Flash News

6/recent/ticker-posts

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ഇനി ആർടി പിസിആർ വേണ്ട

Views


യുഎഇയിൽ (UAE) നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന, രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് കോവിഡ്-19 പിസിആർ പരിശോധന നിർബന്ധമല്ലെന്ന (Covid-19 PCR test) തീരുമാനവുമായി ഇന്ത്യൻ വിമാനക്കമ്പനികൾ (Indian Airlines). ഈ തീരുമാനം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവിനെ ഉത്തേജിപ്പിക്കുമെന്ന് ട്രാവൽ ഇൻഡസ്ട്രി എക്സിക്യൂട്ടീവുകൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് മാത്രമാണ് ഈ ഇളവ് ബാധകമാവുക. യുഎഇയിൽ നിന്ന് വാക്സിൻ സ്വീകരിച്ച യാത്രക്കാരെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

യാത്രാ നിയന്ത്രണങ്ങൾ കൂടുതൽ ലഘൂകരിക്കാനും യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഇന്ത്യൻ വിമാനത്താവളങ്ങളിൽ വെച്ച് യാത്രക്കാർ റാപ്പിഡ് പിസിആർ പരിശോധന നടത്തണമെന്ന നിബന്ധന നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ്ജെറ്റ്, ഗോ എയർ എന്നീ വിമാനക്കമ്പനികളും രണ്ട് ഡോസ് വാക്‌സിൻ എടുത്ത യാത്രക്കാർക്ക് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് വരാൻ നെഗറ്റീവ് പിസിആർ ടെസ്റ്റ് റിപ്പോർട്ട് നിർബന്ധിതമല്ലാതാക്കിയിരുന്നു.

"ദുബായ് എക്സ്പോ 2020 കാണാൻ ഇന്ത്യയിൽ നിന്ന് വിസിറ്റിംഗ് വിസയിൽ വന്ന നിരവധി യാത്രക്കാരുണ്ട്. ഇന്ത്യയിൽ നിന്ന് ഏറ്റവും അടുത്തുള്ള രാജ്യമായതിനാലും വിസയും താങ്ങാവുന്ന നിരക്കിൽ ടിക്കറ്റും എളുപ്പത്തിൽ ലഭിക്കുന്നതിനാലും ഇനിയും യാത്രക്കാരുടെ എണ്ണം തീർച്ചയായും വർധിക്കും. കോവിഡ്-19 നിയന്ത്രണങ്ങൾ കാരണം ഇന്ത്യയിൽ കുടുങ്ങിയ നിരവധി ആളുകൾ ഇപ്പോൾ യുഎഇയിലേക്ക് യാത്ര ചെയ്യാൻ തുടങ്ങി. പുതിയ ഇളവുകൾ തീർച്ചയായും അവർക്ക് ഒരു അനുഗ്രഹമാണ്. യുഎഇയിൽ വാക്സിൻ ലഭിച്ചവർക്ക് ഈ ഇളവുകൾ ബാധകമായിരിക്കില്ല. എന്നാൽ നിലവിൽ യുഎഇയിൽ വിസിറ്റിംഗ് വിസയിൽ വന്ന ഇന്ത്യക്കാർ പുതിയ ഇളവുകളിൽ വളരെ സന്തുഷ്ടരാണ്", ഡീറ ടൂർസ് ആൻഡ് ട്രാവൽസിന്റെ ജനറൽ മാനേജർ ടിപി സുധീഷ് പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.


യുഎഇയിൽ നിന്ന് വാക്സിൻ എടുത്തവർ ആയതിനാൽ അവിടത്തെ സ്ഥിരതാമസക്കാർക്ക് ഈ നീക്കം പ്രയോജനം ചെയ്യാനുള്ള സാധ്യത കുറവാണ്. നിയമങ്ങൾ ലഘൂകരിക്കുന്നതിലൂടെ പ്രയോജനം ലഭിക്കുന്ന 90 ശതമാനം ആളുകളും വിസിറ്റിംഗ് വിസയിലോ ഏതാനും ദിവസത്തേക്കുള്ള ബിസിനസ് ട്രിപ്പിന്റെ ഭാഗമായോ വന്നവരായിരിക്കുമെന്നും സുധീഷ് പറഞ്ഞു. കൂടാതെ എമിറേറ്റ്സ്, ഫ്ലൈദുബായ്, എയർ ഇന്ത്യ, ഇൻഡിഗോ എന്നീ വിമാനക്കമ്പനികൾ പറയുന്നതനുസരിച്ച്, കൊൽക്കത്തയിൽ നിന്ന് ദുബായിലേക്ക് നേരിട്ട് പോകുന്ന യാത്രക്കാരെ വിമാനത്താവളത്തിൽ നിന്നുള്ള റാപ്പിഡ് പിസിആർ പരിശോധനകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുന്നത്. നേരത്തെ, പുതിയ കൊറോണ കേസുകളുടെ എണ്ണം വളരെ കുറവായതിനാൽ അന്താരാഷ്ട്ര യാത്രക്കാർക്കുള്ള ക്വറന്റീൻ നിബന്ധനകളും റദ്ദാക്കിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലൊന്നും തിരക്കേറിയ എയർ റൂട്ടുകളിലൊന്നുമാണ് യുഎഇ. നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവ് ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രക്കാർക്ക് തീർച്ചയായും സഹായകരമാകും



Post a Comment

0 Comments