കെണി വരുന്ന വഴി കെണി വരുന്ന വഴി
1984. തിരുവനന്തപുരത്തെ ആലപ്പുഴയുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത അന്ന് അറിയപ്പെട്ടിരുന്നത് എന്‍ എച്ച് 47 എന്നായിരുന്നു.അക്കാലത്ത് ഹരിപ്പാട് നിന്നും ആലപ്പുഴയ്ക്ക് ആറ് കിലോമീറ്റര്‍ വടക്ക് കരുവാറ്റ എന്ന സ്ഥലത്ത് ദേശീയ പാതയുടെ വലതു വശത്തായി കുട്ടപ്പന്‍ നായര്‍ എന്ന വ്യക്തിക്ക് ഹരി ടാക്കീസ് എന്ന പേരില്‍ ഒരു സിനിമാ തീയറ്റര്‍ ഉണ്ടായിരുന്നു. ജനുവരി 21 ശനിയാഴ്ച. ഫിലിം റപ്രസന്റേറ്റീവ് എന്‍ ജെ ചാക്കോ തീയറ്ററില്‍ എത്തി. ഭാര്യ ഗര്‍ഭിണിയായിരുന്നതിനാല്‍ ദിവസവും ആലപ്പുഴയിലെ വീട്ടിലെത്താമെന്നു കരുതിയ ചാക്കോ ഒരാഴ്‌ച കൂടി തന്റെ സിനിമ നിലനിര്‍ത്താന്‍ ആവശ്യപ്പെട്ടു. മറ്റൊരു ചിത്രവുമായി കരാര്‍ ഉണ്ടായിരുന്നു എങ്കിലും കുട്ടപ്പന്‍നായര്‍ സമ്മതിച്ചു.
രാത്രി പത്തുമണികഴിഞ്ഞ് സെക്കന്‍ഡ് ഷോയുടെ ടിക്കറ്റ് ക്ലോസ് ചെയ്ത് കണക്ക് എടുത്ത ശേഷം ചാക്കോ ആലപ്പുഴയിലേക്കു പോകാനിറങ്ങി. അപ്പോള്‍ കുട്ടപ്പന്‍ നായരുടെ മകന്‍ ശ്രീകുമാറും ഒപ്പമുണ്ടായിരുന്നു. രാത്രി 8 മണി കഴിഞ്ഞാല്‍ ദേശീയ പാതയില്‍ ബസ് കിട്ടിയാല്‍ ഭാഗ്യം എന്നെ പറയാന്‍ പറ്റൂ. അങ്ങനെ ബുദ്ധിമുട്ടാതെ പിറ്റേന്ന് പോയാല്‍ മതി എന്ന് ശ്രീകുമാര്‍ ചാക്കോയോട് പറഞ്ഞു. പിറ്റേന്ന് ജനുവരി 22 ഞായറാഴ്‌ച ഒന്നാം വിവാഹ വാര്‍ഷികമായതിനാല്‍ അര്‍ത്തുങ്കല്‍ പള്ളിയില്‍ പോകണം എന്നും അതിനു ശേഷമേ തിയറ്ററില്‍ എത്തുകയുള്ളൂവെന്നു ചാക്കോ പറഞ്ഞു. ആറു മാസം ഗര്‍ഭിണിയായ ഭാര്യയും ഒന്നാം വിവാഹ വാര്‍ഷികവും ചാക്കോയെ പരീക്ഷണത്തിന് പ്രേരിപ്പിച്ചു. ഏതെങ്കിലും വണ്ടിക്ക് കൈ കാണിച്ച് കയറാം എന്ന് കരുതി. കരുവാറ്റ ടിബി ഹോസ്പിറ്റല്‍ ജങ്ഷനിലെ കടയില്‍ നിന്നും ചായ കുടിച്ച് ഇരുവരും പിരിഞ്ഞു.
എന്നാല്‍ ഞായറാഴ്‌ചയും തിങ്കളാഴ്‌ചയും ചാക്കോ തിയറ്ററിലെത്തിയില്ല. അന്ന് ആലപ്പുഴ എസ് ഡി കോളജ് വിദ്യാര്‍ഥിയായിരുന്ന ശ്രീകുമാര്‍ ചാക്കോയെ അന്വേഷിച്ച് ജനുവരി 24 ന് സനാതനം വാര്‍ഡിലെ കണ്ടത്തില്‍ വീട്ടിലെത്തി. ഇതേസമയം ചാക്കോയുടെ സഹോദരന്‍ ചാക്കോയെ അന്വേഷിച്ച് കുട്ടപ്പന്‍നായരുടെ കരുവാറ്റയിലെ വീട്ടിലുമെത്തി. ഇതോടെ മുപ്പതുകാരനായ ചാക്കോയെ കാണാനില്ല എന്ന് മനസിലായതിനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. അന്ന് ഹരി ടാക്കീസില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരുന്ന സിനിമയുടെ പേര് കെണി എന്നായിരുന്നു എന്നത് യാദൃച്ഛികമാകാം.
കുപ്രസിദ്ധനായ കുറുപ്പ്
ചെങ്ങന്നൂര്‍ ചെറിയനാട് പുത്തന്‍വീട്ടില്‍ ശിവരാമക്കുറുപ്പിന് 1946 ല്‍ ജനിച്ച മകന്റെ പേര് ഗോപാലകൃഷ്ണപിള്ള എന്നായിരുന്നു. സാമ്ബത്തികമായും സാമൂഹികമായും ഉയര്‍ന്ന നിലയിലുള്ള, രാഷ്ട്രീയ ഉദ്യോഗസ്ഥ തലങ്ങളില്‍ സ്വാധീനമുള്ളതായിരുന്നു അയാളുടെ അച്ഛന്റെയും അമ്മയുടെയും കുടുംബങ്ങള്‍.നല്ല ഉയരമുള്ള സുമുഖനും ആരോഗ്യവാനുമായിരുന്ന അയാള്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ പ്രീഡിഗ്രി കഴിഞ്ഞയുടന്‍ ഇന്ത്യന്‍ ആര്‍മിയുടെ മെഡിക്കല്‍ കോപ്സ് വിഭാഗത്തില്‍ ചേര്‍ന്നു. പൂനെയില്‍ ജോലി ചെയ്യുന്ന കാലത്ത് നാട്ടുകാരിയായ ട്രെയിനീ നഴ്‌സ് സരസമ്മയെ പ്രണയിച്ചു. ഇയാളുടെ അമ്മയുടെ തറവാട്ടിലെ ജോലിക്കാരിയുടെ മകളായിരുന്നു അവര്‍ എന്നതിനാല്‍ വീട്ടുകാര്‍ ബന്ധം എതിര്‍ത്തു. എങ്കിലും ഗോപാലകൃഷ്ണ പിള്ള മാട്ടുങ്കയിലെ അമ്ബലത്തില്‍ വെച്ച് തന്റെ വീട്ടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെ സരസമ്മയെ വിവാഹം കഴിച്ചു.
അക്കാലത്ത് ഗള്‍ഫിലേക്കുള്ള ജോലിസാധ്യതകള്‍ കൂടി വരുന്ന കാലമായിരുന്നു. നഴ്‌സായ ഭാര്യയുമൊത്ത് ഗള്‍ഫിലേക്ക് പോകാന്‍ പദ്ധതിയിട്ടു. അങ്ങനെ സേനയില്‍ നിന്ന് അവധിയെടുത്തു. തുടര്‍ന്ന് മുങ്ങി. സ്പെഷല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് ഗോപാലകൃഷ്ണ പിള്ള മരിച്ചതായി റിപ്പോര്‍ട്ട് അയപ്പിച്ചു. പിന്നീട് സുകുമാരക്കുറുപ്പ് എന്ന പേരില്‍ പാസ്പോര്‍ട്ട് എടുത്തു. തുടര്‍ന്ന് അബുദാബിയില്‍ മറൈന്‍ ഓപറേറ്റിങ് കമ്ബനിയില്‍ ജോലി നേടി 'സുകുമാരക്കുറുപ്പ്' എന്ന പുതിയ പേരിലേക്കു മാറി.
സരസമ്മയെയും അവിടേക്കു കൊണ്ടുപോയി. അവര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി കിട്ടി. അന്നത്തെ കാലത്ത് കുറുപ്പിനും ഭാര്യയ്ക്കും കൂടി അബുദാബിയില്‍ പ്രതിമാസം അരലക്ഷത്തിലേറെ രൂപ ശമ്ബളം ലഭിച്ചിരുന്നെന്നു പറയപ്പെടുന്നു.
വീട്ടുകാര്‍ക്ക് താല്പര്യമില്ലാത്ത വിവാഹമായതിനാല്‍ ബന്ധുക്കളില്‍നിന്ന് അകന്നു ജീവിക്കാന്‍ തീരുമാനിച്ച കുറുപ്പ് ആലപ്പുഴ മെഡിക്കല്‍ കോളേജിനടുത്ത് വണ്ടാനത്ത് പുതിയ വീടിന്റെ നിര്‍മാണവും തുടങ്ങി. വീടു പണി തുടങ്ങിയതോടെ കെഎല്‍വൈ 5959 നമ്ബര്‍ കാര്‍ വാങ്ങി. ആലപ്പുഴയില്‍ സ്ഥിരതാമസമാക്കി ബിസിനസ് നടത്താനുള്ള സുഹൃത്തുക്കളുടെ പ്രേരണയും ശക്തമായതോടെ എങ്ങനെയെങ്കിലും പണം കണ്ടെത്തുന്നതിനുള്ള വഴികളായി.
കെഎല്‍ക്യു 7831
പണം തട്ടാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുമ്ബോഴാണ് ഒരു ഇംഗ്ലിഷ് മാസികയില്‍ വന്ന റിപ്പോര്‍ട്ട് കുറുപ്പിന്റെ കയ്യില്‍ കിട്ടിയത്. ജര്‍മനിയില്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഒരാളെ കൊന്ന് കാറിലിരുത്തി കത്തിച്ച സംഭവമായിരുന്നു അതില്‍. ഇതിന്റെ ഭാഗമായി മൂന്ന് ലക്ഷം ദിര്‍ഹത്തിന്റെ ഇന്‍ഷുറന്‍സ് പോളിസി എടുത്തു. അന്നത്തെ കാലത്ത് ഏതാണ്ട് മുപ്പത് ലക്ഷം രൂപ വരുമായിരുന്നു ഇത്.
കമ്ബനിയില്‍ വിശ്വസ്തനായിരുന്ന ചാവക്കാട് സ്വദേശിയായ ഓഫിസ് ബോയ് ചാവക്കാടുകാരന്‍ ഷാഹുവിനോട് കുറുപ്പ് തന്റെ പദ്ധതി പറഞ്ഞു. ഇതിന്റെ വലിയ തുക കൈയില്‍ കിട്ടുമെന്ന അതിമോഹം കാരണം ഷാഹു കുറുപ്പിന് ഉറപ്പു കൊടുത്തു. സരസമ്മയുടെ സഹോദരീഭര്‍ത്താവ് ഭാസ്കരപിള്ളയ്ക്കും കുറുപ്പ് കത്തയച്ചു പഴയൊരു കാര്‍ വാങ്ങണമെന്ന് പറഞ്ഞു. അങ്ങനെ പിള്ള 8000 രൂപയ്ക്കു പഴയൊരു അംബാസഡര്‍ കാര്‍ വാങ്ങി. കെഎല്‍ക്യു 7831.
തുടര്‍ന്ന് അമ്മയ്ക്ക് രോഗം കൂടുതലാണെന്നു നാട്ടില്‍നിന്നു ടെലഗ്രാം ചെയ്ത കുറുപ്പും ഷാഹുവും ഒരേ വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തി. സരസമ്മയും രണ്ടു മക്കളും അബുദാബിയില്‍ തന്നെ തുടര്‍ന്നു.
മകരമാസരാത്രിയിലെ ഗൂഢപദ്ധതി
ആലപ്പുഴ മെഡിക്കല്‍ കോളജിലെ പരിചയക്കാരന്‍ വഴി ഒരു മൃതദേഹം സംഘടിപ്പിക്കണമെന്നായിരുന്നു ആദ്യ പദ്ധതി. മോര്‍ച്ചറിയില്‍നിന്ന് അനാഥശവം കിട്ടില്ലെന്ന് ഉറപ്പായതോടെ സെമിത്തേരിയില്‍നിന്നു ശവം കുഴിച്ചെടുക്കാന്‍ ആലോചിച്ചെങ്കിലും അതും ഉപേക്ഷിച്ചു. ജനുവരി 21ന് കുറുപ്പ് ഷാഹു, ഭാസ്‌കരപിള്ള എന്നിവരുമായി വീണ്ടും ചര്‍ച്ച നടത്തി. തുടര്‍ന്ന് ആരെയെങ്കിലും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താമെന്ന ആശയം കുറുപ്പ് മുന്നോട്ടുവെച്ചു. അങ്ങനെ നാലാമതൊരാള്‍ കൂടി പദ്ധതിയിലേക്ക് വന്നു. വിശ്വസ്തനായ ഡ്രൈവര്‍ പൊന്നപ്പന്‍. കൊലപാതകത്തിന് ആദ്യം വിസമ്മതിച്ച പൊന്നപ്പനെ ഭീഷണിപ്പെടുത്തി കൂടെ കൂട്ടി. രാത്രി 8 മണിയോടെ തോട്ടപ്പള്ളിയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണവും മദ്യവും കഴിച്ച ശേഷം നാലുപേരും രണ്ടു കാറുകളിലായി ഇര തേടി പുറപ്പെട്ടു. പൊന്നപ്പന്‍ കെഎല്‍വൈ- 5959 യുടെ ഡ്രൈവര്‍ സീറ്റിലും ഭാസ്‌കരപിള്ളയും ഷാഹുവും പിന്നിലുമായി ഇരുന്നു. പദ്ധതിക്കായി വാങ്ങിയ കെഎല്‍ക്യു 7831 ല്‍ കുറുപ്പ് പിന്നാലെയും. ദേശീയപാതയില്‍ തെക്കോട്ട് ഏതാണ്ട് ഓച്ചിറ വരെ പോയിട്ടും പറ്റിയ ആരെയും കിയില്ല. അവര്‍ തിരികെ ആലപ്പുഴയിലേക്കു തിരിച്ചു. പാതിരാത്രിയോട് അടുത്ത് വീണ്ടും തോട്ടപ്പള്ളിയില്‍ നിന്ന് വീണ്ടും ഹരിപ്പാട് ദിശയിലേക്ക് പോകുമ്ബോള്‍ ആറടി പൊക്കമുള്ള ഒരാള്‍ കരുവാറ്റ ടിബി ജംക്‌ഷനടുത്ത് വാഹനങ്ങള്‍ക്ക് കൈ കാണിക്കുന്നത് കണ്ടു.
കെണി തേടി വന്ന ഇര
റോഡിലേക്ക് കൈ കാണിക്കുന്ന ആളെ കണ്ടപ്പോള്‍ സംഘം ഒരു കാര്യം ഉറപ്പിച്ചു. ഉയരം കൊണ്ടും ചേരും. ആലപ്പുഴ ദിശയിലേക്ക് വണ്ടി തിരിച്ചു. ചാക്കോ കെഎല്‍വൈ- 5959 ന് കൈ കാണിച്ചു. പൊന്നപ്പന്‍ വണ്ടി നിര്‍ത്തി. ആലപ്പുഴയില്‍ ഇറക്കാമെന്നു പറഞ്ഞ് ഭാസ്കരപിള്ള അയാളെ അകത്തു കയറ്റി തനിക്കും ഷാഹുവിനും നടുവിലിരുത്തി.വാഹനത്തില്‍ കയറിയ ആള്‍ പരിചയപ്പെടുത്തി. 'ഞാന്‍ ചാക്കോ. ഫിലിം റെപ്രസന്റേറ്റീവ് ആണ്. ആലപ്പുഴയിലെ വീട്ടിലേക്കു പോകുന്നു.' ഭാസ്കരപിള്ള കുപ്പിയില്‍നിന്ന് ഒരു ഗ്ലാസില്‍ മദ്യം ചാക്കോയ്ക്ക് നല്‍കി. മദ്യപിക്കാറില്ലെന്നു പറഞ്ഞ ചാക്കോ അത് നിരസിച്ചു. കാര്‍ നേരെ ആലപ്പുഴയിലേക്കു പോകുന്നതിനു പകരം അല്പദൂരത്തില്‍ തോട്ടപ്പള്ളിയില്‍ നിന്ന് വലത്തേക്ക് പല്ലന റോഡിലേക്കു തിരിഞ്ഞു. വഴി മാറിയെന്ന് ചാക്കോ പറഞ്ഞെങ്കിലും പല്ലനയില്‍ ഒരാളെ കാണാനുണ്ടെന്നും ഉടന്‍ മടങ്ങാമെന്നും ഭാസ്കരപിള്ള പറഞ്ഞു. എതിര്‍ത്ത ചാക്കോയെ ഭീഷണിപ്പെടുത്തി മദ്യം കഴിപ്പിച്ചു. ഈഥര്‍ കലക്കിയ മദ്യം ഉള്ളിലെത്തിയപ്പോള്‍ ചാക്കോയുടെ ബോധം നഷ്ടമായി. ഷാഹുവും ഭാസ്‌ക്കരപിള്ളയും ചേര്‍ന്ന് ടൗവല്‍ ഉപയോഗിച്ച് ചാക്കോയുടെ കഴുത്തില്‍ മുറുക്കി. മരണം ഉറപ്പു വരുത്തി.
ചാക്കോപാടം
സംശയമുണര്‍ത്തിയ ഗള്‍ഫുകാരന്റെ അടിവസ്ത്രം
ചാക്കോയെ കൊലപ്പെടുത്തിയ ശേഷം സുകുമാരക്കുറുപ്പും സംഘവും മൃതദേഹം 30 കിലോമീറ്റര്‍ അകലെ കുറുപ്പിന്റെ ഭാര്യവീടായ ചെറിയനാട്ടെ സ്മിതാ ഭവനത്തിലെത്തിച്ചു. മൃതദേഹത്തില്‍ കുറുപ്പ് തന്റെ ലുങ്കിയും ഷര്‍ട്ടും ധരിപ്പിച്ചു. അവിടെ കുളിമുറിയില്‍വച്ച് മൃതദേഹത്തിന്റെ മുഖവും തലയും പെട്രോളൊഴിച്ചു കത്തിച്ചു. ശവശരീരം കെഎല്‍വൈ 5959 കാറിന്റെ ഡിക്കിയില്‍ വച്ച് വയലിന്റെ കരയിലെത്തിച്ച ശേഷം കെഎല്‍ക്യു 7831 കാറിന്റെ ഡ്രൈവര്‍ സീറ്റിലേക്കിരുത്തി. ചലനമറ്റ കൈകള്‍ സ്റ്റിയറിങ്ങില്‍ പിടിപ്പിച്ചു. സീറ്റുകള്‍ കുത്തിക്കീറി പത്തു ലിറ്ററോളം പെട്രോള്‍ ഒഴിച്ചു. എന്നിട്ടു തീപ്പെട്ടിയുരച്ചു കാറിലേക്കെറിഞ്ഞു.എല്ലാം കൃത്യമായി പ്ലാന്‍ ചെയ്തിട്ടും അവര്‍ക്ക് ഒരുപിഴ സംഭവിച്ചു. ചാക്കോയുടെ അടിവസ്ത്രം.
ചേര്‍ന്നു പോകാത്ത കണ്ണികള്‍
1984 ജനുവരി 22. പുലര്‍ച്ചെ മാവേലിക്കര പൊലീസ് സ്റ്റേഷനിലേക്കു ഒരു ഫോണ്‍ എത്തി. കുന്നം എന്ന സ്ഥലത്ത് തണ്ണിമുക്കം വയലിനടുത്ത് ഒരു കാര്‍ കത്തുന്നുണ്ടെന്നും അതിനുള്ളില്‍ ഡ്രൈവര്‍ മരിച്ച നിലയില്‍ കാണുന്നുണ്ടെന്നുമായിരുന്നു സന്ദേശം. വയലിനു സമീപം താമസിക്കുന്ന രാധാകൃഷ്ണന്‍ ആശാരിയാണ് വിവരമറിയിച്ചത്. സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ഉടന്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി പി.എം. ഹരിദാസിനെ വിവരമറിയിച്ചു. പുലര്‍ച്ചെ അഞ്ചരയോടെ ഡിവൈഎസ്പി സ്ഥലത്തെത്തിയപ്പോള്‍ എസ്‌ഐയും സംഘവും അവിടെയുണ്ടായിരുന്നു. അപ്പോഴും കാര്‍ കത്തുന്നുണ്ടായിരുന്നു. റോഡിന്റെ വടക്കേവശത്തെ പുല്ലിലും തറയിലും പെട്രോളിന്റെ നനവും മണവുമുണ്ടായിരുന്നു. അവിടെനിന്നു കൊള്ളികള്‍ നിറഞ്ഞ ഒരു തീപ്പെട്ടിയും റബര്‍ ഗ്ലൗസും ഒരു ജോഡി ചെരിപ്പും ലഭിച്ചു. വയലില്‍ ആരോ ഓടിപ്പോയതു പോലെ കാല്‍പ്പാടുകളുണ്ടായിരുന്നു. ഗ്ലൗസില്‍നിന്ന് ഒരു മുടിനാര് ലഭിച്ചു. ഭാഗികമായി കത്തിയ നിലയില്‍ മൃതദേഹത്തിന്റെ അടിവസ്ത്രവും പൊലീസ് സാംപിളായി ശേഖരിച്ചു.
കാര്‍ ഉപയോഗിച്ചിരുന്നത് ഗള്‍ഫുകാരനായ സുകുമാരകുറുപ്പാണെന്ന് വിവരം കിട്ടി. ഡിവൈഎസ്പി ഹരിദാസ് ഭാസ്കരപിള്ളയെ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി. വിദേശത്തു ശത്രുക്കളുള്ള സുകുമാരക്കുറുപ്പിനെ അവരിലാരോ കാറിലിട്ടു കത്തിച്ചു കൊലപ്പെടുത്തിയതാകാമെന്നാണു സഹോദരീ ഭര്‍ത്താവ് ഭാസ്കരപിള്ള പൊലീസിന് ആദ്യം മൊഴി നല്‍കിയത്. കത്തിയ കാറിന്റെ ഉടമയും പിള്ളയായിരുന്നു.
സുകുമാരക്കുറുപ്പ് എന്നു
പറയപ്പെടുന്ന ഒരാള്‍
പൊലീസ് സര്‍ജന്‍ ഡോ.ബി.ഉമാദത്തന്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാനെത്തി. വയല്‍ വരമ്ബത്ത് ഓലമറകെട്ടി വിശദമായ പോസ്റ്റ്മോര്‍ട്ടം തുടങ്ങി. ശരീരം മുഴുവന്‍ കത്തിക്കരിഞ്ഞിരിക്കുന്നു. എല്ലുകളും പല്ലുകളും പരിശോധിച്ചു. കൊല്ലപ്പെട്ടയാള്‍ക്ക് ആറടി ഉയരവും 30-35 വയസ്സ് പ്രായവും ഉണ്ടെന്നു വ്യക്തമായി. കേട്ടറിവ് വച്ച്, ശരീരത്തിന്റെ രൂപവും ഉയരവും വണ്ണവും വച്ച് സുകുമാരക്കുറുപ്പിനോട് സാദൃശ്യമുണ്ട്. ശരീരം മുഴുവന്‍ പെട്രോള്‍ പോലെ എന്തോ ഇന്ധനം ഒഴുകി തീപിടിച്ചതിന്റെ ലക്ഷണം. ഓടുന്ന കാറിനു തീപിടിച്ചാല്‍, സാധാരണഗതിയില്‍ ഡ്രൈവറുടെ ദേഹത്തു പെട്രോള്‍ വീഴില്ല. കാറിന്റെ ഡോര്‍ അകത്തുനിന്നു തുറക്കാന്‍ കഴിയാത്തവിധം ലോക്കായിട്ടുമില്ല. ശ്വാസകോശവും ശ്വാസനാളിയും തുറന്നു പരിശോധിച്ചു. അവിടെ കരിയുടെ അംശമില്ല.
തീ പിടിക്കുമ്ബോള്‍ ഡ്രൈവര്‍ക്ക് ജീവനുണ്ടായിരുന്നെങ്കില്‍ കരിയുടെ അംശം ശ്വാസകോശത്തില്‍ ഉണ്ടാകേണ്ടതാണ്. അതായത്, ഡ്രൈവര്‍ മരിച്ച ശേഷമാണ് കാറിനും ശരീരത്തിനും തീപിടിച്ചതെന്ന് ഉറപ്പ്. ഡ്രൈവറെ മരണത്തിനുശേഷമാണു കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തിയതെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തി. ആമാശയം പരിശോധിച്ചപ്പോള്‍ രൂക്ഷഗന്ധം കലര്‍ന്ന മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തി.
'ആരാണു കൊല്ലപ്പെട്ടത്?' ഡോ.ഉമാദത്തന്‍ ഡിവൈഎസ്പി ഹരിദാസിനോടു ചോദിച്ചു. 'സുകുമാരക്കുറുപ്പ് എന്നു പറയപ്പെടുന്ന ഒരാള്‍...'കൊല്ലപ്പെട്ടതു സുകുമാരക്കുറുപ്പാണെന്നു പറഞ്ഞാല്‍ പോരെ? 'പറയപ്പെടുന്ന ഒരാള്‍' എന്ന് പറയാന്‍ എന്താണു കാരണം? ഉമാദത്തനു സംശയം. ഹരിദാസ് പറഞ്ഞു: 'ചില സംശയങ്ങളുണ്ട്. പക്ഷേ, തെളിവു ശേഖരിക്കണം...'
സുകുമാരക്കുറുപ്പ് ദീര്‍ഘകാലം അബുദാബിയില്‍ ഉയര്‍ന്ന ശമ്ബളത്തില്‍ ജോലി ചെയ്തയാളാണ്. ആഡംബര ജീവിതത്തില്‍ വലിയ താല്‍പര്യമുണ്ട്. നാട്ടില്‍ വീട്, ആലപ്പുഴയിലെ പുതിയ രണ്ടുനില വീടിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. അപകടം നടക്കുമ്ബോള്‍ സഞ്ചരിച്ചിരുന്ന പഴയ കാറിനു പുറമെ പുതിയ കാര്‍ വാങ്ങിയിട്ടുണ്ട്. കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ കത്തിക്കരിഞ്ഞ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. പുറത്തെടുക്കുമ്ബോള്‍ അടിവസ്ത്രത്തിന്റെ കുറച്ചു ഭാഗം മാത്രം കരിയാതെ ശേഷിച്ചിട്ടുണ്ട്. ചെരിപ്പുകള്‍, വാച്ച്, മോതിരം എന്നിവ മൃതദേഹത്തില്‍ കണ്ടില്ല.
'സുകുമാരക്കുറുപ്പിനെപ്പോലെ ആഡംബരപ്രിയനായ ഗള്‍ഫുകാരന്‍ പുതിയൊരു കാര്‍ വീടിന്റെ പോര്‍ച്ചില്‍ കിടക്കുമ്ബോള്‍ ചെരിപ്പിടാതെ, വാച്ചുകെട്ടാതെ, മോതിരം ധരിക്കാതെ, നിലവാരം കുറഞ്ഞ അടിവസ്ത്രം ധരിച്ച് പഴയ കാറോടിച്ചു പുറത്തേക്കു പോകുമോ?
ഈ ചോദ്യത്തിനായിരുന്നു ഹരിദാസിന് ഉത്തരം വേണ്ടിയിരുന്നത്.
കോഴിക്കറിയും കരിപിടിച്ച കുളിമുറിയും
സുകുമാരക്കുറുപ്പിന്റെ ഭാര്യവീടായ സ്മിത ഭവനം പൊലീസ് നിരീക്ഷണത്തിലായിരുന്നു. അത്രയും വേണ്ടപ്പെട്ടയാള്‍ മരിച്ചെന്നറിഞ്ഞിട്ടും ആ വീട്ടില്‍ ആര്‍ക്കും ദുഃഖമുണ്ടായിരുന്നില്ല. അക്കാലത്ത് വിശേഷ ദിവസങ്ങളില്‍ മാത്രം പാചകം ചെയ്യാറുള്ള കോഴിയിറച്ചിക്കറി ഒരു ദിവസം ഉച്ചഭക്ഷണത്തിന് വീട്ടുകാര്‍ തയാറാക്കിയതായും പൊലീസ് കണ്ടെത്തി. വീട്ടിലെ കുളിമുറിയില്‍ മാറാലകള്‍ കരിപിടിച്ചതായി പൊലീസ് കണ്ടെത്തിയത് മറ്റൊരു വിവരത്തിലേക്കുള്ള ചൂണ്ടുപലകയായി.
കേസ് 22/ 84 ല്‍ ഭാസ്കരപിള്ളയുടെ പൊള്ളല്‍
വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചാണ് ഭാസ്കരപിള്ള മാവേലിക്കര പൊലീസ് സ്റ്റേഷനിലെത്തിയത്. മുഴുക്കൈയന്‍ ഉടുപ്പിന്റെ കൈകള്‍ താഴ്ത്തി ബട്ടണ്‍ ധരിച്ചിരുന്നു. ഭാസ്കരപിള്ള ആരും നിര്‍ദേശിക്കാതെ തന്നെ അന്വേഷണോദ്യോഗസ്ഥനായിരുന്ന ഹരിദാസിനെ കണ്ടപാടെ കൈകൂപ്പി വണങ്ങി സ്റ്റേഷന്റെ മൂലയിലേക്കു മാറി പതുങ്ങി നിന്നു. സാധാരണ കുറ്റവാളികളാണ് അത്തരം ശരീരഭാഷ പ്രകടിപ്പിക്കാറുള്ളത്. സംശയം തോന്നിയ ഹരിദാസ് അയാളോട് ഷര്‍ട്ടിന്റെ കൈകള്‍ മുകളിലേക്കു തെറുത്തുകയറ്റാന്‍ നിര്‍ദേശിച്ചു. രണ്ടു കൈകളിലും പൊള്ളലേറ്റിരിക്കുന്നു
ഹരിദാസ് ഒരു പ്രസിദ്ധീകരണത്തില്‍ എഴുതിയ കുറിപ്പില്‍ അതേപ്പറ്റി പറയുന്നു: 'കത്തിയ കാറിന്റെ ഉടമയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഭാസ്കരപിള്ളയെ ചെങ്ങന്നൂര്‍ എസ്‌ഐ ക്രിസ്‌റ്റിബാസ്‌റ്റിന്‍ കൂട്ടിക്കൊണ്ടുവന്നു. അയാളുടെ കണ്‍പോളയിലും പുരികത്തും കൈയിലും തുടയിലും പൊള്ളലേറ്റ മുറിവുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഭാസ്‌കരപിള്ളയോട് ചോദിച്ചപ്പോള്‍ കാറിന്റെ യഥാര്‍ഥ ഉടമ ഭാര്യാസഹോദരീ ഭര്‍ത്താവായ സുകുമാരക്കുറുപ്പാണെന്നും അയാള്‍ തലേദിവസം കാറുമായി അമ്ബലപ്പുഴയില്‍ പോയിട്ടു വന്നിട്ടില്ലെന്നും അപകടത്തില്‍ കാറിനുള്ളില്‍പ്പെട്ട് കത്തി മരിച്ചതാകാമെന്നും പറഞ്ഞു.
ഭാസ്‌കരപിള്ളയുടെ ദേഹത്തിലെ പൊള്ളലുകളെപ്പറ്റി ചോദിച്ചപ്പോള്‍ വെളുപ്പിനെ തണുപ്പകറ്റാന്‍ തീകാഞ്ഞപ്പോള്‍ തീപ്പൊരി പൊട്ടിത്തെറിച്ച് മുഖത്തുവീണു പൊള്ളിയതാണെന്നു പറഞ്ഞു. തുടയിലും കയ്യിലും തീപ്പൊരി വീണാല്‍ പൊള്ളലുണ്ടാകുകയില്ലല്ലോ എന്നു പറഞ്ഞപ്പോള്‍ ചൂടുവെള്ളം പാത്രത്തോടെ എടുത്തപ്പോള്‍ അബദ്ധത്തില്‍ തട്ടിമറിഞ്ഞ് കയ്യിലും കാലിലും വീണതാണ് എന്നാക്കി വിശദീകരണം. അയാളുടെ സംസാരത്തിലെ വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെടുത്തിയതോടെ പുതിയ കഥകള്‍ വന്നു. താന്‍ ഗള്‍ഫില്‍ ജോലി ചെയ്‌തുണ്ടാക്കിയ പണം സുകുമാരക്കുറുപ്പ് കബളിപ്പിച്ചെടുത്തെന്നും വൈരാഗ്യം തീര്‍ക്കാന്‍ കുറുപ്പിനെ കൊന്ന് കാറിലിട്ട് പെട്രോള്‍ ഒഴിച്ചുകത്തിച്ചതാണെന്നുമായിരുന്നു ഒരു കഥ. ഡ്രൈവിങ് അറിയാത്ത ഭാസ്‌കരപിള്ള എങ്ങനെ കുറുപ്പിന്റെ ശവശരീരവുമായി തണ്ണിമുക്കം വയലില്‍ എത്തി എന്നു ചോദിച്ചപ്പോള്‍ വണ്ടാനത്തു നിന്ന് താനും കുറുപ്പും കൂടി മാവേലിക്കരയ്‌ക്ക് വരുമ്ബോള്‍ ഒരാളിന്റെ ദേഹത്ത് കാറിടിച്ച് അയാള്‍ മരിച്ചു എന്നും വിവരം പുറത്തറിയാതിരിക്കാന്‍ മൃതദേഹം വണ്ടിയിലിട്ട് കത്തിച്ചു എന്നുമായി അടുത്ത കഥ. ഭാസ്‌ക്കരപിള്ള പറയുന്നത് മുഴുവന്‍ കള്ളക്കഥയാണെന്ന് വ്യക്‌തമായി.കള്ളക്കഥകളെല്ലാം പൊളിഞ്ഞപ്പോള്‍ ഭാസ്കരപിള്ള സത്യം പറഞ്ഞു.
ചാക്കോയെ തിരിച്ചറിഞ്ഞ
സൂപ്പര്‍ ഇംപോസിഷന്‍
കൊല്ലപ്പെട്ടത് സുകുമാരക്കുറുപ്പ് അല്ലെന്നു ഭാസ്കരപിള്ളയുടെ മൊഴിയില്‍നിന്നുതന്നെ പൊലീസിനു വ്യക്തമായി. ഇതോടെ കൊല്ലപ്പെട്ടത് ആരെന്നു കണ്ടെത്തുക എന്നതായി പൊലീസിന്റെ തലവേദന. അടുത്ത ദിവസങ്ങളില്‍ ആരെയെങ്കിലും കാണാതായതായി പരാതിയുണ്ടോ എന്ന അന്വേഷണത്തിനു ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍നിന്നു മറുപടി ലഭിച്ചു. ഫിലിം റെപ്രസന്റേറ്റീവായ ആലപ്പുഴ സനാതനം വാര്‍ഡ് കണ്ടത്തില്‍ എന്‍.ജെ.ചാക്കോയെ രണ്ടു ദിവസമായി കാണാനില്ലെന്നു സഹോദരന്‍ നല്‍കിയ പരാതിയായിരുന്നു അത്. പറിഞ്ഞു വീണ ബട്ടണും പഞ്ഞിയും കരിഞ്ഞ മുടിയും പൊന്നപ്പന്‍ ചെറിയനാട്ട് എത്തിച്ച കെഎല്‍വൈ 5959 കാറില്‍നിന്നു പൊലീസിനു ലഭിച്ചു. മൃതദേഹത്തില്‍നിന്നു ലഭിച്ച പകുതി കത്തിയ അടിവസ്ത്രം ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ ചാക്കോയുടെ ഭാര്യ ശാന്തമ്മ തിരിച്ചറിഞ്ഞു. ഭാസ്കരപിള്ള കുറ്റസമ്മതം നടത്തിയതോടെ എറണാകുളത്തു നിന്ന് ചാക്കോയുടെ മോതിരവും വാച്ചും കത്തിക്കരിഞ്ഞ വസ്ത്രാവശിഷ്ടവും കണ്ടെത്താനായി. അതും ചാക്കോയുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
കാറില്‍നിന്നും സ്മിതാ ഭവനത്തിലെ കുളിമുറിയില്‍നിന്നും കിട്ടിയ കരിഞ്ഞ മുടിനാരുകള്‍ ചാക്കോയുടേതാണെന്നു ശാസ്ത്രീയ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. അതോടെ, കൊല്ലപ്പെട്ടത് ചാക്കോ ആണെന്നു പൊലീസിനു വ്യക്തമായി. 1984 ഫെബ്രുവരി ഒന്നിന് പൊലീസ് സര്‍ജന്‍ ഡോ.ബി.ഉമാദത്തന്‍ റീപോസ്റ്റ്മോര്‍ട്ടം നടത്തി തലയോട്ടി സൂപ്പര്‍ ഇംപോസിഷന്‍ നടത്തി ചാക്കോയുടേതാണെന്നു തെളിയിച്ചു. രാജ്യത്തു തന്നെ ഇത്തരത്തില്‍ നടത്തുന്ന ആദ്യ കേസാണിത്. കാര്‍ കത്തിയ സ്ഥലത്തുനിന്നു കിട്ടിയ ഗ്ലൗസിലെ മുടിനാരുകള്‍ ഭാസ്കരപിള്ളയുടേതാണെന്നും കണ്ടെത്താനായി. ആലുവയിലെ അലങ്കാര്‍ ലോഡ്ജ്, മദ്രാസിലെ ന്യൂലാന്‍ഡ്സ് ലോഡ്ജ്, ഭൂട്ടാനിലെ എന്‍ട്രി പെര്‍മിറ്റിനുള്ള അപേക്ഷ എന്നിവയിലെ കൈപ്പടകള്‍ സുകുമാരക്കുറുപ്പിന്റേതാണെന്നും വ്യക്തമായതോടെ തെളിവുകളെല്ലാം പൊലീസിനു കിട്ടി. അങ്ങനെ സുകുമാരക്കുറുപ്പ് കൊലക്കേസ് ചാക്കോ വധക്കേസ് ആയി.
കുറുപ്പിന്റെ കണക്കുക്കൂട്ടലുകള്‍
ഗൂഢാലോചനയെക്കുറിച്ച് അറിയാത്തതിനാല്‍ കൊല്ലപ്പെട്ടത് സുകുമാരക്കുറുപ്പാണെന്ന് ബന്ധുക്കളില്‍ ഭൂരിപക്ഷവും കരുതി. പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ മൃതദേഹം സംസ്കരിക്കാന്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് അവര്‍ പൊലീസിനെ സമീപിച്ചു. കേസില്‍ സംശയമുള്ളതിനാല്‍ പൊലീസ് മൃതദേഹം പെട്ടിയിലാക്കി മറവു ചെയ്യാനാണ് നിര്‍ദേശിച്ചത്. ഭാസ്കരപിള്ള പൊലീസ് കസ്റ്റഡിയില്‍ സത്യം തുറന്നു പറയുമ്ബോള്‍ സുകുമാരക്കുറുപ്പ് ആലുവയിലെ അലങ്കാര്‍ ലോഡ്ജിലുണ്ടായിരുന്നു.
നാട്ടില്‍ എന്തു നടക്കുന്നുവെന്നറിയാന്‍ സുകുമാരക്കുറുപ്പ് ഡ്രൈവര്‍ പൊന്നപ്പനെ ആലുവയില്‍ നിന്ന് കാറുമായി നാട്ടിലേക്കയച്ചു. കുറുപ്പിന്റെ മരണത്തിനു പിന്നില്‍ പൊന്നപ്പനാണെന്നു ധരിച്ച് ചിലര്‍ അയാളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. മരിച്ചതു കുറുപ്പ് അല്ലെന്നും യാദൃശ്ചികമായി വണ്ടിയിടിച്ചു മരിച്ച ഒരാളെയാണ് കത്തിച്ചതെന്നും കുറുപ്പ് ആലുവയിലെ ലോഡ്ജില്‍ ഉണ്ടെന്നും പൊന്നപ്പന്‍ ബന്ധുക്കളോടു പറഞ്ഞു. ബന്ധുക്കള്‍ ഈ വിവരമൊന്നും പൊലീസിനെ അറിയിച്ചില്ല. എന്നാല്‍ അപ്പോഴും മരിച്ചത് സുകുമാരക്കുറുപ്പ് അല്ല എന്നു വിശ്വസിക്കാന്‍ പൊലീസ് തയാറായിരുന്നില്ല എന്നതാണ് സത്യം.
പൊന്നപ്പന്‍ കുറുപ്പിന്റെ കാര്‍ തിരികെ സ്‌മിതാഭവനത്തില്‍ എത്തിച്ചതിനു ശേഷം ഭാസ്കരപിള്ളയുടെ ബന്ധുവായ മധുസൂദനന്‍ നായര്‍ക്കൊപ്പം ആലുവയിലേക്കു മടങ്ങി. അതിനിടയില്‍ പൊന്നപ്പന്‍ ആലുവയിലെ ലോഡ്ജിലേക്കു ഫോണ്‍ ചെയ്ത് കുറുപ്പുമായി സംസാരിച്ചു.കുറുപ്പിന്റെ നിര്‍ദേശപ്രകാരം ആലപ്പുഴ ഇരുമ്ബുപാലം പോസ്റ്റ് ഓഫീസില്‍ നിന്ന് അബുദാബിയിലെ കമ്ബനിയിലേക്കും സരസമ്മയ്ക്കും കുറുപ്പ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്നു ടെലിഗ്രാം അയച്ചു.
ഭാസ്കരപിള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നറിഞ്ഞ സുകുമാരക്കുറുപ്പ് ജനുവരി 23ന് മാവേലിക്കര റെയില്‍വേ സ്റ്റേഷനിലെത്തി. ഈരേഴയിലെ ബന്ധുവീട്ടിലെത്തി ഭാസ്കരപിള്ളയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. പൊലീസിനെ സ്വാധീനിക്കാന്‍ കഴിയില്ലെന്നു മനസ്സിലായതോടെ ബന്ധു ഏര്‍പ്പെടുത്തിയ ഓട്ടോറിക്ഷയില്‍ മാവേലിക്കര റെയില്‍വേ സ്റ്റേഷനിലെത്തി കൊല്ലത്തേക്കു ട്രെയിന്‍ കയറി. പൊന്നപ്പനെയും കൂട്ടി അവിടെനിന്നു ഭൂട്ടാനിലേക്കു പുറപ്പെട്ടു. ഭൂട്ടാനിലേക്കുള്ള എന്‍ട്രി പെര്‍മിറ്റിന് സുകുമാരക്കുറുപ്പ് പ്രേംകുമാര്‍ എന്ന പേരിലും പൊന്നപ്പന്‍ സത്യന്‍ എന്ന പേരിലുമാണ് അപേക്ഷ നല്‍കിയത്.
കാണെക്കാണെ
കാണാമറയത്തായ കുറുപ്പ്
പത്തു ദിവസത്തിനു ശേഷം കുറുപ്പും പൊന്നപ്പനും മദ്രാസിലേക്കു മടങ്ങി. അവിടെ ഒരു ലോഡ്ജില്‍ മുറിയെടുത്തു. നാട്ടില്‍പ്പോയി പണം സംഘടിപ്പിച്ചെത്താമെന്നു പറഞ്ഞ് കുറുപ്പ് പൊന്നപ്പനെ അവിടെയാക്കി മാവേലിക്കരയിലേക്കു പുറപ്പെട്ടു. പൊലീസ് അന്വേഷണം ഊര്‍ജിതമായതിനാല്‍ ഒളിവില്‍ പോകാന്‍ മാവേലിക്കരയിലെ ബന്ധു നിര്‍ദേശിക്കുകയും ചെറിയനാട്ടെ വീട്ടിലെത്തി ഭാര്യയുടെ കയ്യില്‍നിന്നു പണം വാങ്ങി കുറുപ്പിനെ ഏല്‍പിക്കുകയും ചെയ്തു.
കുറുപ്പ് കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനിലാണ് പണവുമായി എത്തിയത്. അവിടെനിന്നു പൊള്ളാച്ചിയിലേക്കു പോകുമെന്നാണു പറഞ്ഞത്. ഇതിനിടയില്‍ മദ്രാസില്‍ കുറുപ്പിനെ കാത്തിരുന്നു മടുത്ത പൊന്നപ്പന്‍ നാട്ടിലേക്കു പുറപ്പെട്ടു. ചങ്ങനാശേരിയില്‍നിന്ന് ആലപ്പുഴയിലേക്കു ബോട്ട് കയറുന്നതിനിടയില്‍ ഒരു പരിചയക്കാരന്‍ തിരിച്ചറിഞ്ഞതോടെ പൊന്നപ്പന്‍ പൊലീസ് പിടിയിലായി. ഷാഹുവിനെയും ഇതിനോടകം പോലീസ് പിടിയിലാക്കിയിരുന്നു.
കൊട്ടാരക്കരയില്‍നിന്നു മദ്രാസിലേക്ക് പോയ കുറുപ്പ് അവിടെനിന്നു മധ്യപ്രദേശിലെ ഇറ്റാര്‍സിയില്‍ ഒരു ബന്ധുവീട്ടിലെത്തി. അവിടെ ഒരാഴ്ച താമസിച്ച ശേഷം ബോംബെയിലെ ബന്ധുവീട്ടില്‍ ചെന്നതായും അവിടെ അബുദാബിയില്‍ ജോലി ചെയ്തിരുന്ന സാക്ക് എന്നയാളെ കണ്ടതായും അന്വേഷണോദ്യോഗസ്ഥനായ ഹരിദാസ് വ്യക്തമാക്കിയിട്ടുണ്ട്. ബോംബെയില്‍നിന്നു സുകുമാരക്കുറുപ്പ് വീട്ടിലേക്ക് ഒരു കത്തയച്ചിരുന്നു. പഞ്ചാബിലേക്കു ജോലി തേടി പോകുന്നു എന്നായിരുന്നു കത്തിലെ വിവരം. പക്ഷേ, കത്ത് നശിപ്പിക്കപ്പെട്ടതിനാല്‍ കൂടുതല്‍ വിവരം ലഭിച്ചില്ല.
സൗദിയില്‍ നിന്നു വന്ന
ഫോണ്‍ കോളുകള്‍
കുറുപ്പിനെ പലരും പലയിടത്തും കണ്ടതായി പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തും കേരളത്തിന്റെ പല ഭാഗങ്ങളിലും കുറുപ്പുമായി സാമ്യമുള്ള പലരെയും നാട്ടുകാരും പൊലീസും തടഞ്ഞുവച്ച് ദിവസങ്ങളോളം ചോദ്യം ചെയ്ത സംഭവങ്ങളുണ്ടായി. അപ്രതീക്ഷിതമായാണ് ഒരിക്കല്‍ പിടിയില്‍നിന്ന് വഴുതിപോയതെന്നും കരുതുന്നുണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍. വര്‍ഷം 2008 സൗദി അറേബ്യയില്‍ ഒരു മതസ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാള്‍ സുകുമാരക്കുറുപ്പാണെന്ന് ക്രൈംബ്രാഞ്ചിനു വിവരം ലഭിക്കുന്നു. അയാളുടെ നമ്ബര്‍ കണ്ടെത്തി നിരീക്ഷണത്തിലാക്കി. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുമായി ഈ ഫോണില്‍നിന്ന് നിരന്തരം ബന്ധമുണ്ടായിരുന്നു. വിളിക്കുന്നയാള്‍ സുകുമാരക്കുറുപ്പാണെന്ന് 90 ശതമാനത്തോളം ഉറപ്പായി. സൗദിയിലേക്ക് അന്വേഷണ സംഘത്തെ അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന ഘട്ടത്തില്‍ ഈ വിവരങ്ങള്‍ ഒരു മാധ്യമത്തില്‍ വന്നു. അതോടെ ഫോണ്‍ കോളുകള്‍ നിലച്ചു. ആ നമ്ബരും ഉപേക്ഷിക്കപ്പെട്ടു. പിന്നീടൊരിക്കലും സഹായകരമായ വിവരങ്ങള്‍ പൊലീസിനു ലഭിച്ചില്ല.
കുറുപ്പിനും ഭാര്യയ്‌ക്കും വീട്ടിലേക്കും വരുന്ന കത്തുകള്‍ പതിവായി പൊലീസ് പൊട്ടിച്ചു വായിക്കുമായിരുന്നു. ഫോണും നിരീക്ഷിച്ചു. കുറുപ്പിന്റെ ഭാര്യ താമസിക്കുന്ന വീട്ടില്‍ തെങ്ങു ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്‌ഥന്‍ എന്ന പേരില്‍ പൊലീസിന്റെ ഏജന്റ് സ്‌ഥിരമായി എത്തിയിരുന്നു. ബന്ധുക്കളില്‍നിന്നു വിവരം ശേഖരിക്കുകയായിരുന്നു ലക്ഷ്യം. കുറുപ്പിന്റെ മകന്റെ വിവാഹം 2010 നവംബര്‍ 12 ന് തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ നടന്നപ്പോള്‍ കുറുപ്പ് എത്തുമെന്നു കരുതി ഇന്റലിജന്‍സ് ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്ത് ഒരാഴ്‌ച മുന്‍പേ തമ്ബടിച്ചു. സണ്‍ ഓഫ് സുകുമാരപിള്ള എന്നായിരുന്നു അതില്‍. ഇംഗ്ലീഷിലെ കാര്‍ഡില്‍ പേരിനുപിന്നില്‍ (ലേറ്റ് ) ഇല്ലാതിരുന്നത് ഉദ്യോഗസ്ഥര്‍ക്ക് പ്രതീക്ഷ വര്‍ധിപ്പിച്ചു. എന്നാല്‍ കുറുപ്പ് എന്ന വമ്ബന്‍ സ്രാവിനെ അവരുടെ വലയില്‍ കിട്ടിയില്ല.
ബാക്കിപത്രം
ചാക്കോ കൊല്ലപ്പെടുമ്ബോള്‍ ഭാര്യ ശാന്തമ്മ ആറു മാസം ഗര്‍ഭിണിയായിരുന്നു. അച്ഛന്റെ മുഖം കാണാനാകാതെയാണ് മകന്‍ ജിതിന്‍ ജനിച്ചുവീണത്. അന്ന് ആലപ്പുഴ എം എല്‍ എ യും ആരോഗ്യമന്ത്രിയും ആയിരുന്ന കെ.പി.രാമചന്ദ്രന്‍ നായര്‍ ഇടപെട്ട് ശാന്തമ്മയ്ക്ക് ആരോഗ്യ വകുപ്പില്‍ ജോലി നല്‍കി. 2007 ഡിസംബറില്‍ അവര്‍ വിരമിച്ചു. മകന്‍ ജിതിന്‍ വിവാഹിതനായി.
സുകുമാരക്കുറുപ്പിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഭാസ്കരപിള്ളയുടെയും പൊന്നപ്പന്റെയും സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മയുടെയും സഹോദരി തങ്കമണിയുടെയും പേരില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പൊന്നപ്പനെയും ഭാസ്കരപിള്ളയെയും ജീവപര്യന്തം ശിക്ഷിച്ചു. സരസമ്മയെയും തങ്കമണിയെയും തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തരാക്കി. ഷാഹുവിനെ പ്രതിസ്ഥാനത്തുനിന്നു മാപ്പുസാക്ഷിയാക്കി. ശിക്ഷാ കാലാവധി കഴിഞ്ഞിറങ്ങിയ ഭാസ്കരപിള്ള പുലിയൂരിലെ വീട്ടില്‍ കുടുംബസമേതം കഴിയുന്നു. പൊന്നപ്പന്‍ ശിക്ഷാകാലാവധി കഴിഞ്ഞ് വൈകാതെ മരിച്ചു. സരസമ്മ വിദേശത്തുനിന്നു നാട്ടിലെത്തി.
സുകുമാരക്കുറുപ്പ് ഒളിവില്‍ പോകുന്ന കാലത്ത് വണ്ടാനത്ത് വലിയ വീട് നിര്‍മിച്ചു തുടങ്ങിയ ആ ഭൂമി ആര്‍ക്കും വേണ്ടാതായി. കാടു പിടിച്ച് സാമൂഹികവിരുദ്ധരുടെ താവളമായി പണിതീരാത്ത ആ വീട് കിടക്കുന്നു. കാര്‍ കത്തിയ നിലയില്‍ കണ്ടെത്തിയ മാവേലിക്കര തണ്ണിമുക്കത്തെ പാടം ഇപ്പോഴും അതുപോലെയുണ്ട്. പേര് ചാക്കോപ്പാടം എന്നു വിളിപ്പേരില്‍. കുറുപ്പിന്റെ ഭാര്യവീടായ സ്‌മിതഭവനവും അതേപടിയുണ്ട്.
കേസുണ്ടോ ?
10 വര്‍ഷം കഴിഞ്ഞും പ്രതിയെ കിട്ടിയില്ലെങ്കില്‍ കേസ് ക്ലോസ് ചെയ്യുകയാണ് പതിവ്. അതനുസരിച്ച് കുറുപ്പിന്റെ കേസും പൊലീസ് ക്ലോസ് ചെയ്തു. എന്നാല്‍, എപ്പോള്‍ വേണമെങ്കിലും അത് റീ ഓപ്പണ്‍ ചെയ്യാന്‍ കഴിയും. സുകുമാരക്കുറുപ്പിന് ഒരു ജാമ്യമില്ലാ വാറണ്ട് പെന്‍ഡിങ് ഉണ്ട്. എന്നു കിട്ടിയാലും അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കും. നേരത്തേതന്നെ കോടതിയില്‍ ചാര്‍ജ് കൊടുത്തിട്ടുണ്ട്. 'സാങ്കേതികമായി കേസ് ക്ലോസ് ചെയ്തിട്ടില്ല, എന്നാല്‍ അന്വേഷണ ലിസ്റ്റിലുമില്ല'
പാഴാക്കിയ സുവര്‍ണ നിമിഷങ്ങള്‍
കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയതിനു ശേഷമുള്ള വിലപിടിപ്പുള്ള ആദ്യ മൂന്നു ദിവസങ്ങള്‍ പൊലീസ് പാഴാക്കിയതാണ് സുകുമാരക്കുറുപ്പിനെ 1989 ല്‍ പിടികിട്ടാപ്പുള്ളിയാകാന്‍ സഹായിച്ചതെന്ന ആരോപണം ശക്തമാണ്. ആ മൂന്നു ദിവസത്തിനിടയില്‍ ഒരു തവണയും പിന്നീട് ഒരു മാസത്തിനുള്ളിലും സുകുമാരക്കുറുപ്പ് മാവേലിക്കരയിലെ ബന്ധുവീടുകളിലെത്തിയിരുന്നു. പൊലീസിന്റെ ജാഗ്രതയുടെയും നിരീക്ഷണത്തിന്റെയും കുറവ് 37 വര്‍ഷമായി കേരളാ പോലീസിന് കളങ്കമായി തുടരുന്നു.
കുറുപ്പ് എവിടെ?
കുറുപ്പ് വേഷപ്രച്ഛന്നനായി വിദേശത്തെവിടെയോ കഴിയുകയായായിരുന്നെന്ന് പൊലീസ് വിശ്വസിക്കുന്നു. കേരളത്തില്‍ പലയിടത്തും സുകുമാരക്കുറുപ്പിനോടു സാദൃശ്യമുള്ളവരെ പൊലീസും നാട്ടുകാരും പലവട്ടം പിടികൂടി ചോദ്യം ചെയ്തിട്ടുണ്ട്. ഭൂട്ടാന്‍, ആന്‍ഡമാന്‍, ഭോപ്പാല്‍, ഗ്വാളിയോര്‍, ഡല്‍ഹി എന്നിവിടങ്ങളിലെല്ലാം സംഘങ്ങള്‍ കുറുപ്പിനെ അന്വേഷിച്ചു. ഹിമാലയത്തിലെ സന്യാസിയെ ഒരിക്കല്‍ പൊലീസ് ചോദ്യം ചെയ്‌തു. ബിഹാറില്‍ ആശുപത്രിയില്‍ എത്തിയ ജോഷിയെന്ന വ്യക്‌തി കുറുപ്പാണെന്നു കരുതി പൊലീസ് അവിടെ എത്തി. ആന്‍ഡമാനിലും ഗള്‍ഫിലും പൊലീസ് പലവട്ടം പോയി. മുംബൈയിലെ തെരുവുകളിലും ഹരിദ്വാറിലെ സന്യാസിമാര്‍ക്കിടയിലും ആശുപത്രിയില്‍ രോഗബാധിതനായി എത്തുന്ന അനാഥര്‍ക്കിടയിലും കുറുപ്പിനെ പൊലീസും മലയാളികളും തിരഞ്ഞു.
ഈ കേസുമായി ബന്ധപ്പെട്ട് 1989 മുതല്‍ 'ലോങ് പെന്‍ഡിങ്' ആയി ക്രൈംബ്രാഞ്ചിന്റെ 16/89 ഫയല്‍. സംസ്‌ഥാന ഫൊറന്‍സിക് ലബോറട്ടറിയുടെ ഡയറക്‌ടറായിരുന്ന ഡോ. മുരളീകൃഷ്‌ണയുടെ കുറിപ്പുകള്‍ വിശ്വസിക്കാമെങ്കില്‍ സുകുമാരക്കുറുപ്പ് ഇപ്പോള്‍ ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണ്: 'സുകുമാരക്കുറുപ്പ് എവിടെയെന്ന് ഇന്നും ആര്‍ക്കുമറിയില്ല. ഉത്തര്‍പ്രദേശിലെ ഒരു ആശുപത്രിയിലുണ്ടെന്ന് നഴ്‌സ് ഫോണില്‍ വിളിച്ചു പറഞ്ഞതാണ് അയാളെക്കുറിച്ചുള്ള അവസാന വിവരം. പിന്നെ വന്നതെല്ലാം വെറും ഗോസിപ്പുകളാണ്. സൗദിയിലുണ്ടെന്നു വരെ പറഞ്ഞു. എല്‍ടിടിഇയില്‍ ചേര്‍ന്നതായി മറ്റു ചിലര്‍. ഒന്നുറപ്പാണ്. സുകുമാരക്കുറുപ്പ് ഇന്ന് ജീവനോടെ ഇരിക്കാന്‍ സാധ്യത കുറവാണ്.
രണ്ടു തവണ ഹൃദയസ്‌തംഭനം സംഭവിച്ച വ്യക്‌തിയാണ്. ഉത്തര്‍പ്രദേശിലെ ആശുപത്രിയിലെ ചികില്‍സാ രേഖകള്‍ പരിശോധിച്ചപ്പോള്‍ കുറുപ്പ് കടുത്ത രോഗിയാണെന്നു ബോധ്യപ്പെട്ടിരുന്നു. കുറുപ്പാണോ എന്നു തിരിച്ചറിയാന്‍ 25 ലേറെ മൃതദേഹങ്ങളാണ് ഞാന്‍ പരിശോധിച്ചത്. വിശ്രമമില്ലാതെ ഓടിച്ചാടി ഒളിച്ചു നടക്കാന്‍ അയാളുടെ ആരോഗ്യ സ്‌ഥിതി അനുവദിക്കില്ല. കുറുപ്പിന്റെ തലമുടിയുടെ സാംപിള്‍ ഇപ്പോഴും എന്റെ കയ്യിലുണ്ട്. മറ്റു പല തലമുടി സാംപിളുകളും പരിശോധിച്ചിരുന്നു' 15 വര്‍ഷം മുന്‍പ് ഡോ.മുരളീകൃഷ്ണ എഴുതിയ കുറിപ്പില്‍ പറയുന്നു.
സുകുമാരക്കുറുപ്പ് ഇന്നു ജീവിച്ചിരിപ്പുണ്ടെങ്കില്‍ 75 വയസ്സുണ്ടാകും.
പിടികിട്ടാത്ത പ്രതി നായകന്‍
സിനിമയെ വെല്ലുന്ന സുകുമാരക്കുറുപ്പിന്റെ ജീവിതം ഇതിനകം പല സിനിമകള്‍ക്കും കഥകള്‍ക്കും നോവലുകള്‍ക്കും പ്രചോദനമായിട്ടുണ്ട്. കൊലപാതകം നടന്ന് നാലുമാസത്തിനകം 1984 മെയില്‍ തന്നെ ബേബി സംവിധാനം ചെയ്ത 'എന്‍എച്ച് 47' എന്ന സിനിമ റിലീസ് ചെയ്തു. അതില്‍ സുകുമാരക്കുറുപ്പിനെ അനുസ്മരിപ്പിക്കുന്ന സുധാകരന്‍ പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ടി.ജി.രവിയാണ്. പില്‍ക്കാലത്ത് ഈ സംഭവത്തിലെ ചില അംശങ്ങള്‍ വികസിപ്പിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ 'പിന്നെയും' എന്ന ചിത്രമൊരുക്കി. എന്നാല്‍ തന്റെ സിനിമയ്ക്കു സുകുമാരക്കുറുപ്പിന്റെ കഥയുമായി ബന്ധമില്ല എന്നും ആ സംഭവത്തില്‍നിന്നു ഞാനൊരു സിനിമയെടുത്തുവെന്നേയുള്ളൂ എന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'കുറുപ്പ്' എന്ന സിനിമയുടെ പേരിലാണ് 37 വര്‍ഷത്തിനു ശേഷം സുകുമാരക്കുറുപ്പും ചാക്കോ വധക്കേസും വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. 'ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയുടെ കഥ'യാണ് സിനിമയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
0 Comments