Flash News

6/recent/ticker-posts

സി.പി.എമ്മിൽ ‘തലമുറ’ മാറ്റം ; മന്ത്രിമാരടക്കം മൂന്നിലൊന്ന് എം.എൽ.എ.മാർ മത്സരത്തിനിറങ്ങിയേക്കില്ല

Views

തിരുവനന്തപുരം:പുതുമുഖങ്ങൾക്കും യുവാക്കൾക്കും പരിഗണന നൽകിയുള്ള ‘തദ്ദേശ മാതൃക’ സി.പി.എം. നിയമസഭാ തിരഞ്ഞെടുപ്പിലും പരീക്ഷിക്കും. രണ്ടുതവണ തുടർച്ചയായി ജയിച്ചവരെ മാറ്റിനിർത്തും. മണ്ഡലത്തിന്റെ പൊതുസ്വഭാവവും നേതാക്കൾ നിർവഹിക്കേണ്ട ചുമതലയും മുൻനിർത്തിയാകും ‘രണ്ടുതവണ’ എന്ന നിബന്ധന നടപ്പാക്കുക.ആരോഗ്യകാരണങ്ങളാൽ മന്ത്രി എം.എം. മണി മത്സരിക്കില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്. പാർട്ടി ചുമതലയിലേക്കു മാറണോ എന്നതായിരിക്കും എ.കെ. ബാലൻ, ഇ.പി. ജയരാജൻ എന്നിവരുടെ മത്സരസാധ്യത നിശ്ചയിക്കുക. തിരഞ്ഞെടുപ്പിനു ശേഷം സി.പി.എം. സമ്മേളന നടപടികളിലേക്കു കടക്കുകയാണ്. ഇ.പി. ജയരാജൻ അടുത്ത സംസ്ഥാന സെക്രട്ടറിയാകാനുള്ള സാധ്യതയും ഏറെയാണ്.

ഏഴുതവണ മത്സരിക്കുകയും രണ്ടുതവണ മന്ത്രിയാകുകയും ചെയ്ത ജി. സുധാകരൻ ഇനി പാർലമെന്ററി രാഷ്ട്രീയത്തിലേക്കില്ലെന്ന സൂചന നൽകുന്നുണ്ട്. മത്സരിച്ച നാലുതവണയും ജയിക്കുകയും രണ്ടുതവണ മന്ത്രിയാകുകയും ചെയ്ത തോമസ് ഐസക്കും മത്സരിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. ടി.പി. രാമകൃഷ്ണന്റെ മണ്ഡലമായ പേരാമ്പ്ര ജോസ് കെ. മാണി കേരള കോൺഗ്രസിനായി ആവശ്യപ്പെട്ടിട്ടുണ്ട്. അത് അംഗീകരിക്കുകയാണെങ്കിൽ ടി.പി. മത്സരത്തിൽനിന്നു മാറിനിന്നേക്കും.


 
അഞ്ചുതവണ മത്സരിച്ച മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ കുണ്ടറയിലെ സ്വാധീനം പരിഗണിച്ചാൽ വീണ്ടും അവസരം ലഭിച്ചേക്കും. കെ.കെ. ശൈലജ വീണ്ടും മത്സരിക്കുമെങ്കിലും കൂത്തുപറമ്പ് എൽ.ജെ.ഡി.ക്കു നൽകേണ്ടിവരുമെന്നതിനാൽ മണ്ഡലം മാറാനാണു സാധ്യത. മട്ടന്നൂരിൽ ശൈലജയെ മത്സരിപ്പിച്ചേക്കും. മത്സരിക്കുന്നുണ്ടെങ്കിൽ ഇ.പി. ജയരാജൻ കല്യാശ്ശേരിയിലേക്കു മാറാനാണു സാധ്യത.മന്ത്രിമാരായ എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, കെ.ടി. ജലീൽ, കടകംപള്ളി സുരേന്ദ്രൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവരെല്ലാം രണ്ടുതവണയിലേറെ മത്സരിക്കുന്നവരാണ്.

പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ചിലരെ മത്സരത്തിനിറക്കാനും ആലോചനയുണ്ട്. എം.വി. ഗോവിന്ദൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവരിലാർക്കെങ്കിലും നറുക്കുവീഴും. നിലവിലെ എം.എൽ.എ.മാരിൽ വി.എസ്. അച്യുതാനന്ദനടക്കം 20 പേരെങ്കിലും മത്സരത്തിൽനിന്ന് ഒഴിവാകും.


 
എ. പ്രദീപ് കുമാർ, ജെയിംസ് മാത്യു, സുരേഷ് കുറുപ്പ്, ടി.വി. രാജേഷ്, ജോർജ് എം. തോമസ്, സി. കൃഷ്ണൻ, അയിഷ പോറ്റി എന്നിവരെല്ലാം മാറിനിൽക്കാൻ സാധ്യതയുണ്ട്. വൈപ്പിൻ, റാന്നി മണ്ഡലത്തിന്റെ പ്രത്യേകതയാണ് എസ്. ശർമയ്ക്കും രാജു എബ്രഹാമിനും സാധ്യത കൂട്ടുന്നത്. വിജയസാധ്യത നിലനിർത്താൻ കഴിയുന്നവരുണ്ടെങ്കിൽ മാറ്റി പരീക്ഷിച്ചേക്കും.


Post a Comment

0 Comments