ദുബൈ: യുഎയിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് മടങ്ങാൻ സൗജന്യ ടിക്കറ്റ് നൽകുമെന്ന് എംബസി അറിയിച്ചു. സഊദി, കുവൈത് എന്നിവിടങ്ങളിലേക്ക് പോകാനായി ദുബൈയിൽ എത്തിയ ശേഷം ഇരു രാജ്യങ്ങളും യുഎയിൽ നിന്നുള്ള പ്രവേശനം വിലക്കിയതോടെ ഇവിടെ കുടുങ്ങിയവരിൽ നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് വാങ്ങാൻ കഴിയാത്തവർക്കാണ് സൗജന്യ ടിക്കറ്റ് നൽകുന്നത്. എംബസി അധികൃതരെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇവിടെ കുടുങ്ങിയ യാത്രക്കാരെ നാട്ടിലേക്ക് മടങ്ങാൻ പ്രോത്സാഹിപ്പിക്കാനായി സാമൂഹ്യ സംഘടനകളുമായും അസോസിയേഷനുകളുമായും സഹകരിച്ചു വരികയാണെന്നും ടിക്കറ്റ് വാങ്ങാൻ കഴിയാത്തവർക്ക് സൗജന്യ ടിക്കറ്റുകൾ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും കോൺസുലേറ്റ് വക്താവ് പറഞ്ഞു.ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിന്റെ (ഐസിഡബ്ല്യുഎഫ്) കീഴിലാണ് ടിക്കറ്റുകൾ സ്പോൺസർ ചെയ്യുന്നത്. കോൺസുലർ സേവനങ്ങൾക്കായി ഇന്ത്യൻ പ്രവാസികളിൽ നിന്ന് ഈടാക്കുന്ന ഫീസിൽ നിന്നാണ് ഈ തുക കൂടുതലായി കണ്ടെത്തുന്നത്...
സൗജന്യ ടിക്കറ്റുകൾക്കായി ഇതുവരെ 50 ൽ താഴെ അഭ്യർത്ഥനകൾ മാത്രമാണ് മിഷന് ലഭിച്ചിട്ടുള്ളതെന്ന് കോൺസുലേറ്റ് അറിയിച്ചു. പലരും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നാണ് മനസിലാക്കുന്നത്. എന്നിരുന്നാലും, യാത്രാ നിയന്ത്രണങ്ങൾ എപ്പോൾ
അവസാനിക്കുമെന്നതിനെക്കുറിച്ച് ഒരു നിശ്ചയവുമില്ലാത്തതിനാൽ തിരികെ പോകാൻ ഞങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു. കൂടാതെ, ലക്ഷ്യസ്ഥാന രാജ്യങ്ങൾ പ്രവേശന നിയന്ത്രണങ്ങൾ നീക്കുന്നത് വരെ യാത്ര ആരംഭിക്കരുതെന്ന് ആവശ്യപ്പെടുന്നുവെന്നും കോൺസുലേറ്റ് അറിയിച്ചു.
അതെ സമയം, ഷാർജ-കൊച്ചി സെക്റ്ററിൽ മൂന്ന് വിമാനങ്ങളിലായി 150 ടിക്കറ്റുകൾ 250 ദിർഹം നിരക്കിൽ നൽകുമെന്ന് സ്മാർട്ട് ട്രാവൽ എംഡി അഫി അഹ്‌മദ് അറിയിച്ചു. പരിമിതമായ സീറ്റുകൾ മാത്രമേ ഉള്ളൂവെന്നും ഫെബ്രുവരി 18, 20, 23 തീയതികളിൽ യാത്ര ചെയ്യുന്ന ആദ്യ അമ്പത് യാത്രക്കാർക്കാണ് ഇത് ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എയർ ഇന്ത്യ എക്സ്പ്രസ് 330 ദിർഹം നിരക്കിൽ കേരളത്തിലേക്ക് സർവ്വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
എന്നാൽ, സഹായത്തിനായി കൂടുതൽ ആവശ്യങ്ങൾ ഉയരുമ്പോഴും മടങ്ങാൻ താല്പര്യപ്പെടുന്നവർ കുറവാണ്. ഇവിടെ കുടുങ്ങിയവരിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ള സഊദി യാത്രക്കാരാണ്. ദുബായിൽ കുടുങ്ങിക്കിടക്കുന്ന കർണാടക സംസ്ഥാനത്ത് നിന്നുള്ളവർ സഹായം തേടുന്നതിനായി ഓൺലൈൻ കാംപയിനും ആരംഭിച്ചിട്ടുണ്ട്...
2019 ലെ യുഎഇ പയനീർ അവാർഡ് ജേതാവായ സജി ചെറിയാൻ 400 ആളുകൾക്ക് താമസിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തന്റെ ലേബർ പാർപ്പിട സമുച്ചയത്തിലെ ഒരു പ്രത്യേക കെട്ടിടത്തിൽ അവർക്ക് ഭക്ഷണവും താമസവും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
0 Comments