കൊട്ടാരക്കര :വനിതാ സെല്ലിൽ സബ്ബ് ഇൻസ്പെക്ടർമാർ ഏറ്റുമുട്ടി. കൈയ്ക്കു പരിക്കേറ്റ എസ്.ഐ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സീനിയോറിറ്റിയെച്ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിനു കാരണമായത്. വനിതാ സെൽ ചുമതലയുണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടർ വിരമിച്ചപ്പോൾ സെല്ലിന്റെ ചുമതല ലഭിച്ച എസ്.ഐ.യും പിന്നീടെത്തിയ മറ്റൊരു എസ്.ഐ.യുമാണ് ഏറ്റുമുട്ടിയത്.
ഇരുവരും സീനിയോറിറ്റിയെച്ചൊല്ലി തർക്കം പതിവായിരുന്നു. പലപ്പോഴും ഇതേച്ചൊല്ലി വാക്കുതർക്കം നടന്നിരുന്നതായി സഹപ്രവർത്തകർ പറയുന്നു. കൂടാതെ ഒരാൾക്കെതിരേ മറ്റൊരാൾ ഡി.ജി.പി.ക്ക് പരാതിയും നൽകിയിരുന്നു. പരാതിക്കാരോട് മോശമായി പെരുമാറുന്നു, ക്രമക്കേടുകൾ കാട്ടുന്നു തുടങ്ങിയവ ആയിരുന്നു പരാതിയിലെ ആരോപണങ്ങൾ.
കഴിഞ്ഞ ദിവസം വാക്കുതർക്കം കൈയാങ്കളിയിലേക്കു കടക്കുകയായിരുന്നു. പരാതിക്കാരുൾപ്പെടെ ഓഫീസിലുള്ളപ്പോഴായിരുന്നു അസഭ്യം വിളികളോടെ ഏറ്റുമുട്ടിയത്. മൽപ്പിടിത്തത്തിനിടെ സെൽ ചുമതലയുള്ള എസ്.ഐ.യുടെ കൈയ്ക്കു പരിക്കേൽക്കുകയായിരുന്നു. കൈയ്ക്ക് പൊട്ടൽ സംഭവിച്ചതായി പരിശോധനയിൽ കണ്ടെത്തി. സംഭവത്തിൽ റൂറൽ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് തേടി.
1 Comments
പരാതിക്കാരുടെ മുന്നിൽവെച്ചുള്ള ഉണ്ണിയാർച്ചമാരുടെ ഈ മൂപ്പെളമ ത്തർക്കവും അങ്കവും ഒട്ടും ശരിയായില്ല എന്നേ അടിയങ്ങൾ നികുതിദായകർക്കു പറയാനുള്ളൂ . അടിയന്റെ ദിവംഗതയായ മാതാമഹി എപ്പോഴും ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്ന ഒരു പഴഞ്ചൊല്ല് ഓർമ്മവരികയാണ് . "ആയിരം തല ചേരും (ഒരുമയോടെയും വിട്ടുവീഴ്ചമനോഭാവത്തോടെയും ചേർന്ന് നിൽക്കുമെന്നർത്ഥം ) പക്ഷേ നാല് സ്തനം ചേരില്ല" . എത്ര ഉന്നതങ്ങളിലെത്തിയാലും ചില സ്ത്രീകൾക്കെങ്കിലും അവർ അലങ്കരിക്കുന്ന സ്ഥാനങ്ങൾക്കൊത്തു ഉയരാനും അവസരത്തിനൊത്തു വിശാലമനസ്ക്കരാകാനും കഴിയുന്നില്ല എന്നതൊരു യാഥാർഥ്യമാണ് . എന്നാൽ വലിയൊരു ഗുണമുള്ളതെന്തെന്നാൽ സ്ത്രീ ഉദ്യോഗസ്ഥരിൽ പൊതുവേ അഴിമതിക്കാരും കൈക്കൂലിക്കാരും പുരുഷ ഉദ്യോഗസ്ഥരെ അപേക്ഷിച്ചു നോക്കുമ്പോൾ വളരെ കുറവാണ് .
ReplyDelete