കൊച്ചി: ജി.പി.എസ് ട്രാക്കര്‍ ഘടിപ്പിച്ച ശേഷം ഒ.എല്‍.എക്‌സിലൂടെ വിറ്റ കാര്‍ യാത്രാമാര്‍ഗം മനസിലാക്കി പിന്തുടര്‍ന്ന് മോഷ്ടിച്ച് കടത്തിയ സംഘം പൊലീസിന്റെ പിടിയിലായി.മലപ്പുറം സ്വദേശികളായ പരപ്പനങ്ങാടി ചെട്ടിപ്പടി വെള്ളോടത്തില്‍ വീട്ടില്‍ ഇക്ബാല്‍ സലീം (24), ചെട്ടിപ്പടി ചോളക്കകത്ത് വീട്ടില്‍ മുഹമ്മദ് ഫാഹില്‍ (26), അരിയല്ലൂര്‍ അയ്യനാവില്‍ വീട്ടില്‍ ശ്യാം മോഹന്‍ (23) എന്നിവരാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിക്ക് വിറ്റ ഹ്യുണ്ടായ് വെര്‍ണ കാര്‍ പാലാവാരിവട്ടം ബൈപ്പാസില്‍ വച്ച് തട്ടിയെടുത്ത കേസിലാണ് ഇവര്‍ കുടുങ്ങിയത്. കോഴിക്കോട് വച്ച് വാങ്ങിയ കാറുമായി ഈ മാസം എട്ടിന് വരികയായിരുന്ന പരാതിക്കാരന്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയ തക്കത്തിന് ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് പ്രതികള്‍ വാഹനവുമായി സ്ഥലം വിടുകയായിരുന്നു.
എറണാകുളം അസി. കമ്മിഷണര്‍ വൈ. നിസാമുദ്ദീന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടിയത്. പരാതി ലഭിച്ചയുടന്‍ മോഷ്ടാക്കളുടെ ഗൂഗിള്‍ പേ വിവരങ്ങള്‍, ഫോണ്‍ നമ്ബറുകള്‍, ഒ.എല്‍.എക്‌സ് ആപ്ലിക്കേഷനിലെ അക്കൗണ്ട് എന്നിവ ശേഖരിച്ച് ആളുകളെ തിരിച്ചറിഞ്ഞു. സി.സി.ടിവി ദൃശ്യങ്ങളും ലഭിച്ചു. ഫോണും സിമ്മുകളും ഉപേക്ഷിച്ച് ബംഗളൂരുവില്‍ ആര്‍ഭാടജീവിതം നയിക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിവീണത്.
പാലക്കാട് സ്വദേശിയില്‍ നിന്ന് വാങ്ങിയ കാറാണ് നെടുമങ്ങാട് സ്വദേശിക്ക് നല്ല വിലയ്ക്ക് വിറ്റത്. ഇതേകാര്‍ തന്നെ ജനുവരിയില്‍ പള്ളുരുത്തി സ്വദേശിക്ക് വിറ്റ ശേഷം ഇതേ രീതിയില്‍ തട്ടിയെടുത്തിരുന്നതായും പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ആഡംബര കാര്‍ വാങ്ങിനല്‍കാമെന്ന് വിശ്വസിപ്പിച്ച് വളപട്ടണം സ്വദേശിയെ കബളിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞാണ് മൂവര്‍സംഘം രണ്ട് കവര്‍ച്ചയും നടത്തിയത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവര്‍ കൂടുതല്‍ ആളുകളെ കബളിപ്പിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. പാലാരിവട്ടം എസ്.എച്ച്. ഒ എസ്. സനല്‍, എസ്.ഐമാരായ ജോസി, ജയകുമാര്‍, എ.എസ്.ഐമാരായ സോമന്‍, അനില്‍, എസ്.സി.പി.ഒ രതീഷ്, സിവില്‍, സി.പി.ഒമാരായ മാഹിന്‍, അരുണ്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഇടപാട് രാത്രിയില്‍,
വീഴ്ത്താന്‍ അടവുകളേറെ
ഒ.എല്‍.എക്‌സ് വഴി കാര്‍ വിറ്റ ശേഷം മോഷ്ടിച്ച് വീണ്ടും വില്പനയ്ക്ക് വയ്ക്കുന്ന മലപ്പുറം സംഘം പ്രവര്‍ത്തിച്ചിരുന്നത് കൃത്യമായ ആസൂത്രണത്തോടെ. പരസ്യം കണ്ട് സമീപിക്കുന്നവരോട് കോഴിക്കോട്ടോ മലപ്പുറത്തോ എത്താന്‍ ആവശ്യപ്പെടും. ഇടപാട് ഉറപ്പിക്കുന്നതിനായി നിശ്ചിത തുക ഗുഗില്‍ പേ വഴി ആദ്യം വാങ്ങും. ഇവരുടെ സൗമ്യമായ സംസാര രീതിയില്‍ ആരും വീണപോകും. ഒരു ലക്ഷത്തോളം രൂപയാണ് നെടുമങ്ങാട് സ്വദേശി ഇടപാട് ഉറപ്പിക്കാന്‍ നല്‍കിയത്.
രാത്രി എട്ട് മണിക്ക് ശേഷമേ ഇവര്‍ കാറുമായി എത്തൂ. ആര്‍.സി ബുക്കിന്റെയും മറ്റും പകര്‍പ്പ് നല്‍കാതിരിക്കാനാണ് ഈ സമയം തെരഞ്ഞെടുക്കുന്നത്. വാങ്ങുന്നയാള്‍ രേഖകള്‍ ചോദിച്ചാല്‍ ഫോട്ടോസ്റ്റാറ്ര് കടകള്‍ പൂട്ടിയെന്നും പിന്നീട് എത്തിക്കാമെന്നും പറഞ്ഞ് താക്കോല്‍ നല്‍കി യാത്രയാക്കും. ഇടപാടിന്റെ മുഴുവന്‍ തുകയും കൈപ്പറ്റുകയുമില്ല. നല്ല ലാഭത്തില്‍ കാര്‍ ലഭിച്ച സന്തോഷത്തില്‍ മടങ്ങുന്നവര്‍ രേഖകളെക്കുറിച്ച് ചിന്തിക്കില്ല. കാറില്‍ ഘടിപ്പിച്ച ജി.പി.എസ് ഡിവൈസിന്റെ സഹായത്തോടെ ദിശ മനസിലാക്കി വാഹനം തന്ത്രപൂര്‍വ്വം മോഷ്ടിച്ച് കടത്തുകയാണ് അടുത്ത നടപടി. പണം നല്‍കി വാങ്ങിയ കാറിന് ബുക്കും പേപ്പറുമില്ലെന്ന് പരാതി നല്‍കാന്‍ എത്തമ്ബോഴാണ് തട്ടിപ്പിന് ഇരയായവര്‍ തിരിച്ചറിയുക. കേരള കൗമുദി
0 Comments