Flash News

6/recent/ticker-posts

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്

Views
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്. ആദ്യ രണ്ട് മണിക്കൂറില്‍ 16 ശതമാനത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. അഞ്ച് ജില്ലകളിലും വോട്ടര്‍മാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടിങ് തടസ്സപ്പെട്ടു.

കൊല്ലം 11.39, ഇടുക്കി 11.29, പത്തനംതിട്ട 11.96, ആലപ്പുഴ 11.62, തിരുവനന്തപുരം 10.41 ശതമാനം എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ വോട്ടുനില. 

രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. പോളിങ് ബുത്തിലെത്തുമ്പോള്‍ തിരിച്ചറിയല്‍ രേഖകളിലേതെങ്കിലുമൊന്ന് ഹാജരാക്കണം. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി. ബുക്ക്, ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍നിന്ന് തെരഞ്ഞെടുപ്പു തീയതിക്ക് ആറുമാസം മുന്‍പുവരെ നല്‍കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.

തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്കുശേഷം കൊവിഡ് പോസിറ്റീവാകുന്നവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും ചൊവ്വാഴ്ച പോളിങ് ബൂത്തില്‍ നേരിട്ടെത്തി പി.പി.ഇ.കിറ്റ് ധരിച്ച് വോട്ടുചെയ്യാം. ആരോഗ്യവകുപ്പിനെയും വരണാധികാരിയെയും വോട്ടുചെയ്യുന്ന കാര്യം അറിയിക്കണം. 

സര്‍ക്കാര്‍ ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലേ വോട്ടുചെയ്യാനാവൂ. ചൊവ്വാഴ്ച വൈകീട്ട് ആറിനു മുന്‍പ് പോളിങ് ബൂത്തിലെത്തണം. മറ്റു വോട്ടര്‍ വോട്ടുചെയ്തശേഷമേ കൊവിഡ് ബാധിതരെ വോട്ടുചെയ്യാന്‍ അനുവദിക്കൂ.

അതേസമയം, വ്യാഴാഴ്ച രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകീട്ട് ആറിനു സമാപിക്കും. ബാക്കി നാലു ജില്ലകളില്‍ 14-നാണ് തെരഞ്ഞെടുപ്പ്.


Post a Comment

0 Comments