും മറ്റേത് ധനകാര്യ സ്ഥാപനത്തേക്കാളും കൊടുക്കാന്‍ കഴിഞ്ഞു. ബിസിനസ് കിട്ടി. അതുകൊണ്ട് ഞങ്ങളോട് മത്സരിക്കുന്നവരുടെ സ്വാധീനം ഇതിലുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ സ്വാധീനമുണ്ടെന്ന് സംശയിക്കേണ്ട സാഹചര്യമുണ്ട്. ആരുടെ പരാതിയിലാണ് നടപടിയെന്ന് ഞങ്ങളോട് ഇതുവരെ പറഞ്ഞിട്ടില്ല. അതാരുടെ പരാതിയാണെന്ന് കൂടി നോക്കുമ്പോള്‍ ഇക്കാര്യം കുറേക്കൂടി വ്യക്തമാകും. ആരിലാണ് സ്വാധീനം ചെലുത്തിയതെന്ന് പുറത്തുവരേണ്ട കാര്യങ്ങളാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ സ്വാധീനമുണ്ടോയെന്ന് ന്യായമായി സംശയിക്കുന്നു.”
0 Comments