Flash News

6/recent/ticker-posts

12 രൂപ മിനിമം ചാർജ് വേണമെന്ന് ബസ്സുടമകൾ - 10 രൂപയിൽ ഉറച്ച് സർക്കാർ

Views

സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് സ്വകാര്യ ബസ്സുടമകള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനുമായി ചര്‍ച്ച നടത്താന്‍ ഗതാഗതമന്ത്രി ആന്റണി രാജു. ഡിസംബര്‍ ഒമ്പതിന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരത്ത് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ചര്‍ച്ച നടക്കുന്നത്. കോവിഡ് ലോക്ക് ഡൗണിനിടെ സംസ്ഥാനത്ത് ഡീസല്‍ വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെയാണ് ബസ്സുടമകള്‍ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്. തുടര്‍ന്ന് ബസ്സുടമകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തുകയായിരുന്നു.

ചര്‍ച്ചയില്‍ മിനിമം ചാര്‍ജും വിദ്യാര്‍ഥികളുടെ യാത്രാനിരക്കും വര്‍ധിപ്പിക്കാന്‍ ധാരണയായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടു പോകുന്നത്. ഇതിനിടെ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്നോടിയായാണ് ബസ് ചാര്‍ജ് വര്‍ധന പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍പ് നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനുമായി ചര്‍ച്ചയ്ക്കൊരുങ്ങുന്നത്. അതേസമയം, ബസ് യാത്രാക്കൂലി വര്‍ധിപ്പിച്ചാലും വിദ്യാര്‍ഥികളുടെ കുറഞ്ഞ യാത്രാനിരക്ക് തുടരണമെന്നാണ് വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ ഒരു രൂപയാണ് വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക്.

നിലവിലെ സാഹചര്യം പരിഗണിച്ച്‌ ഇത് ആറു രൂപയായി ഉയര്‍ത്തണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. എന്നാല്‍ പരമാവധി ഒന്നര രൂപയായി ഉയര്‍ത്താമെന്നും ആറു രൂപ എന്നത് അംഗീകരിക്കാനാകാത്ത തുകയാണെന്നും സംസ്ഥാന സര്‍ക്കാ‍ര്‍ വ്യക്തമാക്കുന്നു. എന്നാല്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് അഞ്ച് രൂപയാക്കി ഉയര്‍ത്താമെന്നാണ് കമ്മീഷന്‍ ശുപാര്‍ശ. സാധാരണ യാത്രക്കാര്‍ക്കുള്ള മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന് ബസ്സുടമകള്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 10 രൂപയാക്കി ഉയര്‍ത്താമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തിലും മന്ത്രി നടത്തുന്ന ചര്‍ച്ചയില്‍ ധാരണയായേക്കും. യാത്രക്കാര്‍ക്ക് ഭാരമാകാത്ത തരത്തിലുള്ള നിരക്കുവര്‍ധനയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.


Post a Comment

0 Comments