സൗദി അറേബ്യയിൽ പുതിയ തൊഴിൽ നിയമ പരിഷ്കരണം നടപ്പിൽ വരികയാണ്. അടുത്ത മാർച്ച് മാസം മുതലാണ് നിയമഭേദഗതി പ്രാബല്യത്തിൽ വരിക. പുതിയ ഭേദഗതി പ്രകാരം വിദേശ തൊഴിലാളി അവധിക്കായി സൗദിക്കുവെളിയിൽ, അതായത് നാട്ടിലേക്കു പോയി തിരികെ വരുവാനുള്ള റീഎൻട്രി ഫീസ് തൊഴിലാളി സ്വയം വഹിക്കണം. നിലവിൽ റീഎൻട്രി ഫീസ് തൊഴിലുടമയാണ് വഹിക്കുന്നത്.
കുറഞ്ഞത് രണ്ട് മാസത്തെ അവധിക്ക് സൗദിയിൽനിന്നും നാട്ടലേക്കുപോയി വരാനുള്ള റീ എൻട്രി ഫീസ് 200 റിയാൽ ആണ്. അതേസമയം, രണ്ട് മാസത്തിൽ കൂടുതലുള്ള ഓരോ മാസത്തിനും നൂറ് റിയാൽ വീതം കൂടുതലായി അടക്കേണ്ടത്. മാർച്ച് മാസം നിയമം പ്രാബല്യത്തിൽ വന്നാൽ പ്രവാസികൾക്ക്, പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് വലിയ ബാധ്യതയായി മാറും.
മാർച്ച് മുതൽ പ്രാബല്യത്തിലാവുന്ന നിയമഭേദഗതിയിൽ അഭിപ്രായം രേഖപ്പെടുത്താൻ എല്ലാവർക്കും അവസരമുണ്ടെന്ന് സൗദി തൊഴിൽ മന്ത്രി അഹമ്മദ് അൽറാജ്ഹി അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി ആറ് വരെയാണ് തൊഴിൽ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരമുള്ളത്. എല്ലാ വിദേശ തൊഴിലാളികൾക്കും എഴുതപ്പെട്ട നിശ്ചിത കാലാവധിയുള്ള തൊഴിൽ കരാറുകൾ നിർബന്ധമാക്കുന്നുമുണ്ട്.
0 Comments