Flash News

6/recent/ticker-posts

ഇന്ന് പ്രസക്ത നടൻ ജയൻ ജന്മദിനം പ്രമുഖനായ മലയാള സിനിമാ അഭിനേതാവും നാവിക ഓഫീസർ, സ്റ്റണ്ട് നടനും, 1970 കളിലെ കേരളത്തിൻറെ സാംസ്കാരികചിഹ്നവും ആയിരുന്ന ജയന്റെ ജന്മദിനം

Views

25-07-1939
ജയൻ - ജന്മദിനം



കൃഷ്ണൻ നായർ (ജീവിതകാലം: ജൂലൈ 25, 1939 - നവംബർ 16, 1980) ഒരു പ്രമുഖനായ മലയാള സിനിമാ അഭിനേതാവും നാവിക ഓഫീസർ, സ്റ്റണ്ട് നടനും, 1970 കളിലെ കേരളത്തിൻറെ സാംസ്കാരികചിഹ്നവും ആയിരുന്നു. ഏകദേശം 120-ലധികം മലയാള ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. തന്റെ സിനിമാ ജീവിതകാലത്ത് അദ്ദേഹം പ്രാഥമികമായി ഒരു ആക്ഷൻ താരം ആയിരുന്നു. അദ്ദേഹം തന്റേതായ പൊരുഷഭാവങ്ങൾക്കും അതുല്യമായ അഭിനയ ശൈലിയ്ക്കും പ്രശസ്തനായിരുന്നു. അതിസങ്കീർണ്ണമായ സ്റ്റണ്ട് രംഗങ്ങളിൽ അവയുടെ അപകടസ്വഭാവം ഗൌനിക്കാരെ തന്മയത്വമായ പ്രകടനം കാഴ്ചവയ്ക്കുന്നതിൻ അദ്ദേഹം അത്യധികം ശ്രദ്ധിച്ചിരുന്നു. 1970 കളുടെ അന്ത്യപാദങ്ങളിൽ മലയാള സിനിമയിലെ ഏറ്റവും ജനപ്രിയനായ നടനായി പ്രശസ്തി നേടിയ അദ്ദേഹത്തിൽ മലയാള സിനിമയിലെ ആദ്യ ആക്ഷൻ നായകനെന്ന വിശേഷണം അദ്ദേഹത്തെ തേടിവന്നു. ഇദ്ദേഹത്തിന്റെ യഥാർഥ പേര് കൃഷ്ണൻ നായർ എന്നായിരുന്നു. കേരളത്തിലെ യുവാക്കൾക്കിടയിൽ വേഷവിധാനത്തിലും ശൈലിയിലും മറക്കാനാവത്ത ഒരു തരംഗം സൃഷ്ടിച്ച അഭിനേതാവായിരുന്നു ജയൻ.

ജയൻ അഭിനയിച്ച പ്രധാനപ്പെട്ട ചിത്രങ്ങളിലെ Action രംഗങ്ങൾ. 👇

🏼  

1970-കളിൽ നിരവധി ചിത്രങ്ങളിൽ ആക്ഷൻ ഹീറോയായി അഭിനയിച്ച് വളരെ ചുരുങ്ങിയ സമയം കൊണ്ട് അഭിനേതാവായി ഉയർന്നുവന്ന കാലയളവിനു മുമ്പ് ജയൻ ഇന്ത്യൻ നാവികസേനയിലെ മാസ്റ്റർ ചീഫ് പെറ്റി ഓഫീസർ ആയിരുന്നു. 41 വയസിൽ തന്റെ പ്രശസ്തിയുടെ ഉത്തുംഗത്തിലായിരിക്കെ ഒരു ഹെലിക്കോപ്റ്റർ അപകടത്തിൽ അദ്ദേഹം മരണമടഞ്ഞു. ഒരു ഹെലികോപ്ടർ ഉൾപ്പെടുന്ന രംഗത്തെ അത്യന്തം അപകടം പിടിച്ച ഒരു ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്ന സമയത്താണ് ഇതു സംഭവിച്ചത്. പറന്നു പൊങ്ങിയ ഹെലിക്കോപ്റ്റിൻറെ ലാന്റിംഗ് പാഡിൽ തൂങ്ങി ഫൈറ്റ് സീൻ ചിത്രീകരിക്കുന്ന വേളയിൽ ഹെലിക്കോപ്റ്റർ തകർന്നുവീഴുകയായിരുന്നു.  കാലത്തിന്റെ തിരശീലയ്ക്കു പിന്നിൽ മറഞ്ഞുവെങ്കിലും പൌരുഷത്തിന്റേയും സാഹസകതയുടേയും പ്രതീകമായി ഇന്നും ജനമനസുകളിൽ സ്ഥാനം ലഭിക്കുന്ന എന്നത് ഇന്ത്യൻ സിനിമയിൽ ജയനു മാത്രമാണ് സാധിച്ചിട്ടുള്ളത്.

2011-ൽ കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ സഹായത്തോടെ ജയനെ പുനർനിർമ്മിച്ച് അവതാരം എന്ന ചിത്രത്തിൽ നായകനായി അവതരിപ്പിക്കുകയുണ്ടായി.

ജീവചരിത്രം

1939 ജൂലൈ 25ന് കൊല്ലം ജില്ലയിൽ തേവള്ളി എന്ന സ്ഥലത്താണ് ജയൻ ജനിച്ചത്. തിരുവിതാംകൂർ രാജവംശത്തിന്റെ കൊല്ലം ശാഖയായ തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്നു ജയന്റെ പിതാവ് മാധവവിലാസം വീട്ടിൽ മാധവൻപിള്ള. സത്രം മാധവൻപിള്ള എന്നും കൊട്ടാരക്കര മാധവൻപിള്ള എന്നും ജയന്റെ പിതാവ് അറിയപ്പെട്ടിരുന്നു. മാതാവ് ഓലയിൽ ഭാരതിയമ്മ. സോമൻ നായർ എന്ന അനുജനും അദ്ദേഹത്തിനുണ്ടായിരുന്നു. വീടിനടുത്തുണ്ടായിരുന്ന മലയാളി മന്ദിരം സ്കൂളിലാണ് ജയൻ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ജയൻ ഒരു ഗവൺമെന്റ് ബോയ്സ് സ്കൂളിലാണ് പഠിച്ചത്. പഠനത്തിലും കലാകായികരംഗത്തും മിടുമിടുക്കനായിരുനു ജയൻ. ചെറുപ്പത്തിലേ ജയൻ നന്നായി പാടുമായിരുന്നു. സ്കൂളിലെ എൻ.സി.സിയിൽ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട ജയന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു.

നേവിയിൽ

പതിനഞ്ച് വർഷം ജയൻ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചിരുന്നു. ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു.പതിനഞ്ച് വർഷത്തെ നാവികജീവിതം ജയന് ജീവിതാനുഭവങ്ങളുടെ ബൃഹത്തായ ഒരു പുസ്തകമായിരുന്നു.

സിനിമാജീവിതം

1974-ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചെറിയ വേഷങ്ങൾ ജയന് ലഭിച്ചുതുടങ്ങി. ഇവയിൽ പലതും വില്ലൻവേഷങ്ങളായിരുന്നു. ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്തു പരിചയപ്പെടുത്തുന്നത്. ജയന്റെ അമ്മാവന്റെ മകളായിരുന്നു ജയഭാരതി. പിന്നെ അവസരങ്ങൾ ജയനെ തേടി എത്തുകയായിരുന്നു. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയനു കഴിഞ്ഞു. മിന്നിമറയുന്നത് ഒരു സീനിലാണെങ്കിൽ പോലും ജയന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. ഭാവാഭിനയത്തിൽ മികവു പുലർത്തിയിതോടൊപ്പം ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തിൽ സംക്രമിപ്പിച്ച് ജയൻ അവതരിപ്പിച്ച സ്റ്റൈലൈസ്ഡ് ആക്ടിംഗ് പ്രേക്ഷകർ ആവേശപൂർവ്വം നെഞ്ചിലേറ്റി. സംഭാഷണത്തിൽ വളരെയധികം സ്വാഭാവികതയുണ്ടായിരുന്ന ജയന്റെ ശബ്ദം അതുവരെ മലയാള സിനിമയിലെ നായകൻമാർക്കില്ലാതിരുന്ന തരത്തിൽ ഗാംഭീര്യമുള്ളതായിരുന്നു. ജയന്റെ മനസ്സിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ സംവിധായകർ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തിയെഴുതി. സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടാനോ ക്രെയിനിൽ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകാനോ കൂറ്റൻ ഗ്ലാസ് ഡോറുകൾ തകർത്തു മുന്നേറാനോ വലിയ കെട്ടിടത്തിൽ നിന്നു താഴേക്ക് ചാടാനോ ജയന് ഒട്ടും ഭയമുണ്ടായിരുന്നില്ല. തനിക്കു ലഭിക്കുന്ന കയ്യടികൾ തൻറെ അദ്ധ്വാനത്തിനു കിട്ടുന്ന പ്രതിഫലമായിരിക്കണമെന്ന് അദ്ദേഹം ആത്മാർ‌ത്ഥമായി ആഗ്രഹിച്ചു. ജയന്റ അസാധ്യമായ പ്രകടനങ്ങൾക്കൊപ്പം നിഴലുപോലെ സഞ്ചരിച്ചിരുന്ന മരണം ഒടുവിൽ ജയനെ കീഴ്‌പെടുത്തി. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജയനെ ജയിച്ചെന്നു കരുതുന്ന മരണത്തെ ആരാധക ഹൃദയങ്ങളിലെ കെടാത്ത സാന്നിധ്യമായി നിന്ന് ജയൻ തോല്പിച്ചുകൊണ്ടേയിരിക്കുന്നു. ജീവിതാഭിനയത്തിന് വളരെ ചെറുപ്പത്തിൽ തന്നെ അപകടം തിരശ്ശീല വീഴ്ത്തിയെങ്കിലും പൗരുഷത്തിന്റെയും സാഹസികതയുടെയും പ്രതീകമായി ഇന്നും ജനമനസ്സുകളിൽ സ്ഥാനം ലഭിക്കുന്നു എന്നത് ഇന്ത്യൻ സിനിമയിൽ ജയനു മാത്രം സാധ്യമായ അപൂർവ്വതയാണ്. ചെറിയ വില്ലൻവേഷങ്ങളിൽ നിന്നു പ്രധാന വില്ലൻവേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരമാണ് അദ്ദേഹത്തിനു നായകപദവി നൽകിയ ആദ്യവേഷം. 1974 മുതൽ '80 വരെ കേവലം ആറ് വർഷങ്ങൾകൊണ്ട് "പൂട്ടാത്ത പൂട്ടുകൾ" എന്ന തമിഴ്ചിത്രമുൾപ്പെടെ നൂറ്റിപതിനാറ് ചിത്രങ്ങളിൽ ജയൻ വേഷമിട്ടു. ശാപമോക്ഷം മുതൽ കോളിളക്കം വരെ ജയന്റെ മുദ്ര പതിഞ്ഞ 90 ശതമാനം ചിത്രങ്ങളും ഹിറ്റുകളും സൂപ്പർഹിറ്റുകളും ആയിരുന്നു. ജയനെ ജനകീയ നടനാക്കിത്തീർത്തത് അങ്ങാടി ആയിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഐ.വി ശശി സംവിധാനം ചെയ്ത ഈ ചിത്രം മുൻകാല കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു.

അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ ജയൻ ഗർജ്ജിക്കുമ്പോൾ ആ സ്വരഗാംഭീര്യത്തിൽ കോരിത്തരിച്ച് ആംഗ്ലേയഭാഷ വശമില്ലാത്തവർ പോലും കയ്യടിച്ചു. സാഹസികത നിറഞ്ഞ അഭിനയമുഹൂർത്തങ്ങളോട് ജയന് വലിയ താൽപര്യമായിരുന്നു. കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തിൽ സ്വന്തമായൊരു സിംഹാസനം ജയൻ തീർത്തത്. മറ്റ് നായകനടന്മാർക്കുവേണ്ടി ഡ്യൂപ്പുകൾ അടികൂടുമ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു. അതിരുകടന്ന സാഹസികതതന്നെയാണ് ഒടുവിൽ ജയന്റെ ജീവനെടുത്തത്.

മരണം

കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റർ അപകടത്തിലാണ് 1980 നവംബർ 16-ന് ജയൻ അകാലമൃത്യുവടഞ്ഞത്. 41 വയസ്സേ അദ്ദേഹത്തിന് അപ്പോൾ ഉണ്ടായിരുന്നുള്ളൂ. തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളാവാരത്ത് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്. സംവിധായകൻ ഈ രംഗത്തിന്റെ ആദ്യ ഷൂട്ടിൽ സംതൃപ്തനായിരുന്നു എന്നു പറയപ്പെടുന്നു. ഈ രംഗത്തിന്റെ മൂന്നു ഷോട്ടുകൾ എടുത്തിരുന്നു. എന്നാൽ തന്റെ പ്രകടനത്തിൽ അസംതൃപ്തനായിരുന്ന ജയനായിരുന്നു മറ്റൊരു ഷോട്ട് എടുക്കാൻ സംവിധായകനെ നിർബന്ധിച്ചത് എന്ന് കോളിളക്കത്തിന്റെ നിർമാതാവ് പറയുന്നു. റീടേക്കിൽ ഹെലിക്കോപ്റ്റർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

ജയന്റെ മരണസമയത്ത് ഹിറ്റായി ഓടുകയായിരുന്ന ചിത്രമായ "ദീപ"ത്തിൽ ജയന്റെ മരണവാർത്ത ചേർത്തു. ഈ ചിത്രം കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിന് ആരാധകർ പൊട്ടിക്കരഞ്ഞു തിയേറ്ററിന്റെ പുറത്തേക്ക് ഓടി. ചിലർ വിശ്വസിക്കാൻ കഴിയാതെ അമ്പരന്ന് നിന്നു. മറ്റ് ചിലർ ഇതു വിശ്വസിക്കാൻ തയ്യാറാവാതെ വരാൻ പോകുന്ന ചലച്ചിത്രത്തിന്റെ ഒരു പരസ്യമാണ് എന്ന് കരുതി സിനിമ കാണുന്നത് തുടർന്നു.

ജയന്റെ മൃതദേഹം ചെന്നൈയിൽ നിന്ന് പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചു. തുടർന്ന് മൃതദേഹം വിലാപയാത്രയായി അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചശേഷം വീട്ടുവളപ്പിൽ അച്ഛന്റെ അന്ത്യവിശ്രമസ്ഥാനത്തിനടുത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അനുജൻ സോമൻ നായരാണ് ചിതയ്ക്ക് തീ കൊളുത്തിയത്. നിരവധി ആളുകളാണ് അദ്ദേഹത്തെ അവസാനമായി കാണാനെത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് വളരെയധികം ബുദ്ധിമുട്ടേണ്ടിവന്നു. ജയന്റെ മരണത്തോടെ തകർന്നുപോയ അദ്ദേഹത്തിന്റെ അമ്മ ഭാരതിയമ്മ തുടർന്ന് കിടപ്പിലാകുകയും രണ്ടുവർഷങ്ങൾക്കുശേഷം അവരും മരിക്കുകയും ചെയ്തു.

ജയന്റെ മരണസാഹചര്യങ്ങൾ ഒരു ഗൂഢാലോചനയെക്കുറിച്ച് കഥകൾ പുറത്ത് വരാൻ ഇടയാക്കി. ഇതിനു കാരണമായത് കൂടെ ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന സഹനടനായിരുന്ന ബാലൻ കെ നായരും പൈലറ്റും സാരമായ പരുക്കുകളൊന്നുമേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു എന്നതാണ്. പക്ഷേ ഈ അപകടം ഒരു ദുരൂഹതയായി ഇന്നും അവശേഷിക്കുന്നു.

മരണത്തിന് ശേഷം

ജയന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ജന്മ സ്ഥലമായ കൊല്ലം 'ഓലയിൽ' എന്ന സ്ഥലത്തിന് ജയൻ നഗർ എന്ന് പേര് നൾകുകയും അദ്ദേഹത്തിന്റെ പേരിൽ ഒരു ക്ലബ് രൂപികരിക്കുകയും ചെയ്തു. ജയൻ മെമ്മോറിയൽ ആർട്സ് & സ്പോർട്സ് ക്ലബ്. എല്ലാ വർഷവും ജയന്റെ ജന്മ ദിനത്തിൽ സമൂഹ സദ്യയും ആദ്ദേഹം അഭിനയിച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു വരുന്നു.

2013 ആഗസ്റ്റ് മാസം ജയന്റെ പ്രതിമ പ്രശസ്ത സിനിമ താരവും കൊല്ലം സ്വദേശിയുമായ മുകേഷ് അനാച്ഛാദനം ചെയ്തു.

കൊല്ലം 'ഓലയിൽ' നാണി മെമ്മോറിയൽ ഹോസ്പിറ്റലിനു മുൻവശം സ്ഥാപിച്ച പ്രതിമ കാണനും കൂടെ നിന്നു ചിത്രങ്ങൾ എടുക്കാനും സിനിമ താരങ്ങളും, സിനിമയിൽ പ്രവർത്തിക്കുന്നവരും, അദ്ദേഹത്തിന്റെ ആരാധകരും കൊല്ലം ഓലയിൽ ജയൻ മെമ്മോറിയൽ ക്ലബിൽ എത്താറുണ്ട്.


Post a Comment

2 Comments

  1. കേരളത്തിന്റെ സാംസ്കാരിക ചിഹ്നം ആയിരുന്നു ജയൻ എന്നൊക്കെ എഴുത്തിവിട്ടത് ഇത്തിരി കടന്ന കൈയായിപ്പോയില്ലേ സാറന്മാരേ ?. അതോ സാംസ്കാരിക ചിഹ്നം എന്ന് പറഞ്ഞാൽ ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്തവരാണോ അവിടെ ഡെസ്കിൽ ഇരിക്കുന്നവര് ?.

    ReplyDelete
  2. എന്താണീ പ്രസക്തനടൻ ?. പ്രശസ്തനടൻ എന്നാണോ പത്രാധിപർ സാർ ഉദ്ദേശിച്ചത് ?.

    ReplyDelete