Flash News

6/recent/ticker-posts

ജീവന്‍ നിലനിര്‍ത്താന്‍ രണ്ട് വയസുകാരി ലവീണിന് വേണ്ടത് 80 ലക്ഷം ദിര്‍ഹം വിലയുള്ള ഇഞ്ചക്ഷന്‍; ഏറ്റെടുത്ത് ശൈഖ് മുഹമ്മദ്, ഇത് രാജ്യത്തെത്തിയ കുഞ്ഞതിഥിക്ക് സ്‌നേഹസമ്മാനം

Views



ദുബായ്; രണ്ട് വയസുകാരിയായ ലവീണിന്റെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടത് 80 ലക്ഷം ദിര്‍ഹത്തിന്റെ ഇഞ്ചക്ഷന്‍. എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്ന കുടുംബത്തിന് സഹായ ഹസ്തം നീട്ടി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വിലയേറിയ ആ കുത്തിവെപ്പ് എടുത്താല്‍ മാത്രമെ രണ്ടു വയസ്സുള്ള കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് സഹായ ഹസ്തവും എത്തിയത്.

ഇറാഖ് സ്വദേശികളായ ഇബ്രാഹിം മുഹമ്മദിന്റെയും ഭാര്യ മസര്‍ മുന്‍ദറിന്റെയും മകളാണ് രണ്ടു വയസ്സുകാരി ലവീണ്‍. സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ് എം എ) എന്ന അപൂര്‍വ്വ രോഗബാധിതയാണ് ലവീണ്‍. കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ഇബ്രാഹിമും മസറും ഫെബ്രുവരി ഒമ്പതിനാണ് ദുബായിയിലെത്തുന്നത്.

ജലീല ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ആ കുരുന്ന് ജീവന് നിലനിര്‍ത്താന്‍ ലോകത്തിലെ തന്നെ ഏറ്റവും വിലയുള്ള ഇഞ്ചക്ഷന്‍ എടുക്കണമെന്ന് അറിഞ്ഞത്. ജീവന്റെ വിലയുള്ള ഇഞ്ചക്ഷനുള്ള പണം നല്‍കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. മറ്റ് വഴികളൊന്നും തെളിയാതെ വന്നപ്പോള്‍ തങ്ങളുടെ ‘ജീവന്റെ ജീവനാ’യ മകള്‍ക്ക് വേണ്ടി ചികിത്സാസഹായം അഭ്യര്‍ത്ഥിച്ച് ആ മാതാപിതാക്കള്‍ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തു.

ഈ വീഡിയോയില്‍ ശൈഖ് മുഹമ്മദിനെ ടാഗ് ചെയ്ത് അറിയിക്കുകയായിരുന്നു. യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ അതിഥിയായി പരിഗണിച്ച് തങ്ങളുടെ കുഞ്ഞിനോട് കരുണ കാണിക്കണമെന്ന്, യുഎഇയുടെ അനുകമ്പയും കാരുണ്യവും എടുത്തുപറഞ്ഞ പോസ്റ്റില്‍ മസര്‍ അപേക്ഷിച്ചു. ശേഷം, ഒരാഴ്ച പിന്നിട്ടപ്പോള്‍ മസറിനെ തേടി അല്‍ ജലീല ആശുപത്രിയിലെ ഡോക്ടര്‍മാരെത്തി. ലോകത്തിലെ ഏറ്റവും വിലയേറിയ ചികിത്സയായി കണക്കാക്കപ്പെടുന്ന ജീന്‍ തെറാപ്പി സോള്‍ജെന്‍സ്മയാണ് ലവീണിന് നല്‍കേണ്ടത്.

 

ഇതിന്റെ ഒറ്റത്തവണത്തെ ഇഞ്ചക്ഷന് വേണ്ട തുകയാണ് 80 ലക്ഷം ദിര്‍ഹം. തന്റെ രാജ്യത്തെ കുഞ്ഞ് അതിഥിക്ക് സ്നേഹസമ്മാനമായി ചെലവ് ഏറ്റെടുത്തുവെന്ന് ശൈഖ് മുഹമ്മദ് അറിയിച്ചു. കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസം ഇഞ്ചക്ഷനെത്തിച്ചു. ലവീണിന് വ്യാഴാഴ്ച കുത്തിവെപ്പ് നടത്തുകയും ചെയ്തു. മൂന്ന് മാസം കൂടി ചികിത്സ തുടരും. ശൈഖ് മുഹമ്മദിന്റെ രൂപത്തില്‍ ദൈവം തങ്ങളെ സഹായിച്ചതാണെന്നും നന്ദിയും കടപ്പാടും വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാവുന്നതിലുമപ്പുറമാണെന്നും കുഞ്ഞിന്റെ പിതാവ് ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു.


Post a Comment

0 Comments