കോഴിക്കോട്: സൗജന്യ റേഷൻ നിർത്തലാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. കൊവിഡ് ഭീതി ഒഴിഞ്ഞതിനാലാണ് സൗജന്യ ഭക്ഷ്യകിറ്റ് ഒഴിവാക്കിയത്. ദുരിത കാലങ്ങളിൽ ഇനിയും കിറ്റുകൾ നൽകും. കൊവിഡ് കാലത്ത് ജനങ്ങൾക്ക് ജോലിപോലും ഇല്ലാതായപ്പോഴാണ് കിറ്റ് നൽകിയത്. ഇപ്പോൾ സാഹചര്യം മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
റേഷൻ കട വഴിയുള്ള കിറ്റ് ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൊവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നൽകിയതെന്നും, വിലക്കയറ്റത്തിൻ്റെ സാഹചര്യത്തിൽ കിറ്റ് നൽകില്ലെന്നും മന്ത്രി പറഞ്ഞു. വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചിരുന്നു.
വരും മാസങ്ങളിൽ കിറ്റ് കൊടുക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലോ ആലോചനയിലോ ഇല്ല.
പച്ചക്കറിയുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില വർധിച്ചത് സർക്കാർ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. സാധ്യമായ എല്ലാ വിപണി ഇടപെടലുകളും സർക്കാർ നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചിരുന്നു.
0 Comments