Flash News

6/recent/ticker-posts

‘വഞ്ചിതരാകരുത്’;ഹിന്ദുബാങ്കിനായുള്ള സംഘപരിവാര്‍ നീക്കത്തെ പ്രതിരോധിക്കാനുറച്ച് സി.പി.ഐ.എം

Views

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഹിന്ദുബാങ്കിനായുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ ആരംഭിച്ചതോടെ പ്രതിരോധിക്കാനുറച്ച് സി.പി.ഐ.എം. ഹിന്ദു ബാങ്കുകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയുടേയോ വര്‍ഗ ബഹുജന സംഘടനകളുടേയോ പ്രവര്‍ത്തകര്‍ ഒരു തരത്തിലും സഹകരിക്കരുതെന്നും പാര്‍ട്ടി അനുഭാവികളും അണികളും ഇതില്‍ വഞ്ചിതരാകരുതെന്നും സി.പി.ഐ.എം. നിര്‍ദേശം നല്‍കി.

സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലാ സെക്രട്ടറിമാര്‍ക്കാണ് ഇക്കാര്യത്തില്‍ അടിയന്തര നിര്‍ദേശം നല്‍കിയത്. ഹിന്ദുവിന് മാത്രമായൊരു ബാങ്കും വായ്പയും ലക്ഷ്യം വെക്കുന്നത് നാടിനെ വര്‍ഗീയമായി ചേരിതിരിക്കാനാണെന്ന് സി.പി.ഐ.എം. വിലയിരുത്തി. സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ ഏരിയാ അടിസ്ഥാനത്തില്‍ പ്രചാരണം ശക്തമാക്കാനാണ് പാര്‍ട്ടി തീരുമാനം.

അതേസമയം ഹിന്ദുബാങ്കുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു.

‘ഹിന്ദുവിന്റെ പണം ഹിന്ദുക്കള്‍ക്ക്’ എന്ന മുദ്രാവാക്യവുമായി കേരളത്തിലെ ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഹിന്ദു ബാങ്കുകള്‍ ആരംഭിക്കാനാണ് സംഘപരിവാര്‍ നീക്കമെന്ന് ഞായറാഴ്ച മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മിനിസ്ട്രി ഓഫ് കോ-ഓപ്പറേറ്റീവ് അഫയേഴ്‌സിന് കീഴില്‍ കമ്പനി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത നിധി ലിമിറ്റഡ് കമ്പനികളുടെ മറവിലാണ് ഇതിനോടകം 100 ഓളം കമ്പനികള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

‘ഹിന്ദു ബാങ്ക് നിധി ലിമിറ്റഡ് കമ്പനികള്‍’ എന്നായിരിക്കും പുതിയ ബാങ്കുകളുടെ പേര്.

ആശ്രമങ്ങളും മഠങ്ങളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ 100 ഓളം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് വിവരം. ഇതിന് ശേഷം ഒരു പ്രദേശത്തെ ഹിന്ദു കച്ചവടക്കാരെ ഉള്‍പ്പെടുത്തി സ്ഥാപനങ്ങള്‍ ആരംഭിക്കാനാണ് നീക്കം. മൂന്ന് ഡയറക്ടര്‍മാര്‍, ഏഴ് അംഗങ്ങള്‍, അഞ്ച് ലക്ഷം രൂപയുടെ ഓഹരി മൂലധനം എന്നിവ ഉണ്ടെങ്കില്‍ നിയമവിധേയമായി നിധി ലിമിറ്റഡ് കമ്പനി ആരംഭിക്കാം. കമ്പനി ആരംഭിച്ച് ഒരു വര്‍ഷത്തിനകം വിശ്വാസികളായ 200 അംഗങ്ങളെ ചേര്‍ക്കണമെന്നാണ് നിബന്ധന.

അംഗങ്ങളില്‍നിന്നുമാത്രം നിക്ഷേപം സ്വീകരിക്കുകയും അവര്‍ക്കുമാത്രം വായ്പ കൊടുക്കുകയും ചെയ്യുന്നുവെന്നതാണ് നിധി ലിമിറ്റഡ് കമ്പനികളുടെ പ്രത്യേകത. അംഗത്വത്തിന് കെ.വൈ.സി. നിബന്ധനകള്‍ ബാധകമായിരിക്കും. ഈട് വാങ്ങിയുള്ള വായ്പകള്‍ മാത്രമേ നല്‍കൂ. കുടുംബശ്രീ, അക്ഷയശ്രീ അംഗങ്ങളെ കമ്പനിയിലേക്ക് ആകര്‍ഷിക്കുന്നതിനായി പ്രത്യേക വനിതാ യൂണിറ്റ് ലോണും സംഘപരിവാര്‍ ലക്ഷ്യമിടുന്നു.

പദ്ധതിയിലേക്ക് കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനായി ഹിന്ദുസംരക്ഷണ പരിവാര്‍, ഭാരതീയ ഹിന്ദു പ്രജാസംഘം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യേക ക്യാംപെയ്‌നും സമൂഹമാധ്യമങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സഹകരണസംഘങ്ങളെക്കാള്‍ സുതാര്യതയോടുകൂടി എല്ലാ നിക്ഷേപങ്ങള്‍ക്കും ഉയര്‍ന്ന പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

സ്വര്‍ണപണയ വായ്പ, വ്യവസായിക വായ്പ, പ്രതിദിന കലക്ഷന്‍ വായ്പ, വാഹനവായ്പ എന്നിവ അനുവദിക്കും. സ്ഥിരനിക്ഷേപങ്ങള്‍ക്ക് 12.5 ശതമാനം പലിശയാണ് വാഗ്ദാനം.



Post a Comment

1 Comments

  1. ഒരു ബാങ്ക് കൂടി മുളച്ചു പൊങ്ങി വളർന്നുവലുതായി പടർന്നു പന്തലിക്കുന്നതും നിക്ഷേപകർക്കു ഉയർന്ന പലിശ ലഭ്യമാക്കുന്നതും നല്ല കാര്യമല്ലേ ?. എന്തിനാണ് ഇത്തരം നല്ല കാര്യങ്ങളെ CPI (M) എതിർക്കുന്നത് എന്ന് മനസ്സിലാകുന്നില്ല . പണ്ട് ട്രാക്ടറിനെയും കൊയ്ത്തുയന്ത്രങ്ങളെയും കമ്പ്യൂട്ടറുകളെയും എതിർത്തതുപോലെ ചുമ്മാ ഒരു എതിർപ്പാണോ ? എന്താണ് ഈ എതിർപ്പിന്റെ സോദ്ദേശസാഹിത്യം ആവോ ?. ഇക്കാലത്തു 12.5% പലിശ നിക്ഷേപകർക്കു കൊടുക്കുക എന്നത് തന്നെ ഒരു വലിയ കാര്യമല്ലേ ? കോഓപ്പറേറ്റിവ് ബാങ്കുകൾ പോലും മുക്കിമൂളി 7%വും 6. 75% വും ആണ് പലിശ കൊടുക്കുന്നത് . CPM കാരുടെ കീഴിലുള്ള പല കോഓപ്പറേറ്റീവ് ബാങ്കുകളിൽ നിന്നും ഉയർന്ന പലിശ കൊടുക്കുന്ന ഹിന്ദു ബാങ്കുകളിലേക്ക് സ്ഥിരനിക്ഷേപങ്ങൾ പോയിക്കളയുമെന്ന പേടിയാണോ ?. കൂടുതൽ ബാങ്കുകൾ വരട്ടേ . അപ്പോൾ ബാങ്കുകൾ മത്സരഅടിസ്ഥാനത്തിൽ ഉയർന്ന പലിശ കൊടുക്കും
    നിക്ഷേപകർക്കു ഗുണകരമാകും .

    ReplyDelete