ന്യൂഡൽഹി: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അന്താരാഷ്ട്ര വിപണിയിലെ എണ്ണവില കുറവിന്‍റെ ആനുകൂല്യം ജനങ്ങൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ച് കമ്പനികൾ. കഴിഞ്ഞ കുറേ ദിവസങ്ങളായി ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞിരുന്നു. ഏകദേശം 10 ശതമാനം കുറവാണ് വിപണിയിൽ ഉണ്ടായത്. ഇതിന്‍റെ ആനുകൂല്യം സാധാരണ ജനങ്ങൾക്ക് നൽകുമെന്നാണ് പ്രഖ്യാപനം. എന്നാൽ, നേരത്തെ ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞപ്പോൾ കമ്പനികൾ അതിന്‍റെ ആനുകൂല്യം ജനങ്ങൾക്ക് നൽകിയിരുന്നില്ല.
ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്‍റ് ക്രൂഡിന്‍റെ വില അന്താരാഷ്ട്ര വിപണിയിൽ 63 ഡോളറാണ്. 70 ഡോളർ വെര ഉയർന്ന ശേഷമാണ് വില ഇടിഞ്ഞത്. ഏപ്രിൽ മുതൽ എണ്ണവില കൂടുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനമെങ്കിലും ഇപ്പോൾ അതിൽ മാറ്റം വന്നിട്ടുണ്ട്. യുറോപ്യന്‍റെ പല ഭാഗങ്ങളും വീണ്ടും കോവിഡ് പടരുന്നതോടെ എണ്ണവില വീണ്ടും കുറയാനാണ് സാധ്യത. ഇത് മുന്നിൽ കണ്ടാണ് കമ്പനികൾ വിലകുറവിന്‍റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാനൊരുങ്ങുന്നത്
പക്ഷേ, ഇതാദ്യമായല്ല തെരഞ്ഞെടുപ്പ് കാലത്ത് എണ്ണകമ്പനികൾ വില കുറവിന്‍റെ ആനുകൂല്യം ജനങ്ങൾക്ക് നൽകുന്നത്. മുമ്പും വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറിനെതിരായ ജനരോഷം ഇല്ലാതാക്കാൻ കമ്പനികൾ വില കുറച്ചിരുന്നു.
0 Comments