Flash News

6/recent/ticker-posts

വിവാഹം ഒരു മാസത്തിനകം രജിസ്റ്റർ ചെയ്തില്ലെങ്കിൽ പിടിവീഴും; പുതിയ നിയമഭേദ​ഗതിക്ക് നിർദേശം

Views


വിവാഹ രജിസ്ട്രേഷൻ നടപടികളുമായി ബന്ധപ്പെട്ട് പുതിയ നിയമഭേദ​ഗതിക്ക് കേരള സർക്കാരിനു മുന്നിൽ നിർദേശം സമർപ്പിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് . സ്ത്രീധന നിരോധന നിയമത്തിൽ നിർദേശിച്ചിരിക്കുന്ന മാറ്റങ്ങൾ നടപ്പിലായാൽ വിവാഹശേഷം ഒരു മാസത്തിനകം രജിസ്റ്റർ ചെയ്യാത്തവർക്ക് പിടിവീഴും. വിവാഹസമയത്ത് സ്ത്രീധനം വാങ്ങുകയോ വിൽക്കുകയോ ചെയ്തിട്ടില്ല എന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലം സഹിതമാണ് വിവാഹം രജിസ്റ്റർ ചെയ്യേണ്ടത്. ഇത് ലംഘിക്കുന്നവരെ ഒരു വർഷം തടവുശിക്ഷക്ക് വിധിക്കണമെന്നും നിർദേശത്തിൽ പറയുന്നു. വനിതാ ശിശുക്ഷേമ വകുപ്പ് സംഘടിപ്പിച്ച ശിൽപശാലയിലാണ് നിർദേശങ്ങൾ ഉയർന്നത്. വിഷയം സർക്കാരിന്റെ പരി​ഗണനയിലാണ്.

എന്തൊക്കെ രേഖകൾവേണം?

വിവാഹത്തിനു മുൻപോ ശേഷമോ സ്ത്രീധനം വാങ്ങിയിട്ടും നൽകിയിട്ടുമില്ല എന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലം ഇരുകൂട്ടരും ഹാജരാക്കണം. വിവാഹത്തിന് മുമ്പോ ശേഷമോ ലഭിച്ച സമ്മാനങ്ങൾ വ്യക്തമാക്കുന്ന പ്രത്യേക സത്യവാങ്മൂലങ്ങൾ വിവാഹത്തിലെ കക്ഷികൾ സമർപ്പിക്കും. വിവാഹസമയത്ത് ലഭിച്ച സമ്മാനങ്ങൾ വധുവിന് നൽകിയതായി അനുമാനിക്കും.

ലിവ്-ഇൻ റിലേഷനുകളിൽ ബാധകമാണോ?

വിവാഹം, വധു, വരൻ എന്നിവരുമായി ബന്ധപ്പെട്ട നിർദേശങ്ങളിൽ ലിവ്-ഇൻ റിലേഷൻഷിപ്പുകളെ ഉൾപ്പെടുത്തണമെന്നും വർക്ക്ഷോപ്പിൽ നിർദേശമുയർന്നു. നിയമത്തിന്റെ പരിധിയിൽ ലിവ്-ഇൻ ബന്ധങ്ങൾ കൊണ്ടുവരാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ശിൽപശാലയിൽ പങ്കെടുത്ത ഒരാൾ അഭിപ്രായപ്പെട്ടു.

സുഹൃത്തുക്കൾക്കും പരാതിപ്പെടാം

സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകളിൽ, പീഡനത്തിനിരയായ വ്യക്തി, അവരുടെ മാതാപിതാക്കൾ, ബന്ധുക്കൾ അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത ക്ഷേമ സ്ഥാപനം എന്നിവയ്‌ക്ക് പുറമെ പീഡിപ്പിക്കപ്പെട്ട വ്യക്തികളുടെ സുഹൃത്തുക്കൾക്കും പരാതിപ്പെടാൻ അനുമതി നൽകണമെന്നും നിർദേശമുയർന്നു. പരാതിക്കാരൻ താമസിക്കുന്ന സ്ഥലമാണ് വിചാരണക്ക് തിരഞ്ഞെടുക്കേണ്ടതെന്നും നിർദേശമുണ്ട്.

പിഴ എങ്ങനെ?

സ്ത്രീധനമായി ലഭിച്ച സ്വത്ത് സ്ത്രീക്ക് തിരികെ കൈമാറാതിരുന്നാൽ വ്യക്തിക്ക് ചുമത്തുന്ന പിഴ, തിരികെ നൽകാത്ത സ്ത്രീധനത്തിന്റെ മൂല്യത്തിന് തുല്യമായിരിക്കും. നിലവിലെ നിയമപ്രകാരം 10,000 രൂപയാണ് പിഴ. സ്ത്രീധനത്തെ നേരിട്ടോ അല്ലാതെയോ പ്രോത്സാഹിപ്പിക്കുന്നതോ, അഭ്യർത്ഥിക്കുന്നതോ, സഹായിക്കുന്നതോ, അംഗീകരിക്കുന്നതോ ആയ ഏതൊരു പ്രവൃത്തിയും വാക്കും മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കണമെന്നും നിർദേശമുയർന്നു.

നിയമം എങ്ങനെ?

സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകളിൽ നിയമപരമായ അനന്തരാവകാശികളുടെ പട്ടികയിൽ നിന്ന് ഭർത്താക്കന്മാരെ ഒഴിവാക്കി നിയമം ഭേദഗതി ചെയ്യണമെന്നും നിർദേശം ഉയർന്നു.

ശിൽപശാലയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ വിദഗ്ധർ പരിശോധിച്ച് അനുയോജ്യമായവ സ്വീകരിക്കുമെന്ന് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കര്‍ശനമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദ്യമുന്നയിച്ചിരുന്നു. സ്ത്രീധനത്തിനും ആര്‍ഭാട വിവാഹങ്ങള്‍ക്കും എതിരായ പ്രചാരണവുമായി സംസ്ഥാന വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട് സമീപകാലത്ത് നടന്ന നിരവധി മരണങ്ങൾ സംസ്ഥാനത്ത് വലിയ ചർച്ചകൾക്കും വഴിതെളിച്ചിരുന്നു.



Post a Comment

0 Comments