Flash News

6/recent/ticker-posts

മാസ്കില്ലാത്ത കാലം വരും;കൊവിഡ് ഉടൻ അവസാനിക്കുമെന്ന് അമേരിക്കൻ വൈറോളജിസ്റ്റ്

Views


ലോകത്തെ ഒന്നാകെ ആശങ്കയിലാഴ്ത്തി കൊവിഡിനൊപ്പം ഒമിക്രോണ്‍ കേസുകളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രോഗവ്യാപനം തടയാന്‍ രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോള്‍ അമേരിക്കയില്‍ നിന്നൊരു ശുഭവാര്‍ത്ത എത്തിയിരിക്കുകയാണ്.

ലോകമാകെ നാശം വിതച്ചുകൊണ്ടിരിക്കുന്ന മഹാമാരി ഉടന്‍ അവസാനിക്കുമെന്ന് വ്യക്തമാക്കുകയാണ് വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നുള്ള ശാസ്ത്രജ്ഞനും വൈറോളജിസ്റ്റുമായ ഡോ. കുതുബ് മഹ്മൂദിന്‍റെതാണ് പ്രതീക്ഷ നല്‍കുന്ന വാക്കുകള്‍. വാക്സിനേഷന്‍ കൊവിഡിനെതിരെയുള്ള ഏറ്റവും ഫലപ്രദമായ ആയുധമാണെന്നും മഹാമാരിക്ക് അധികകാലം നീണ്ടുനില്‍ക്കാനാവില്ലെന്നും മഹ്മൂദ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു.

കൊവിഡിന് ഇനിയും അധിക നാള്‍ നിലനില്‍ക്കാനാകില്ല, അതിന്‍റെ അന്ത്യം വളരെ അടുത്തുതന്നെയുണ്ട്. ഈ ചെസ്സ് ഗെയിമില്‍ വിജയികളൊന്നുമില്ലെന്ന് ഞാന്‍ പറയും, ഇത് ഒരു സമനിലയാകും, അവിടെ വൈറസ് ഒളിച്ചിരിക്കുകയും യഥാര്‍ത്ഥത്തില്‍ നമ്മള്‍ വിജയിക്കുകയും ചെയ്യും. മാസ്കില്‍ നിന്നും നമുക്ക് പുറത്തുവരാന്‍ സാധിക്കും. നമ്മള്‍ മുന്നോട്ടു തന്നെ പോകും. ഈ വര്‍ഷം തന്നെ മഹമാരിക്ക് അവസാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്'' അദ്ദേഹം വ്യക്തമാക്കി.

പരിവര്‍ത്തനം ചെയ്യാനും മനുഷ്യരിലെ മാറുന്ന പ്രതിരോധശേഷിയുമായി പൊരുത്തപ്പെടാനും വൈറസിന് സമ്മര്‍ദ്ദമുണ്ട്.അതുകൊണ്ടാണ് പുതിയ വകഭേദങ്ങളെ നിര്‍മിക്കാന്‍ ശ്രമിക്കുന്നത്. ഇത് ഒരു ചെസ് കളി പോലെയാണ്. വൈറസ് അതിന്‍റെ നീക്കങ്ങള്‍ പുറത്തെടുക്കുമ്പോള്‍ നമ്മള്‍ നമ്മുടെതായ നീക്കങ്ങളും നടത്തുന്നു.

 മാസ്ക്,സാനിറ്റൈസര്‍, സാമൂഹ്യ അകലം പോലുള്ള ചെറിയ നീക്കങ്ങള്‍ നമ്മുടെ ഭാഗത്തു നിന്നുണ്ട്. പുതിയ ചില വകഭേദങ്ങള്‍ വരുന്നുണ്ടെങ്കില്‍, ആശ്ചര്യപ്പെടേണ്ടതില്ല. പ്രതിരോധ കുത്തിവെപ്പുകള്‍ ഉപയോഗിച്ച്‌ നമുക്ക് അതിനെ മറികടക്കാനാകും. ആത്യന്തികമായി വൈറസ് മനുഷ്യനില്‍ നിന്ന് ഓടിയൊളിക്കുന്ന സാഹചര്യമാണ് ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷത്തിനുള്ളില്‍ 60 ശതമാനം വാക്സിനേഷന്‍ നേടിയതിന് അദ്ദേഹം ഇന്ത്യയെ അഭിനന്ദിച്ചു.''ഇത് രാജ്യത്തിനും ഇന്ത്യയിലെ വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്കും വലിയ നേട്ടമാണ്.നിങ്ങള്‍ക്കറിയാവുന്നതുപോലെ, ഇന്ത്യന്‍ വാക്സിനുകള്‍ ആഗോളതലത്തില്‍ ഉപയോഗിക്കുന്നു'' മഹ്മൂദ് ചൂണ്ടിക്കാട്ടി. ഭാരത് ബയോടെകിന്‍റെ കോവാക്സിനെയും അദ്ദേഹം പ്രകീര്‍ത്തിച്ചു.



Post a Comment

0 Comments