ഈ കാമ്പസിൽ ആരും വിശന്നിരിക്കേണ്ട; വയറുനിറയെ കഞ്ഞിയും പയറും നൽകി തുഞ്ചൻ സ്മാരക സർക്കാർ കോളേജ്
_
തിരൂർ: ആരും വിശന്നിരുന്നു പഠിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് ഈ സർക്കാർ കോളേജ്. എല്ലാവർക്കും വയറുനിറയെ കഞ്ഞിയും പയറും സൗജന്യമായി നൽകുന്ന ‘വിശപ്പ് രഹിത കാമ്പസ്’ എന്ന ലക്ഷ്യത്തിനു തുടക്കമിടുകയാണ് തിരൂർ തുഞ്ചൻ സ്മാരക സർക്കാർ കോളേജ്. തിങ്കളാഴ്ച മുതൽ ഇവിടുത്തെ ക്യാന്റീനിൽ കഞ്ഞിയും പയറും സൗജന്യമാണ്.
രാവിലെ 11 മുതൽ ഉച്ചയ്ക്കു രണ്ടുവരെയാണ് സൗജന്യ ഭക്ഷണം. ചിക്കനോ ബീഫോ മീനോ കൂട്ടി വിശാലമായി ഊണോ ബിരിയാണിയോ കഴിക്കണമെങ്കിൽ അതുമാവാം. മിതമായ നിരക്കിൽ അവ ലഭിക്കും. വിശപ്പുരഹിത കാമ്പസിന് സംഭാവന നൽകാനായി ഒരു പെട്ടിയും ക്യാന്റീനിൽ ഒരുക്കിയിട്ടുണ്ട്. അധ്യാപകർക്കും വിദ്യാർഥികൾക്കും അവരാൽ കഴിയുന്ന സംഭാവനയിടാം.
600 വിദ്യാർഥികളും 40 അധ്യാപകരും അധ്യാപകതേര ജീവനക്കാരുമാണ് ഇവിടെയുള്ളത്. അധ്യാപകരും വിദ്യാർഥികളും പി.ടി.എ.യും ചേർന്നാണ് ക്യാൻറീനിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. പ്രിൻസിപ്പൽ ഡോ. എം.എസ്. അജിത്ത് ചെയർമാനും അറബിക് വിഭാഗം അസി. പ്രൊഫസർ ഡോ. കെ.ടി. ജാബിർ കൺവീനറായുയാണ് ക്യാൻറീൻ കമ്മിറ്റി പ്രവർത്തിക്കുന്നത്.
അഞ്ച് പഠന വകുപ്പുകളാണ് കോളേജിലുള്ളത്. ഓരോ മാസവും ഓരോ വകുപ്പുകളക്കാണ് ക്യാൻറീനിന്റെ ചുമതല. ഓരോ വകുപ്പിനും ക്യാൻറീൻ കമ്മിറ്റി കൺവീനറുമുണ്ട്. നാല് തൊഴിലാളികളാണ് ക്യാന്റീനിലുള്ളത്. ഇവരെ ഒഴിവുസമയത്ത് ജോലിയിൽ വിദ്യാർഥികളും അധ്യാപകരും സഹായിക്കും. വിശപ്പുരഹിത ക്യാമ്പസിലെ ക്യാന്റീൻ തിങ്കളാഴ്ച രാവിലെ പതിനൊന്നരയ്ക്ക് വെട്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് നെല്ലാഞ്ചേരി നൗഷാദ് നാടിന് സമർപ്പിക്കും.
വിശപ്പിനെ തോൽപ്പിക്കാം
കോളേജിലെത്തുന്ന വിദ്യാർഥികളാരും വിശന്നിരുന്നു പഠിക്കരുത്. എല്ലാവരും കൈകോർത്ത് നടത്തുന്ന പദ്ധതിക്ക് പി.ടി.എ.യുടെയും വിദ്യാർഥികളുടെയും അധ്യാപകരുടെയും പൂർണ പിന്തുണയുണ്ട്. കഞ്ഞിയും പയറുമായാണ് തുടക്കം. കൂടുതൽ സാന്പത്തികസഹായം ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ സൗകര്യമൊരുക്കും
(- ഡോ. കെ.ടി. ജാബിർ, ക്യാൻറീൻ കമ്മിറ്റി കൺവീനർ)
0 Comments