ഐപിഎല്ലില്‍ സാക്ഷാല്‍ ജസ്‌പ്രീത് ബുമ്രയെ മുമ്പ് നിലംപരിശാക്കിയ ചരിത്രമുണ്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പേസര്‍ പാറ്റ് കമ്മിന്‍സിന്. ഒരിക്കല്‍ക്കൂടി നിര്‍ഭയനായി ബുമ്രയടക്കമുള്ള മുംബൈ ബൗളര്‍മാരെ കടന്നാക്രമിച്ചു കമ്മിന്‍സ്. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി കെകെആറിന്‍റെ ഓസീസ് പേസര്‍. കെ എല്‍ രാഹുലാണ് 14 പന്തില്‍ ഐപിഎല്‍ അര്‍ധ ശതകം നേടിയിട്ടുള്ള മറ്റൊരു താരം. മറ്റാര്‍ക്കും ഇതിനേക്കാള്‍ കുറവ് പന്തുകളില്‍ ഐപിഎല്ലില്‍ അര്‍ധ ശതകം നേടാനായില്ല.
സിക്‌സറിന് ഒരു കമ്മിയുമില്ല
15-ാം ഓവറില്‍ സാക്ഷാല്‍ ജസ്‌പ്രീത് ബുമ്രയെ ഫോറിനും സിക്‌സറിനും പറത്തിയാണ് പാറ്റ് കമ്മിന്‍സ് വരവറിയിച്ചത്. ഈ ഓവറില്‍ അയ്യരും കമ്മിന്‍സും കൂടി ആകെ നേടിയത് 12 റണ്‍സ്. 16-ാം ഓവറില്‍ ഓസീസ് സഹതാരം ഡാനിയേല്‍ സാംസിനെതിരെ സംഹാരരൂപം പൂണ്ടു കമ്മിന്‍സ്. നാല് സിക്‌സറും രണ്ട് ഫോറും ഉള്‍പ്പടെ 35 റണ്‍സ് ഈ ഓവറില്‍ കമ്മിന്‍സ് അടിച്ചുകൂട്ടി. സാംസിന്‍റെ അവസാന പന്ത് ഗാലറിയിലെത്തിച്ച് കൊല്‍ക്കത്തയ്‌ക്ക് അഞ്ച് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം കമ്മിന്‍സ് സമ്മാനിക്കുകയായിരുന്നു. കളിയവസാനിക്കുമ്പോള്‍ കമ്മിന്‍സ് 15 പന്തില്‍ ആറ് സിക്‌സറും നാല് ഫോറും സഹിതം പുറത്താകാതെ 56 റണ്‍സുമായി അജയ്യനായി ക്രീസില്‍ നിന്നു. 41 പന്തിൽ 50 റൺസുമായി വെങ്കിടേഷ് അയ്യരും ടീമിന്‍റെ ജയത്തിൽ നിർണായകമായി.
0 Comments