രോഗം ബാധിച്ച് മരിച്ച് പോയെന്ന് കരുതിയവര്‍ ജീവിതത്തിലേക്ക് തിരികെയെത്തുന്ന കാഴ്ചകള്‍ പലപ്പോഴും വാര്‍ത്തയാവാറുണ്ട്. എന്നാല്‍ മരണം സ്ഥിരീകരിച്ച ശേഷം ചിതയില്‍ വച്ചയാള്‍ അവിടെ നിന്ന് ജീവിതത്തിലേക്ക് മടങ്ങി വന്ന കാഴ്ചയാണ് ദില്ലിയിലെ നരേല മേഖലയിലെ ആളുകള്‍ സാക്ഷിയായത്. അന്തിമ കര്‍മ്മങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് അറുപത്തിരണ്ടുകാരനായ സതീഷ് ഭരദ്വാജിന്‍റെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്. ഞായറാഴ്ച രാവിലെയാണ് സതീഷ് ഭരദ്വാജ് മരിച്ചതായി ബന്ധുക്കള്‍ അറിയിച്ചത്. പിന്നാലെ ബന്ധുക്കള്‍ സംസ്കാര ചടങ്ങുകളും തുടങ്ങി.
ചിതയിലേക്ക് വയ്ക്കുന്നതിനിടയിലാണ് ഇയാള്‍ വീണ്ടും ശ്വസിക്കാന്‍ ആരംഭിച്ചത്. സംശയം തോന്നി മൃതദേഹത്തിന്റെ മുഖത്ത് നിന്ന് തുണി മാറ്റിയപ്പോള്‍ കണ്ണ് തുറന്നിരിക്കുന്നതും കാണുകയായിരുന്നു. ജീവനുണ്ടെന്ന് മനസിലായതോടെ ബന്ധുക്കള്‍ ആംബുലന്‍സ് വിളിച്ച് ഇയാളെ ആശുപത്രിയിലെത്തിച്ചു. കാന്‍സര്‍ ബാധിച്ച് ഏറെക്കാലമായി ചികിത്സയില്‍ കഴിയുന്ന ആളാണ് സതീഷ്. വെന്‍റിലേറ്ററില്‍ കഴിയുന്നതിനിടെയാണ് മരിച്ചതെന്നാണ് നേരത്തെ വന്ന സ്ഥിരീകരണം. എന്നാല്‍ രോഗാതുരനായ സതീഷിനെ ബന്ധുക്കള്‍ ആശുപത്രി ജീവനക്കാരുടെ അനുമതിയില്ലാതെ ഡിസ്ചാര്‍ജ്ജ് ചെയ്തുകൊണ്ടുപോവുകയായിരുന്നുവെന്നാണ് സംഭവത്തേക്കുറിച്ച് ദില്ലി പൊലീസ് പ്രതികരിക്കുന്നത്.
വിഡിയോ
വെന്‍റിലേറ്ററിന്‍റെ ചികിത്സാ ചെലവ് താങ്ങാനാവാതെ വന്നതോടെയാണ് വീട്ടുകാര്‍ ചികിത്സ അവസാനിപ്പിച്ച് ഇയാളെ വീട്ടിലേക്ക് കൊണ്ടുവന്നതെന്നും പൊലീസ് പറയുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ഇയാള്‍ മരിച്ചതായി ബന്ധുക്കള്‍ കരുതിയത്. സംഭവത്തില്‍ ദില്ലി പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്.
മരിച്ചുവെന്ന് വിധിയെഴുതി ഏഴു മണിക്കൂര്‍ ഫ്രീസറില്‍; നാല്‍പ്പതുകാരന് ‘ജീവന്‍ വച്ചു’
മരിച്ചെന്ന് വിധിയെഴുതി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച നാല്‍പ്പതുകാരന്‍ വീണ്ടും ജീവിതത്തിലേക്ക്. ഏഴു മണിക്കൂര്‍ മോര്‍ച്ചറി ഫ്രീസറില്‍ സൂക്ഷിച്ച നാല്‍പ്പതുകാരനാണ് ജീവനുണ്ടെന്ന് കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് ഈ സംഭവം നടന്നത്. മൊറാദാബാദ് നഗരസഭയിലെ ഇലക്ട്രീഷ്യനായ ശ്രീകേഷ് കുമാറാണ് ‘വീണ്ടും ജീവന്‍ നേടിയത്’.
കൊവിഡ് രോഗി മരിച്ചെന്ന് അറിയിപ്പ്, മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോൾ ‘മരിച്ചയാൾ’ ജീവനോടെ
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിൽ വീണ്ടും ഗുരുതര വീഴ്ച. ജീവിച്ചിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച് ആശുപത്രി അധികൃതർ. ഇന്നലെ രാത്രിയാണ് ചികിത്സയിലിരിക്കുന്ന കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കൾക്ക് മെഡിക്കൽ കോളേജിൽ നിന്ന് അറിയിപ്പ് ലഭിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കായംകുളം പള്ളിക്കൽ സ്വദേശി രമണൻ മരിച്ചതായാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ആശുപത്രിയിൽ നിന്നും ലഭിച്ച വിവരം പ്രകാരം വീട്ടുകാർ കൊവിഡ് മാനദണ്ഡം പ്രകാരം സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തി. അധികൃതരുടെ നിർദ്ദേശാനുസരണം ബന്ധുക്കൾ ആംബുലൻസുമായി ആശുപതിയിലെത്തി. മൃതദേഹം കണ്ടെത്താനായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് രമണൻ ജീവിച്ചിരിപ്പുണ്ടെന്നും വെന്റിലേറ്ററിൽ തുടരുകയാണെന്നും മനസ്സിലായത്. മരണ വിവരം ആശുപത്രിയിൽ നിന്നും അറിയിച്ചത് അനുസരിച്ച് ബന്ധുക്കളും നാട്ടുകാരുമെത്തുകയും ആദരാഞ്ജലി പോസ്റ്റട അടക്കം അടിക്കുകയും ചെയ്തിരുന്നു. ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചയ്ക്ക് എതിരെ ബന്ധുക്കൾ രംഗത്തെത്തി.
0 Comments