Flash News

6/recent/ticker-posts

ഇന്ന് ശിശുദിനം-കുട്ടികളുടെ ചാച്ചാജി

Views


നവംബർ -14

ഇന്ന് ശിശുദിനം-
കുട്ടികളുടെ ചാച്ചാജി


വീണ്ടുമൊരു ശിശുദിനം കൂടി വരവായി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് നവംബര്‍ 14. 1889 നവംബര്‍ 14-നാണ് അദ്ദേഹം ജനിച്ചത്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു നെഹ്‌റു. അതിനാലാണ് ഈ ദിവസം ശിശുദിനമായി ആചരിച്ചുവരുന്നത്. ചാച്ചാജി എന്ന ഓമനപ്പേരിനാല്‍ നെഹ്‌റു എന്നും ഓര്‍മ്മിക്കപ്പെടുന്നു. ആഘോഷങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നൊരു വ്യക്തിയായിരുന്നു ചാച്ചാജി. കുട്ടിക്കാലത്ത് ജന്മദിനം ആണ്ടിലൊരിക്കലേ എത്താറുള്ളല്ലോ എന്ന പരിഭവക്കാരനായിരുന്നു. അന്ന് അണിയുന്ന പ്രത്യേകതരം വസ്ത്രങ്ങളും തനിക്ക് ലഭിക്കുന്ന സമ്മാനങ്ങളും അന്നത്തെ വിശേഷപ്പെട്ട പാര്‍ട്ടിയും ഇനിയും ഒരു വര്‍ഷം കഴിഞ്ഞുമാത്രമേ എത്തുകയുള്ളല്ലോ എന്ന പരാതി കുട്ടിയായ നെഹ്‌റുവിനുണ്ടായിരുന്നു. അതിന് പിതാവ് കണ്ടുപിടിച്ച പരിഹാരമായിരുന്നു വര്‍ഷത്തില്‍ മൂന്ന് പിറന്നാള്‍ എന്നത്. ഹിജ്‌റ വര്‍ഷം, ശകവര്‍ഷം തുടങ്ങിയ കലണ്ടര്‍ അനുസരിച്ച് വരുന്ന പിറന്നാളുകളും ആഘോഷിച്ച് പരിഹാരം കണ്ടെത്തുകയായിരുന്നു പതിവ്.

റോസാപ്പൂ അപ്പുപ്പന്‍

ചാച്ചാജിയെക്കുറിച്ച് പറയുമ്പോള്‍ കൂട്ടുകാര്‍ക്ക് ഓര്‍മ്മയിലെത്തുന്നൊരു രൂപമുണ്ട്. തൊപ്പിയും നീണ്ട ജുബ്ബായും അതിലൊരു ചുവന്ന റോസാപ്പൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള ഒരാള്‍. റോസാപ്പൂ അദ്ദേഹത്തിന്റെ കുപ്പായത്തില്‍ സ്ഥിരമായുണ്ടായിരുന്നതിന് പിന്നിലൊരു കഥയുണ്ട്.
വളരെ നാള്‍ നീണ്ട ബ്രിട്ടീഷ് ആധിപത്യത്തിനറുതിവരുത്തി ഇന്ത്യ സ്വതന്ത്രയായ കാലം. ധാരാളം ആരാധകരും രാജ്യസ്‌നേഹികളും ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെ കാണുവാന്‍ പാരിതോഷികങ്ങളുമായി എത്തുന്ന പതിവുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഗ്രാമവാസിയായ ഒരു സ്ത്രീ നെഹ്‌റുവിന് ഒരു റോസാപ്പൂ സമ്മാനമായി നല്‍കുവാന്‍ ക്യൂവില്‍ വന്നുനിന്നു. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാര്‍ ആ സ്ത്രീയെ അദ്ദേഹത്തിനടുത്തേയ്ക്ക് കടത്തിവിടുവാന്‍ തയ്യാറായില്ല. വിലപിടിച്ച സമ്മാനങ്ങളും മനോഹരമായി വസ്ത്രധാരണവുമായെത്തുന്നവര്‍ക്കായിരുന്നു സന്ദര്‍ശകരില്‍ പ്രാധാന്യമുണ്ടായിരുന്നത്. നിഷ്‌കളങ്കയായ ആ സ്ത്രീയുടെ മനസില്‍ ഇത് വളരെ വേദനയുണ്ടാക്കി. അവരുടെ വീട്ടുമുറ്റത്ത് വളര്‍ന്ന റോസാപ്പൂവല്ലാതെ മറ്റൊന്നും സമ്മാനമായി നല്‍കാനുള്ള നിവൃത്തി അവര്‍ക്ക് ഉണ്ടായിരുന്നില്ല.
അങ്ങനെ ദിവസങ്ങള്‍ പലത് കടന്നുപോയി. എങ്ങനെയും തന്റെ സമ്മാനം ചാച്ചാജിക്ക് നല്‍കണമെന്ന ആഗ്രഹം ആ സ്ത്രീ ഉപേക്ഷിച്ചില്ല. ദിവസവും വിടര്‍ന്നൊരു റോസാപ്പൂവുമായി അവര്‍ നെഹ്‌റുവിനെ കാണാന്‍ ചെന്നിരുന്നു. അദ്ദേഹമാവട്ടെ ഈ വിവരം അറിഞ്ഞുമില്ല. ഒരിക്കല്‍ സെക്യൂരിറ്റിക്കാരുമായി തര്‍ക്കിക്കുന്നൊരു സ്ത്രീ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. അവരെ അകത്തേയ്ക്ക് കടത്തിവിടാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. അവരില്‍ നിന്നും വളരെ സന്തോഷത്തോടെ ആ റോസാപ്പൂ വാങ്ങുകയും എന്തെന്നില്ലാത്ത ആദരവും സ്‌നേഹവും അദ്ദേഹത്തിനവരോട് ഉണ്ടാവുകയും ചെയ്തു. സമ്മാനം എന്തുതന്നെയായാലും അത് നല്‍കുവാനുള്ള സന്മനസിനെയാണദ്ദേഹം പ്രകീര്‍ത്തിച്ചത്. ആ സമ്മാനം വാങ്ങിയശേഷം സ്വന്തം കുപ്പായത്തിന്റെ ഒരു ഭാഗത്ത് മനോഹരമായി അത് കുത്തിവച്ചു. അത് കണ്ടപ്പോള്‍ ആ സ്ത്രീക്കും സന്തോഷമായി. ഗ്രാമീണയായ പാവപ്പെട്ട ഒരു സ്ത്രീ നല്‍കിയ റോസാപ്പൂവായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ അടയാളമായി ബാക്കിവച്ചത്. പൂക്കളെ സ്‌നേഹിക്കുന്ന സഹൃദയനായ ചാച്ചാജിയുടെ പ്രതീകമായി കൂട്ടുകാര്‍ ശിശുദിനത്തില്‍ റോസാപ്പൂ പരസ്പരം കൈമാറി അദ്ദേഹത്തെ സ്മരിക്കുന്നു.

വിദ്യാഭ്യാസവും രാഷ്ട്രീയവും

ചെറിയ കുട്ടിയായിരിക്കുമ്പോഴേ നെഹ്‌റുവിന് നല്ല വായനാശീലമുണ്ടായിരുന്നു, ബുദ്ധിമാനുമായിരുന്നു. നെഹ്‌റുവിനെ വിദ്യാഭ്യാസത്തില്‍ ഏറെ സ്വാധീനിച്ചത് എഫ് ടി ബ്രൂക്ക് എന്ന അധ്യാപകനായിരുന്നു. അങ്ങനെയാണ് വിദേശഭാഷാ സാഹിത്യത്തിലേയ്ക്ക് അദ്ദേഹം ആകൃഷ്ടനാകുന്നത്. The Discovery of India, An Auto biography, Mahatma Gandhi, Soviet Russia. The Unity of India, Bunch of old letters തുടങ്ങിയ അനേകം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
പാശ്ചാത്യജീവിതം ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു അദ്ദേഹത്തിന്റെ പിതാവായ മോത്തിലാല്‍ നെഹ്‌റു. അതുകൊണ്ടുതന്നെ ഏക മകനെ ഇംഗ്ലണ്ടില്‍ അയച്ച് പഠിപ്പിച്ചു. 1905-ല്‍ ഇംഗ്ലണ്ടിലെ ‘ഹാരോ’ സ്‌കൂളില്‍ ചേര്‍ന്നു. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജില്‍ നിന്ന് ബിരുദമെടുത്തു. ലണ്ടനിലെ ഇന്നര്‍ ടെമ്പിളില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദവും നേടിയശേഷം ഇന്ത്യയില്‍ തിരിച്ചെത്തി. 1912-ല്‍ അലഹബാദില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1916-ല്‍ വിവാഹിതനായി. ആ വര്‍ഷം ലക്‌നൗവില്‍ വച്ച് നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ചാണ് ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടിയത്. 1920-ല്‍ നിസഹകരണ പ്രസ്ഥാനത്തിലൂടെ ഗാന്ധിജിക്കൊപ്പം സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളികളില്‍ ഒരാളായി മാറുകയും ചെയ്തു.

വിവിധ രാജ്യങ്ങളിലെ  ശിശുദിനാഘോഷം

കുട്ടികളുടെ ക്ഷേമത്തിലും സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം. രാജ്യത്തെ കുട്ടികള്‍ക്ക് അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുമുള്ള അവസരങ്ങളും ശിശുദിനാഘോഷങ്ങള്‍ പ്രദാനം ചെയ്യുന്നു. അന്തര്‍ദേശീയ ശിശുദിനം നവംബര്‍ 20-നാണ്. ഏകദേശം 117 രാജ്യങ്ങള്‍ പലദിനങ്ങളിലായി ശിശുദിനം ആഘോഷിച്ചുവരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രിയായിരുന്ന മലയാളിയായ വി കെ കൃഷ്ണമേനോനാണ് അന്തര്‍ദേശീയ ശിശുദിനം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. ഐക്യരാഷ്ട്രസഭയും യുനെസ്‌കോയും അത് അംഗീകരിക്കുകയുമുണ്ടായി. ഏതാനും ചില രാജ്യങ്ങളിലെ ശിശിദിനാഘോഷങ്ങള്‍ എന്നാണെന്ന് നോക്കാം.
ജപ്പാന്‍ – മെയ് 5, തുര്‍ക്കി – ഏപ്രില്‍ 23, നൈജീരിയ – മെയ് 27, വെനസ്വേല – ജൂലൈയിലെ മൂന്നാം ഞായറാഴ്ച, പരാഗ്വെ – ഓഗസ്റ്റ് 16, ചൈന – ജൂണ്‍ 1, അര്‍ജന്റീന – ഓഗസ്റ്റിലെ രണ്ടാം ഞായറാഴ്ച. ശ്രീലങ്ക – ഒക്‌ടോബര്‍ 1, ബ്രസീല്‍ – ഒക്‌ടോബര്‍ 12, തായ്‌വാന്‍ – ഏപ്രില്‍ 4, തായ്‌ലന്റ് – ജനുവരിയെല രണ്ടാം ശനിയാഴ്ച.
ഒരു ശിശുദിനം കൂടി കടന്നുപോകുമ്പോള്‍ ചാച്ചാജി എന്ന റോസാപ്പൂ അപ്പൂപ്പനെ നമുക്കൊരിക്കല്‍ക്കൂടി ഓര്‍മ്മിക്കാം.


Post a Comment

0 Comments