കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. പിണറായി ഹൈസ്ക്കൂളിലെത്തിയാണ് മുഖ്യമന്ത്രിയും പത്നിയും വോട്ട് രേഖപ്പെടുത്തിയത്. കെകെ രാഗേഷ് എംപിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പിണറായിയിലെ വീട്ടിൽ നിന്നും കാൽനടയായാണ് മുഖ്യമന്ത്രിയും ഭാര്യയും പോളിംഗ് ബൂത്തിൽ എത്തിയത്.
മുഖ്യമന്ത്രിയുടെ വാക്കുകൾ –
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങൾ നടന്നെങ്കിലും ഒന്നും ജനം മുഖവിലയ്ക്ക് എടുത്തില്ല. കഴിഞ്ഞ തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പിൽ കണ്ടപോലെ തന്നെ എല്ലാ അപവാദപ്രചരണങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ശേഷം ഇതേവരെ സ്വീകരിച്ചത്. അതിന് തുടർച്ചയായുള്ള അന്തിമവിധിയാണ് ജനം ഇന്ന് രേഖപ്പെടുത്തുക. കേരളത്തിൽ 2016 മുതൽ എൽഡിഎഫ് സർക്കാർ ഏതൊക്കെ പ്രവർത്തനങ്ങൾ നടത്തിയോ എല്ലാത്തിലും ഒപ്പം ജനവുമുണ്ടായിരുന്നു. ജനങ്ങളാണ് ഈ സർക്കാരിൻ്റെ കൂടെ എല്ലാ കാലത്തും അണിനിരന്നത്. ആ ജനങ്ങൾ തങ്ങളുടെ വിധിയാണ് രേഖപ്പെടുത്താൻ പോകുന്നത്. ഒരു സംശയവും വേണ്ട എൽഡിഎഫിന് ചരിത്രവിജയം ജനം സമ്മാനിക്കും. തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിൽ എന്തൊക്കെ ശ്രമിച്ചോ അതൊക്കെ തന്നെയാണ് ബിജെപിയും യുഡിഎഫും ഇപ്പോഴും പയറ്റി നോക്കിയത്.
കരുതിവച്ചതൊക്കെ പുറത്തെടുക്കാൻ സാധിച്ചോ എന്നറിയില്ല. ഏതിനേയും നേരിടാൻ ജനം സന്നദ്ധമായിരുന്നു ആ ജനത്തിന് മുന്നിൽ ഒന്നും വിലപ്പോവില്ല എന്ന തിരിച്ചറിവുണ്ടായോ എന്നെനിക്ക് പറയാൻ പറ്റില്ല. നേമത്തെ ബിജെപി അക്കൌണ്ട് എന്തായാലും ക്ലോസ് ചെയ്യും പക്ഷേ വേറെ എവിടെയെങ്കിലും യുഡിഎഫ് അവർക്ക് വോട്ടു മറിക്കുമോ എന്നെനിക്ക് അറിയില്ല. ഞാൻ ചില കാര്യങ്ങൾ നേരത്തെ പറഞ്ഞിട്ടുണ്ട്. എല്ലാ കാര്യത്തിലും അന്തിമവിധി പ്രഖ്യാപിക്കാൻ യോഗ്യരാണ് ജനങ്ങൾ. ഈ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു വലിയ വിവാദമായി വന്നിട്ടില്ല. അതൊക്കെ തദ്ദേശതെരഞ്ഞെടുപ്പിലാണ് ചർച്ചയായി വന്നത്.
0 Comments