പഞ്ചാബ്;ഇന്ത്യയുടെ അഭിമാനമായ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് (91) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അന്ത്യം.
മെയ് 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയില്‍ അദ്ദേഹം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്‌സിജന്‍ ലെവല്‍ കുറയുകയും ചെയ്തു. ഇതോടെ 91-കാരനായ താരത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
1958ല്‍ വെയ്‌ല്‍സിലെ കാര്‍ഡിഫ് അതിഥ്യം വഹിച്ച കോമണ്‍വെല്‍ത്ത് ഗെയിംസിലൂടെ (അന്നു ബ്രിട്ടിഷ് എംപയര്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഗെയിംസ്) മില്‍ഖ സിങ്ങാണ് ഇന്ത്യക്കു രാജ്യാന്തര ട്രാക്കില്‍നിന്ന് ആദ്യമായി സ്വര്‍ണം സമ്മാനിച്ചത്.
440 വാര ഓട്ടത്തിലാണ് മില്‍ഖ ചരിത്രത്തില്‍ ഇടംനേടിയത്. അതിനുമുന്‍പ് ഏഷ്യന്‍ ഗെയിംസിലൂടെ ഇന്ത്യക്കാര്‍ സ്വര്‍ണം നേടിയിട്ടുണ്ടെങ്കിലും ഭൂഖണ്ഡാന്തര മേള എന്ന പദവിയെ അതിനുള്ളൂ.
1959 ല്‍ രാജ്യം പദ്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. 2013 ല്‍ പ്രസിദ്ധീകരിച്ച ‘ദ് റേസ് ഓഫ് മൈ ലൈഫ്’ മില്‍ഖ സിങ്ങിന്റെ ആത്മകഥയാണ്. കഷ്‌ടപ്പാടുകളില്‍നിന്നു കഠിനാധ്വാനത്തിലൂടെ ഉയര്‍ന്നുവന്ന ഇന്ത്യയുടെ എക്കാലത്തെയും പ്രിയപ്പെട്ട ഓട്ടക്കാരന്‍ മില്‍ഖാ സിങ്ങിന്റെ ജീവിതകഥ പറയുന്ന സിനിമയാണ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്‌ത ‘ഭാഗ് മില്‍ഖാ ഭാഗ്’. ‘പറക്കും സിഖ്’ എന്ന പേരിലാണ് മില്‍ഖ സിങ് അറിയപ്പെട്ടിരുന്നത്.
1958, 1962 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മില്‍ഖ സിങ് 1956 മെല്‍ബണ്‍ ഒളിമ്ബിക്സിലും 1960 റോം ഒളിമ്ബിക്സിലും 1964 ടോക്യോ ഒളിമ്ബിക്സിലും ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചു.
ഏഷ്യന്‍ ഗെയിംസില്‍ നാല് തവണ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. 1960-ലെ റോം ഒളിമ്ബിക്‌സില്‍ 400 മീറ്ററില്‍ നാലാം സ്ഥാനത്തെത്തി.0.1 സെക്കന്റ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്ടമായത്.
ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ നിര്‍മല്‍ കൗറിന്റെ മരണത്തിന് അഞ്ചു ദിവസത്തിനു ശേഷമാണ് മില്‍ഖാ സിങ്ങിന്റെ മരണം സംഭവിച്ചിരിക്കുന്നത്.കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നിര്‍മല്‍.
1 Comments
സ്പോർട്സ് രംഗത്ത് ഇന്ത്യയുടെ എക്കാലത്തേയും അഭിമാനതാരമായി അങ്ങ് ഓർമ്മിക്കപ്പെടും പ്രിയപ്പെട്ട മിൽഖാ സിംഗ്ജീ . അങ്ങേക്ക് കണ്ണീരോടെ വിട പറയുന്നതിനോടൊപ്പം അങ്ങയുടെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെയെന്നു സർവശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്യട്ടെ . ഞങ്ങളുടെ പറക്കും സിംഗ്ജിയെ ഞങ്ങൾ മറക്കില്ലൊരിക്കലും . സ്നേഹത്തോടെ , അഭിമാനത്തോടെ എന്നും അങ്ങയെ ഞങ്ങളോർക്കും .
ReplyDelete