തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്നുവന്നിരുന്ന വാക്സിനേഷൻ മുടങ്ങി. വാക്സിനെടുക്കാനായി എത്തിയവരെ മടക്കി അയക്കുകയാണ്. ഇന്നലെ ഉച്ചയോടെയാണ് ഇവിടെ വാക്‌സിനേഷന്‍ നിര്‍ത്തിയത്. ഏകദേശം 1600ഓളം പേര്‍ക്ക് ഇവിടെ വെച്ച് വാക്‌സിനേഷന്‍ നല്‍കിയിരുന്നു. പിന്നാലെ സ്റ്റോക്ക് തീരുകയായിരുന്നു.
എന്നാല്‍ ഇന്നലെ ഉച്ചക്ക് ക്യൂവില്‍ നിന്നവര്‍ക്കും ഇന്ന് രാവിലെ എത്താനാവശ്യപ്പെട്ട് ടോക്കണ്‍ നല്‍കിയിരുന്നു. രാവിലെ എത്തിയവര്‍ക്ക് വാക്‌സിനേഷന്‍ ഇല്ല എന്ന ബോര്‍ഡാണ് കാണാനായത്. ഇതില്‍ അധികവും രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാനെത്തിയവരാണ്. വാക്‌സിനേഷന്‍ ഇല്ലെന്ന കാര്യം ഇവരെ അറിയിച്ചില്ലെന്ന പരാതിയും ഉണ്ട്. അതേസമയം സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ചീഫ് സെക്രട്ടറി കോർ കമ്മിറ്റി യോഗം വിളിച്ചു. കലക്ടർമാരും ഡി.എം.ഒമാരും പങ്കെടുക്കും. രാവിലെ 11 മണിക്കാണ് യോഗം.
കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് കടുത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. രാത്രി 9 മണി മുതൽ പുലർച്ചെ അഞ്ച് മണി വരെ കർഫ്യൂ നിലവിൽ വന്നു. അത്യാവശ്യ സർവ്വീസുകൾക്ക് ഇളവ് നൽകിയിട്ടുണ്ട്. മാളുകളുകളും തീയേറ്ററുകളും ഏഴര വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂവെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
0 Comments