പാസ്പോര്‍ട്ടില്‍ ഒരു ഇലക്ട്രോണിക് ചിപ്പ് നല്‍കുന്നതാണ് ഇ-പാസ്‌പോര്‍ട്ട്. ഈ ചിപ്പില്‍ പ്രധാനപ്പെട്ട സുരക്ഷയുമായി ബന്ധപ്പെട്ട ഡാറ്റ എന്‍കോഡ് ചെയ്തിരിക്കും. നിലവില്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് പാസ്പോര്‍ട്ട് നല്‍കുന്നത് അച്ചടിച്ച ബുക്ക്ലെറ്റ് രൂപത്തിലാണ്. ഇന്ത്യക്കാര്‍ക്ക് ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്‍ട്ടുകള്‍ നല്‍കുന്നതിനുള്ള പദ്ധതിക്കായി വിദേശകാര്യ മന്ത്രാലയം നാസിക്കിലെ ‘ഇന്ത്യ സെക്യൂരിറ്റി പ്രസ്സുമായി’ ചര്‍ച്ച ആരംഭിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ഇ-പാസ്പോര്‍ട്ടുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഇതുവഴി വിപുലമായ സുരക്ഷാ സവിശേഷതകളുള്ള ഒരു പുതിയ പാസ്പോര്‍ട്ട് ബുക്ക്ലെറ്റ് പുറത്തിറക്കാന്‍ സാധിക്കുമെന്നും എസ് ജയശങ്കര്‍ വ്യക്തമാക്കി. സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ സുരക്ഷിതമായ പാസ്‌പോര്‍ട്ട് എന്ന ആശയമാണ് ലക്ഷ്യം. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ചിപ്പില്‍ ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. ഈ ഡാറ്റ സാധാരണ ആര്‍ക്കും ആക്‌സസ് ചെയ്യാന്‍ സാധിക്കാത്ത രീതിയില്‍ സുരക്ഷാക്രമീകരണങ്ങളും ഇ-പാസ്‌പോര്‍ട്ടില്‍ ഉണ്ടായിരിക്കും. വിദേശകാര്യ മന്ത്രാലയം വൈകാതെ ഇന്ത്യയിലെ പൗരന്മാര്‍ക്ക് വിപുലമായ സുരക്ഷാ ഫീച്ചറുകളുള്ള ചിപ്പ് എനേബിള്‍ ചെയ്ത ഇ-പാസ്പോര്‍ട്ടുകള്‍ നല്‍കും. അപേക്ഷകരുടെ വ്യക്തിഗത വിവരങ്ങള്‍ ഡിജിറ്റലായി സൈൻ ചെയ്ത് പാസ്പോര്‍ട്ട് ബുക്ക്ലെറ്റില്‍ എംബഡ് ചെയ്ത ചിപ്പില്‍ സൂക്ഷിക്കും. ആരെങ്കിലും ചിപ്പില്‍ കൃത്രിമം കാണിച്ചാല്‍ സിസ്റ്റത്തിന് അത് തിരിച്ചറിയാന്‍ സാധിക്കും. കൃത്രിമം കാണിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ തന്നെ തിരിച്ചറിയാന്‍ കഴിയും. വ്യാജ പാസ്‌പോര്‍ട്ട് അടക്കമുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ ഇത് സഹായിക്കും രാജ്യത്താകെ 555 പാസ്പോര്‍ട്ട് കേന്ദ്രങ്ങളും 36 പാസ്പോര്‍ട്ട് ഓഫീസുകളും, 93 പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങളും 426 പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങളും ഉണ്ട്. ഇവയെല്ലാം ഇനി ഇ-പാസ്പോര്‍ട്ട് ശ്യംഖലയുടെ ഭാഗമാവും.
0 Comments