ഹിജാബ് വിവാദത്തില്‍ ബി.ജെ.പിയില്‍ ഭിന്നത, ഉത്തരവ് പിന്‍വലിച്ചേക്കും
ബംഗളൂരു/ ന്യൂദല്‍ഹി- കര്‍ണാടക സര്‍ക്കാരിന്റെ സ്‌കൂള്‍ യൂണിഫോം ഉത്തരവ് പിന്‍വലിച്ചേക്കും. ഹിജാബിന് നിരോധമേര്‍പ്പെടുത്താതെ പുതിയ ഉത്തരവ് കൊണ്ടുവരുമെന്നാണ് സൂചന. യൂണിഫോം ഡ്രസ് കോഡ് സംബന്ധിച്ച വിദ്യാഭ്യാസ മന്ത്രിയുടെ പരാമര്‍ശത്തില്‍നിന്ന് ബി.ജെ.പി അകലം പാലിക്കുന്നത് താണ് സൂചിപ്പിക്കുന്നത്. ഹിജാബ് വിവാദം മുതിര്‍ന്ന ബി.ജെ.പി നേതൃത്വത്തില്‍ അസ്വാരസ്യങ്ങള്‍ക്കിടയാക്കി.
ഉഡുപ്പിയിലെ ചില പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിലെ ചെറിയ കൂട്ടം വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം വ്യാപിപ്പിക്കാനും ഹൈക്കോടതിയില്‍ എത്താനും ദേശീയ, അന്തര്‍ദേശീയ മാനം നേടാനും കര്‍ണാടക സര്‍ക്കാരും സംസ്ഥാന ബി.ജെ.പിയും അവസരമുണ്ടാക്കിയെന്നാണ് ബി.ജെ.പിയിലെ ഒരു വിഭാഗം കരുതുന്നത്.
ഹിജാബ് ധരിച്ച് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കുന്ന പുരുഷ സംഘങ്ങള്‍, വിദ്യാര്‍ഥിനികളും അധ്യാപികമാര്‍ പോലും ശിരോവസ്ത്രം ഊരിമാറ്റാന്‍ നിര്‍ബന്ധിതരായ സംഭവങ്ങള്‍, ചിലരോട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടത് ഒക്കെ ബി.ജെ.പിയുടെ പ്രതിച്ഛായ മോശമാക്കിയെന്ന് ഈ വിഭാഗം കരുതുന്നു.
'ഞങ്ങള്‍ ബേട്ടി ബച്ചാവോ, ബേഠി പഠാവോ മുദ്രാവാക്യമുയര്‍ത്തുന്ന സമയത്താണ് ഇത് സംഭവിക്കുന്നത്. മുസ്്‌ലിം സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള ഒരു നടപടിയായി പ്രധാനമന്ത്രി തന്റെ സര്‍ക്കാരിന്റെ മുത്തലാഖ് നിരോധത്തെ ഉയര്‍ത്തിക്കാട്ടുമ്പോഴാണ് ഹിജാബ് വിവാദം- ഒരു കേന്ദ്രമന്ത്രി പറഞ്ഞു.
ദല്‍ഹിയില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചു. ലോക്സഭയില്‍ പ്രതിപക്ഷം വിഷയം ഉന്നയിച്ചപ്പോള്‍ കോലാര്‍ പ്രതിനിധി എസ.് മുനിസ്വാമി ഒഴികെ അധികം ബി.ജെ.പി എംപിമാരും രംഗത്തെത്തിയില്ല. പ്രകോപനപരമായി വിമര്‍ശിക്കപ്പെട്ട പ്രസംഗത്തിന്റെ റെക്കോര്‍ഡുള്ള തേജസ്വി സൂര്യപോലും നിശബ്ദനാണ്.
സ്‌കൂളുകളിലും കോളേജുകളിലും യൂണിഫോമിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കിയ കര്‍ണാടക സര്‍ക്കാരിന്റെ ഫെബ്രുവരി 5 ലെ ഉത്തരവ് പിന്‍വലിക്കാനാണ് സാധ്യത. മുസ്ലിം പെണ്‍കുട്ടികള്‍ ശിരോവസ്ത്രമോ ഹിജാബുകളോ ഉപയോഗിക്കുന്നത് നിരോധിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ഉത്തരവെന്ന് സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചു. ഉത്തരവ് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുന്ന തരത്തിലുള്ളതാണെന്നും മെച്ചപ്പെട്ട രീതിയില്‍ ഡ്രാഫ്റ്റ് ചെയ്യാമായിരുന്നുവെന്നും എ.ജി പറഞ്ഞു
0 Comments