കരിപ്പൂർ:കരിപ്പൂർവിമാനത്താവളത്തിലെത്തുന്ന ആഭ്യന്തരയാത്രക്കാെര കോവിഡ് പരിശോധനയുടെ പേരിൽ പിഴിയുന്നതായി പരാതി. ആർ.ടി.പി.സി.ആർ. പരിശോധന നിർബന്ധമാക്കി പണം ഈടാക്കുന്നതായാണു യാത്രക്കാർ പരാതിപ്പെടുന്നത്. മറ്റു വിമാനത്താവളങ്ങളിലെല്ലാം ആർ.ടി.പി.സി.ആർ. പരിശോധന സൗജന്യമാണ്. കരിപ്പൂരിലെത്തുന്ന അന്താരാഷ്ട യാത്രക്കാർക്കും പരിശോധന സൗജന്യമാണ്. ആഭ്യന്തര യാത്രക്കാരിൽനിന്നു മാത്രമാണു പണം ഈടാക്കുന്നത്.
മറ്റു സംസ്ഥാനങ്ങളിൽനിന്നു കരിപ്പൂരിലെത്തുന്ന യാത്രക്കാരെയാണു 450 രൂപ വാങ്ങി ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കു വിധേയരാക്കുന്നത്. യാത്രക്കാർക്കു സൗകര്യപ്രദം എന്ന നിലയ്ക്കാണു പരിശോധന ഏർപ്പെടുത്തിയത്. എന്നാൽ കരാറേറ്റെടുത്ത കമ്പനി ഇതു നിർബന്ധിത പരിശോധനയാക്കി മാറ്റി. കുടുംബസമേതമെത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. വിമാനത്താവളത്തിൽ എത്തുമ്പോഴാണു ഇക്കാര്യം പലരും അറിയുന്നത്. ആവശ്യത്തിനു പണം കൈവശമില്ലാതെ ഇവർ ബുദ്ധിമുട്ടുകയാണ്.*
യാത്രക്കാർക്കു മൂന്നുകാര്യങ്ങളാണു സർക്കാർ നിർദേശിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തുന്നവർക്കു വേണമെങ്കിൽ 14 ദിവസം സമ്പർക്കവിലക്കിൽ കഴിയാം. ആഗ്രഹിക്കുന്നപക്ഷം വിമാനത്താവളത്തിൽ പരിശോധിക്കാം. അല്ലെങ്കിൽ വീട്ടിലെത്തിയശേഷം പരിശോധന നടത്തി നെഗറ്റീവാണെങ്കിൽ പുറത്തിറങ്ങാം. ഇതെല്ലാം കാറ്റിൽപറത്തിയാണ് വിമാനത്താവളത്തിലെ നിർബന്ധിത പരിശോധന.
1 Comments
കരിപ്പൂർ വിമാനത്താവളം പണ്ടേ പിഴിച്ചിലുകൾക്ക് പ്രസിദ്ധമാണല്ലോ . യൂസേഴ്സ്ഫീസ് മുതൽ ഇങ്ങോട്ട് പലകാലങ്ങളിലായി തുടർന്നുകൊണ്ടേയിരിക്കുന്ന പിഴിച്ചിൽ പൂർവാധികം ഭംഗിയായി തുടരുന്നതിൽ തിരുവനന്തപുരം മുംബൈ നെടുമ്പാശ്ശേരി ലോബ്ബികൾക്കുള്ള പങ്ക് അന്വേഷണവിധേയമാക്കണം. കേരളം ഇന്ത്യയിലെ കറവപ്പശുവാണെങ്കിൽ കേരളത്തിലെ കറവപ്പശുവാണ് മലബാർ , മലബാറിൽ പ്രത്യേകിച്ച് മലപ്പുറം . ആ കറവക്കളികൾ അടുത്തകാലത്തൊന്നും മാറാൻ പോകുന്നില്ല .
ReplyDelete