Flash News

6/recent/ticker-posts

മുന്നിൽ ഭയപ്പെടുത്തുന്ന പാത, മുൻഗണനകൾ വീണ്ടും വിലയിരുത്തണം -മൻമോഹൻ സിങ്.

Views
മുന്നിൽ ഭയപ്പെടുത്തുന്ന പാത, മുൻഗണനകൾ വീണ്ടും വിലയിരുത്തണം -മൻമോഹൻ സിങ്


.     
ന്യൂഡൽഹി: രാജ്യത്തിന്റെ മുന്നിലുള്ള പാത 1991-ലെ സാമ്പത്തിക പ്രതിസന്ധിയെക്കാൾ ഭയാനകമാണെന്നും ജനങ്ങൾക്ക് മാന്യമായ ജീവിതം ഉറപ്പാക്കാൻ മുൻഗണനകൾ പുനർവിചിന്തനം ചെയ്യണമെന്നും മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. സാമ്പത്തിക ഉദാരീകരണത്തിന്റെ 30-ാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രസ്താവനയിലാണ് ഇന്ത്യയുടെ സാമ്പത്തികനയവ്യതിയാനത്തിൽ മുഖ്യപങ്കുവഹിച്ച സാമ്പത്തികവിദഗ്ധനായ മൻമോഹന്റെ പ്രതികരണം.
കോവിഡിൽ ദശലക്ഷക്കണക്കിന് ജീവനും ജീവിതവും നഷ്ടപ്പെട്ടതിൽ ഖേദപ്രകടനം നടത്തിയ മൻമോഹൻ ഇത് സന്തോഷിക്കാനും ആനന്ദിക്കാനുമുള്ള സമയമല്ലെന്നും ആത്മപരിശോധനയ്ക്കും ചിന്തിക്കാനുമുള്ള സമയമാണെന്നും ചൂണ്ടിക്കാട്ടി. ‘‘ഭൂമിയിലെ ഒരു ശക്തിക്കും ആരുടെ സമയമാണ് വരാൻപോകുന്നതെന്ന ആശയത്തെ തടയാൻ കഴികയില്ലെന്ന വിക്ടർ ഹ്യൂഗോവിന്റെ കവിത ഉദ്ധരിച്ചാണ് 1991-ൽ ധനമന്ത്രി എന്ന നിലയിൽ ബജറ്റു പ്രസംഗം അവസാനിപ്പിച്ചത്. 30 വർഷത്തിനുശേഷം നാം രാജ്യമെന്നനിലയിൽ റോബർട്ട് ഫ്രോസ്റ്റിന്റെ കവിത ഓർക്കണം- പക്ഷേ, എനിക്ക് വാഗ്ദാനങ്ങൾ പാലിക്കേണ്ടതുണ്ട്. ഉറങ്ങുംമുമ്പ് മൈലുകൾ താണ്ടേണ്ടതുണ്ട്’ -മൻമോഹൻ പറഞ്ഞു.
30 വർഷംമുമ്പ് 1991-ൽ കോൺഗ്രസ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ പരിഷ്കാരങ്ങൾ വരുത്തുകയും രാജ്യത്തിന്റെ സാമ്പത്തികനയത്തിന് പുതിയപാത ഒരുക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നുദശകത്തിനിടയിൽ തുടർന്നുള്ള സർക്കാരുകൾ ഈ പാത പിന്തുടർന്ന് മൂന്നുലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്കും ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികളുടെ നിരയിലേക്കും ഇന്ത്യയെ നയിച്ചു. ഈ കാലയളവിൽ 30 കോടി ജനങ്ങൾ ദാരിദ്ര്യരേഖയ്ക്കു പുറത്തുകടന്നുവെന്നും ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ യുവാക്കൾക്കായി സൃഷ്ടിക്കപ്പെട്ടുവെന്നും മൻമോഹൻ ചൂണ്ടിക്കാട്ടി.
പരിഷ്കരണപ്രക്രിയ സ്വതന്ത്രസംരംഭങ്ങളുടെ ചൈതന്യം അഴിച്ചുവിട്ടതായും ഇത് ലോകോത്തര കമ്പനികളെ ഉത്പാദിപ്പിക്കാനും ഒട്ടേറെ മേഖലകളിൽ ആഗോളശക്തിയായി ഉയർന്നുവരാനും ഇന്ത്യയെ സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 1991-ൽ സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് ഉദാരീകരണ നടപടി തുടങ്ങിയതെന്നും എന്നാലത് പ്രതിസന്ധി മറികടക്കലിൽമാത്രം ഒതുങ്ങിയില്ലെന്നും മൻമോഹൻ പറഞ്ഞു.


Post a Comment

1 Comments

  1. ഉത്പാദനക്ഷമമല്ലാത്ത സൗജന്യങ്ങളും സബ്‌സിഡികളും നിറുത്തലാക്കി ജനങ്ങളെ കർമോൽസുകാരാക്കണം . സൗജന്യങ്ങളും സബ്‌സിഡികളും ജനങ്ങളെ അലസരാക്കുന്നു . ഉത്പാദനം കുറയുന്നു . ഉത്പാദനപരമായ മുതൽമുടക്കുകൾക്കും കാര്ഷികോൽപാദനത്തിന്റെ പുരോഗതിക്കും മാത്രമായി സബ്സിടികൾ പരിമിതപ്പെടുത്തണം . അല്ലാത്തപക്ഷം മടിയന്മാരുടെയും മദ്യപാനത്തിനടിമയാകുന്നവരുടെയും ഒരു രാജ്യമായി നമ്മുടെ രാജ്യം മാറിയേക്കാം .

    ReplyDelete