Flash News

6/recent/ticker-posts

മലപ്പുറം ജില്ലയില്‍ (ഒക്ടോബര്‍ 20, 21) ഓറഞ്ച് അലര്‍ട്ട്; ജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം, കണ്‍ട്രോള്‍ റൂമുകള്‍ സജ്ജം.

Views


കേന്ദ്ര കാലവസ്ഥ വകുപ്പ് ജില്ലയില്‍ ഇന്നും നാളെയും (ഒക്ടോബര്‍ 20, 21) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങളും ഉദ്യോഗസ്ഥരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു. ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മിമി മുതല്‍ 204.4 മിമി വരെയുള്ള അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളായ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കണം. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവണം.ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കണം.ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ട ഘട്ടങ്ങളില്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം. ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം. സ്വകാര്യപൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കണം. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണം. 2018, 2019, 2020 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍, മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ട എല്ലാ വകുപ്പുകളും ജാഗ്രത പാലിക്കുകയും ആവശ്യമായ സാഹചര്യങ്ങളില്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കാനും ഏതു വിധത്തിലുള്ള അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ സുസജ്ജമായിരിക്കണമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.

മഴക്കെടുതിമൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ല പൂര്‍ണസജ്ജമാണ്. ജില്ലാതലത്തിലും താലൂക്ക്തലത്തിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് ഏതു സമയവും കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാവുന്നതാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു ടീം ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ബോട്ടുകളും സജ്ജമാണ്. അത്യാവശ്യഘട്ടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിനോടും മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു വരുന്നുണ്ട്. പൊതുജനങ്ങള്‍ അതത് സമയങ്ങളില്‍ സര്‍ക്കാര്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണം. സോഷ്യല്‍ മീഡിയ വഴി അനാവശ്യ ഭീതി പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.

അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് താഴെ കാണുന്ന കണ്‍ട്രോള്‍ റൂം നമ്പറുകളുമായി ബന്ധപ്പെടാം.


1. ജില്ലാദുരന്തനിവാരണ കണ്‍ട്രോള്‍ റൂം
ഫോണ്‍ : 1077, 0483 2736320, 9383464212

2. താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പറുകള്‍
പൊന്നാനി  0494 2666038
തിരൂര്‍  0494 2422238
തിരൂരങ്ങാടി  0494 2461055
ഏറനാട്  0483 2766121
പെരിന്തല്‍മണ്ണ  04933 227230
നിലമ്പൂര്‍  04931 221471
കൊണ്ടോട്ടി  0483 2713311
പൊലീസ്  1090, 0483 2739100
ഫയര്‍ഫോഴ്‌സ്  101, 0483 2734800

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു.

· സോപ്പ് /സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകകള്‍ ഇടക്കിടെ അണുവിമുക്തമാക്കണം. വായും മൂക്കും മൂടുന്ന രീതിയില്‍ മാസ്‌ക്ക് ധരിക്കണം.ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം
· വ്യക്തിശുചിത്വം, ആഹാരശുചിത്വം പാലിക്കണം. ഭക്ഷണാവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുത്.
· ഭക്ഷണത്തിന് മുന്‍പും മലമൂത്രവിസര്‍ജനത്തിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകണം.ടോയ്‌ലെറ്റുകള്‍ വൃത്തിയായി പരിപാലിക്കണം.
· സ്ഥിരമായി മരുന്ന് കഴിക്കുന്ന ആളുകള്‍ ക്യാമ്പുകളിലുണ്ടെങ്കില്‍ ക്യത്യമായി മരുന്ന് കഴിക്കണം. മരുന്ന് കൈവശമില്ലെങ്കില്‍ മെഡിക്കല്‍ ടീമിനെ അറിയിക്കണം.
· കാലില്‍ മുറിവുള്ളവര്‍ മലിന ജലവുമായി സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കുകയും പാദരക്ഷകള്‍ നിര്‍ബന്ധമായും ധരിക്കണം.
· എലിപ്പനി തടയാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന പ്രതിരോധ ഗുളികകള്‍ കഴിക്കണം. അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.
· വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ പിടിപ്പെട്ടാല്‍ ക്യാമ്പിലെ മറ്റു അംഗങ്ങള്‍ക്ക് പകരാതിരിക്കാനും രോഗിക്ക് മെച്ചപ്പെട്ട പരിചരണം ലഭിക്കുന്നതിനും മെഡിക്കല്‍ ടീം നിര്‍ദേശിക്കുന്ന ആരോഗ്യകേന്ദ്രത്തിലേക്ക് മാറാന്‍ തയ്യാറാവണം.
· ക്യാമ്പിലെ വ്യക്തികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണം.


Post a Comment

0 Comments