ഗൂഡല്ലൂർ | ഊട്ടിയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളടക്കം നീലഗിരി ജില്ലയിലെ മുഴുവൻ വിനോദ സഞ്ചാര പ്രദേശങ്ങളും ഇന്ന് (തിങ്കളാഴ്ച) തുറന്നു. ഊട്ടിയിലെ ബോട്ട് ഹൗസ്, കോത്തഗിരി, കോടനാട്, കുന്നൂർ സിംസ് പാർക്ക്, ദൊഡ്ഡബെഡ്ഡ ഉൾപ്പെടെ ടൂറിസം വകുപ്പിന് കീഴിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നതായി നീലഗിരി ജില്ല കലക്ടർ ജെ. ഇന്നസെൻറ് ദിവ്യ അറിയിച്ചു. ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, കുന്നൂർ സിംസ്പാർക്ക്, കോത്തഗിരി നെഹ്റു പാർക്ക്, മേട്ടുപാളയം ചുരത്തിലെ കാട്ടേരി പാർക്ക് എന്നിവിടങ്ങളിലേക്ക് സെപ്റ്റംബറിൽ തന്നെ പ്രവേശനം അനുവദിച്ചിരുന്നു.
അതേ സമയം, മുതുമല തെപ്പക്കാട് ആന ക്യാമ്പ് തുറക്കുന്ന കാര്യം സംസ്ഥാന സർക്കാറാണ് തീരുമാനിക്കേണ്ടത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സഞ്ചാരികളെ കടത്തി വിടുക. അതിനായുള്ള ഒരുക്കങ്ങളെല്ലാം കഴിഞ്ഞു. സർക്കാറിൻ്റെ നിർദേശ പ്രകാരം ജീവനക്കാർക്ക് സാനിറ്റൈസറുകൾ, കൈയ്യുറകൾ, മാസ്ക്ക് എന്നിവ നൽകി. ഓരോ രണ്ട് മണിക്കൂറിലും ടിക്കറ്റ് സ്റ്റാളുകൾ, ഇരിപ്പിടങ്ങൾ എന്നിവ അണു വിമുക്തമാക്കും.
സഞ്ചാരികൾ എല്ലായ്‌പ്പോഴും വ്യക്തിഗത അകലം പാലിക്കാനും മാസ്‌ക്കുകൾ ധരിക്കാനും നിർദേശിച്ചുള്ള അനൗൺസ്മെൻറുകൾ മൈക്ക് വഴി നൽകും. കഴിഞ്ഞ മാസം തമിഴ്നാട് സർക്കാർ നിയന്ത്രണങ്ങൾ ലളിതമാക്കിയതോടെ ഊട്ടിയിലേക്ക് വിനോദ സഞ്ചാരികളുടെ വരവ് കൂടിയിട്ടുണ്ട്. കഴിഞ്ഞ ശനി, ഞായർ ദിനങ്ങളിൽ മഴ പോലും വകവെക്കാതെ കേരളത്തിൽ നിന്നടക്കമുള്ള നിരവധി സഞ്ചാരികൾ ഇവിടെ എത്തി.
നേരത്തെ ഇ - പാസ്മൂലം ഒരു ദിവസം 200 വിനോദ സഞ്ചാരികൾക്ക് മാത്രമേ സന്ദർശനാനുമതി നൽകിയിരുന്നുള്ളൂ. നിലവിൽ http://eregister.tnega.org എന്ന വെബിൽ കയറി രജിസ്റ്റർ ചെയ്താൽ മാത്രം മതി. അതേ സമയം, എങ്ങോട്ടാണ് പോകുന്നതെന്നതെന്ന് വ്യക്തമായി അറിയിക്കണം. അപേക്ഷകൻ്റെ മൊബൈലിലേക്ക് വരുന്ന ഒ.ടി.പി നൽകിയാൽ വെബ്സൈറ്റിൽ മറ്റ് വിവരങ്ങൾ രേഖപ്പെടുത്താം. യാത്ര ഉദ്ദേശമാണ് ആദ്യം നൽകേണ്ടത്. വിനോദം, വിവഹം തുടങ്ങിയ വിഭാഗങ്ങളുണ്ട്. വാഹനം, എത്ര പേര്, അപേക്ഷകൻ്റെ പേര് എന്നിവയും രേഖപ്പെടുത്തണം. തിരിച്ചറിയൽ രേഖയും കൈവശം വെക്കണം. ഇതിൻ്റെ വിവരങ്ങളും വെബ്സൈറ്റിൽ നൽകേണ്ടതുണ്ട്. ബസ്, വാൻ, സുമോ, കാർ, ബൈക്ക് എന്നിവ ഏതാണന്നും വ്യക്തമാക്കണം. ഗ്രൂപ്പ് ടൂർ ആണങ്കിൽ ഒരു ബസിൽ ഡ്രൈവറടക്കം 30 പേരിൽ കൂടാൻ പാടില്ല. കൂടുതൽ ആളുണ്ടെങ്കിൽ വാഹനം കൂട്ടാം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കണം യാത്ര. മാസ്ക് ധരിക്കാതെ നടന്നാൽ 500 രൂപ പിഴയോ ആറുമാസം തടവോ ആണ് ശിക്ഷ. സഞ്ചാരികൾക്ക് ഹോട്ടലുകൾ ബുക്ക് ചെയ്യുന്നതിൽ നിലവിൽ നിബന്ധനകളില്ല. തമിഴ്നാട്ടിലേക്ക് വരുന്നവർക്ക് ക്വാറൻറീനും ആവശ്യമില്ല. ഒരാഴ്ചക്ക് മുമ്പ് കേരളത്തിലേക്ക് തിരിച്ച് പ്രവേശിച്ചാലും ക്വാറൻറീൻ നിർബന്ധമില്ല.
0 Comments