Flash News

6/recent/ticker-posts

രക്ഷിതാക്കളേ ഒരു നിമിഷം....പൊന്നു മക്കൾ പടിയിറങ്ങിയതെങ്ങോട്ട്..?!!

Views
ആഘോഷങ്ങളും ആരവങ്ങളും പുത്തൻ തലമുറയുടെ ഒരു പതിവ് കാഴ്ചപ്പാടാണ്. ആഘോഷിക്കാൻ ഇവർക്ക് പ്രത്യേക കാരണങ്ങളൊന്നും വേണ്ട.ആഘോഷങ്ങളുടെയും പാർട്ടിയുടെയും പേരിൽ പുത്തൻ തലമുറ വഴി പിഴച്ച് പോകുന്നുണ്ടെന്ന് രക്ഷിതാക്കളേ നിങ്ങളറിയുന്നുണ്ടോ...?! പ്രധാനമായും സ്കൂൾ, കോളേജ് കുട്ടികളെയാണ് ഇത്തരം ആഘോഷങ്ങൾ വലയിലാകുന്നത്.
 ഇപ്പോൾ സ്കൂളുകളിൽ ക്രിസ്തുമസ് അവധി സമയമാണ്.കുട്ടികൾ ഈ സമയത്തും സ്കൂളിന്റെ പേര് പറഞ്ഞ് വീടിന്റെ പടിയിറങ്ങുന്നുണ്ടെന്നതാണ് സത്യം..! 

സ്വന്തം കുട്ടികളോടുള്ള ആത്മവിശ്വാസം "നീ എങ്ങോട്ടാ....?" എന്നൊരു ചോദ്യം പോലും ചോദിക്കാൻ രക്ഷിതാക്കളുടെ നാക്ക് ചലിക്കുന്നില്ലെന്നത് മറ്റൊരു സത്യം...! 
പല തരത്തിലുള്ള പാർട്ടികളും ഹോട്ടലുകളിലും മറ്റും നടത്തുന്നുണ്ട്, അവയിൽ പലതും രക്ഷിതാക്കൾ അറിയുന്നുണ്ടെങ്കിലും പൊന്നു മക്കളോടുള്ള ആത്മവിശ്വാസം അവരെ തടയപ്പെടുന്നില്ല. അവർ വഴിപിഴക്കില്ലെന്ന് രക്ഷിതാക്കൾ ഗാഢമായി വിശ്വസിക്കുന്നു. പല കുട്ടികളും സ്കൂൾ നടത്തുന്ന പാർട്ടിയാണെന്ന് മാതാപിതാക്കളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഹോട്ടൽ പാർട്ടികൾ നടത്തുന്നത്.സത്യത്തിൽ സ്കൂൾ അധികൃതർ ഇതിനെ കുറിച്ച് അറിയുന്നു പോലുമില്ല.
ക്രിസ്മസ്, ന്യൂ ഇയർ , ബർത്ത് ഡേ പാർട്ടികളിൽ പലതിലും നമ്മൾ ചിന്തിക്കുന്നതിനുമപ്പുറമാണ്  നമ്മുടെ കുട്ടികൾ ആഘോഷങ്ങൾ നടത്തുന്നത്.
 നിഷ്കളങ്കാരായ നമ്മുടെ കുട്ടികളെ ഇത്തരം പരിപാടികളിലേക്ക് നയിക്കുന്നത് പുറത്ത്നിന്ന് വരുന്ന ചില മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടുകളാണെന്ന് നിഷേധിക്കാനാവാത്ത സത്യം. ഇവരുടെ പാർട്ടികളിലേക്ക് ഹോട്ടലിൽ നിന്ന് നൽകിയതല്ലാതെ തന്നെ മദ്യവും മയക്കുമരുന്ന് പോലോത്ത ലഹരി പാദാർത്ഥങ്ങളും എത്തുന്നുണ്ട്.ഇത് വരും തലമുറയെ നശിപ്പിക്കാനുള്ള ചില ബാഹ്യശക്തികളുടെ കളികളാണെന്ന് ഓർക്കുക.കോട്ടക്കലിലെ നിരവധി ഹോട്ടലുകളിലെയും നിത്യ കാഴ്ചയായി കാണപ്പെടുന്ന ഒന്നാണ് ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചുള്ള ബർത്ഡേ പാർട്ടികൾ. ഇവിടെ അവർ ബർത്ഡേ കേക്കും തൊപ്പിയുമായി രംഗപ്രവേശനം ചെയ്യുന്നു. തുടർന്ന് മുട്ടിയുരുമ്മി നിന്നവർ ബർത്ഡേ തൊപ്പി അണിയിക്കലും കേക്ക് മുറിച്ച് പരസ്പരം വായിലേക്ക് വെച്ച് കൊടുത്തും ചേർത്തണച്ചും ഇവർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കാണാൻ ഇനി അമേരിക്കയിലൊന്നും പോകേണ്ടതില്ല. നമ്മുടെ സ്വന്തം നാട്ടിലും അഴിഞ്ഞാട്ടത്തിൻ തിരിതെളിഞ്ഞിരിക്കുകയാണ്. രക്ഷിതാക്കൾ മക്കളെ ചികഞ്ഞന്വേഷിക്കാത്തതിന്റെ ബാക്കിപത്രമാണിവർ.
 കാെച്ചിയിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഇപ്പോൾ പലവിധ ഡി ജെ പാർട്ടികളും ലഹരിപാർട്ടികളും സംഘടിപ്പിച്ചു വരുന്നു. ഈ പ്രവണത വൈറസ് കണക്കെ പടർന്ന് നമ്മുടെ നാട്ടിലെ കുട്ടികളിലും കണ്ടു തുടങ്ങി. ഇത് നമ്മുടെ പൊന്നു മക്കളെ വഷളാക്കാനും അതിലൂടെ അത്തരം ആളുകൾക്ക് അവരുടെ ലഹരിപദാർത്ഥങ്ങളുടെ  വിതരണത്തിന് വേണ്ടി പുതിയ മാർക്കറ്റ്  കണ്ടെത്തുന്നതിനും വേണ്ടിയുള്ള ആസൂത്രിതമായ ഗൂഡാലോചനയുടെ ഫലമാണ് ഇത്തരം പാർട്ടികൾ എന്ന് രക്ഷിതാക്കൾ മനസ്സിലാക്കാൻ തയ്യാറാവണം.
     ന്യൂ ജനറേഷൻ പിള്ളേരല്ലേ അവർ അങ്ങനെയാണ് എന്ന് അഭിമാനിക്കുന്ന രക്ഷിതാക്കളോട് ഒരു നിമിഷം.....!
 "ഇന്ന് മക്കൾ ആർമാദിക്കും .... നാളെ നിങ്ങൾ നെഞ്ചത്തടിച്ച് അട്ടഹസിക്കും....!"
എല്ലാ കുട്ടികളും ഇങ്ങനെ ആണെന്നല്ല. പല ഹോട്ടലുകളിലും നടന്ന സംഭവമാണ്. ഹോട്ടലുകളിൽ കണ്ടവർ പറഞ്ഞതിനപ്പുറം ഈ കണ്ണുകൾ സാക്ഷിയാണ്. യൂണിഫോമും മക്കനയുമ ണിഞ്ഞ രണ്ട് പെൺകുട്ടികൾ തന്റെ 'ജോഡി'യോടൊത്ത് ഹോട്ടലിലെത്തി (ഞാൻ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു.ഏത് ഹോട്ടൽ എന്ന് ഇവിടെ പറയുന്നില്ല) ടേബിൾ നിറയെ ഭക്ഷണം ഓർഡർ ചെയ്തപ്പോൾ എന്റെ കണ്ണ് തള്ളി.എന്റെ ബന്ധു കൂടിയായ ഹോട്ടൽ ജീവനക്കാരനോട് അതേ പറ്റി പറഞ്ഞപ്പോൾ,അത് അവിടെ പതിവാണെന്നാണ് മറുപടി. ഇത്തരക്കാരെ വലവീശിപിടിച്ച് വശത്താക്കാൻ നിരവധി ആളുകൾ കാത്ത് നിൽക്കുന്നുണ്ട്.പുത്തൻ തലമുറയെ മദ്യം മയക്കുമരുന്ന് പോ ലോത്ത ലഹരിക്ക് അടിമയാക്കാനും അവരുടെ സുന്ദരമായ ഭാവി ജീവിതത്തെ തടവറക്കുള്ളിലടക്കപ്പെടാനും കെണിയൊരുക്കി കാത്തിരിക്കുന്ന ആളുകളിൽ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കേണ്ടതുണ്ട്.പല ഡി ജെ പാർട്ടികളിലും ആൺകുട്ടികളും പെൺ കുട്ടികളും ഇടകലർന്നു ഡാൻസും പാട്ടും സംഘടിപ്പിക്കുന്നു, ഇതും പല അപകടകരമായ സാഹചര്യങ്ങളും വരുത്തി വെക്കുന്നു. അതിനാൽ എല്ലാ രക്ഷിതാക്കളും ഈ വെക്കേഷൻ സമയത്ത് കുട്ടികളെ അനാവശ്യമായി പുറത്ത് വിടുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്.സ്കൂൾ പ്രവർത്തന ദിവസങ്ങളിൽ ഉച്ച ഭക്ഷണം ആവശ്യമായവർക്ക് വീട്ടിൽ നിന്ന് കൊടുത്തു  വിടുക. പണം കൊടുത്ത് ഹോട്ടലിൽ നിന്ന് കഴിക്കാൻ പറയരുത്.ഈ സാഹചര്യമാണ് സകല കുട്ടികൾക്കും പ്രചോദനമായത്.

⭕ ബഹുമാന്യ പൊലീസിന്റെ ശ്രദ്ധയിലേക്ക് :

🔸 കുട്ടികൾ സ്കൂളിൽ നിന്ന് ഇറങ്ങുന്ന സമയം പൊലീസ് പുറത്ത് നിരീക്ഷണം നടത്തുക.

🔸 ഹോട്ടലുകളിൽ ഇത്തരം പരിപടികൾ വിലക്കുക.

🔸 സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോട്ടലിൽ പ്രവേശനം തടയുക.

🔸 ഇതിന് അനുകൂലികളാകുന്ന ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിക്കുക.

⭕ ബഹുമാന്യ രക്ഷിതാക്കളുടെ ശ്രദ്ധയിലേക്ക് :

🔸 കുട്ടികൾക്ക് ആവശ്യമായ ഭക്ഷണം വീട്ടിൽ നിന്ന് കൊടുത്തു വിടുക.

🔸 ഭക്ഷണം ഹോട്ടൽ, കാന്റീൻ തുടങ്ങിയവയിൽ നിന്ന് കഴിക്കുന്നതിനായി പണം നൽകാതിരിക്കുക.

🔸 വീട്ടിൽ നിന്ന് ഒരുങ്ങിയിറങ്ങുന്ന കുട്ടികൾ എങ്ങോട്ടാണെന്ന് അന്വേഷിക്കുക.

🔸 ക്ലാസിൽ ഹാജരാകാത്ത കുട്ടികളുടെ പേരുകൾ ക്ലാസ് ഗ്രൂപ്പിൽ അറിയിക്കണമെന്ന് ടീച്ചറോട് ആവശ്യപ്പെടുക.

🔸 ക്ലാസ് തുടങ്ങുന്ന സമയവും അവസാനിക്കുന്ന സമയവും രക്ഷിതാവ് കൃത്യമായി അറിഞ്ഞിരിക്കണം.

🔸 സ്കൂൾ വിദ്യാർത്ഥികളെ കയ്യിൽ (+2 വിദ്യാർത്ഥികളാണെങ്കിലും) ഒരു കാരണവശാലും മൊബൈൽ കൊടുത്ത് വിടേണ്ടതില്ല. മൊബൈലിന്റെ ഒരു ആവശ്യവും സ്കൂളിലേക്കെത്തുന്ന കുട്ടികൾക്കില്ല.
ഇനി അത്യാവശ്യ ഘട്ടങ്ങൾ വരികയാണെങ്കിൽ അധ്യാപകരുടെ ഫോണിലേക്ക് വിളിക്കാം. അല്ലെങ്കിൽ രക്ഷിതാവിന് നേരിട്ട് സ്കൂളിലെത്താം.

നമ്മുടെ മക്കൾ നാളെയുടെ വാഗ്ദാനങ്ങളാണ്... നമ്മുടെ വീടുകളിൽ പറന്ന് നടക്കുന്ന ശലഭങ്ങളാണ്...!
അവരുടെ മൃദുലമായ ചിറകുകൾ ഒടിയാതിരിക്കാൻ നമുക്ക് കൈകോർക്കാം...
രക്ഷിതാക്കളുടെയും പൊലീസിന്റെയും പൂർണ്ണ സഹകരണം ഇതിന് അത്യാവശ്യമാണ്.


Post a Comment

1 Comments

  1. ഉച്ചഭക്ഷണം പാത്രത്തിലാക്കി കൊടുത്തയക്കുന്നത് പല അമ്മമാർക്കും (പ്രത്യേകിച്ച് വർക്കിങ് വുമൺ ആയ അമ്മമാർക്ക് ) വലിയ ബുദ്ധിമുട്ടാകും .

    ReplyDelete