കോഴിക്കോട്: പ്രവാസി മലയാളി വ്ലോഗർ റിഫ മെഹ്നുവിന്റെ മരണത്തില്‍ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് പൊലീസ്. ആവശ്യമെങ്കിൽ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുമെന്നും പോലീസ് അറിയിച്ചു. മരണത്തില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ടെന്ന് പൊലീസ് പറയുന്നു. അതേസമയം, ഭർത്താവ് മെഹ്നാസിനെതിരെ പോലീസിന്റെ അന്വേഷണത്തില്‍ തികഞ്ഞ പ്രതീക്ഷയെന്ന് റിഫയുടെ അച്ഛന് റാഷിദ് പറഞ്ഞു. കുറ്റക്കാരെ പൊലീസ് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പൊലീസിനോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നില്ല, മെഹ്നാസിന്റെ കൂട്ടുകാർക്ക് മരണത്തില്‍ പങ്കുണ്ടെങ്കില്‍ അതും അന്വേഷണത്തില്‍ തെളിയട്ടെ. സത്യം ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും അച്ഛന് റാഷിദ് കൂട്ടിച്ചേര്‍ത്തു.
മെഹ്നുവിന്റെ മരണത്തിൽ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് മെഹനാസിനെതിരെ ഇന്നലെ കേസെടുത്തിരുന്നു. കോഴിക്കോട് കാക്കൂർ പൊലീസാണ് റിഫയുടെ അമ്മയുടെ പരാതിയിൽ കേസെടുത്തത്. ആത്മഹത്യാ പ്രേരണയ്ക്കും, മാനസികമായും ശാരീരികമായും ഉപദ്രവിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തത്. കഴിഞ്ഞ മാർച്ചിലാണ് ദുബായിലെ ഫ്ളാറ്റിലാണ് റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് മെഹ്നാസ് മർദ്ദിച്ചെന്നും ഇയാളുടെ പീഡനം സഹിക്കാനാവാതെയാണ് റിഫയുടെ ആത്മഹത്യയെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. താമരശ്ശേരി ഡിവൈഎസ്പിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല.
0 Comments