നാനൂറ് രൂപ ദിവസക്കൂലിയില്‍ സൈക്കിള്‍ പാര്‍ട്സ് കടയില്‍ ജോലി വാഗ്ദാനം ചെയ്ത വ്യാപാരി, ഭിക്ഷക്കാരന്റെ മറുപടി കേട്ട് ഞെട്ടി..! തന്റെ കൂടെ വന്നാല്‍ ദിവസം രണ്ടായിരം രൂപ നല്‍കാമെന്നാണ് ഭിക്ഷക്കാരൻ നൽകിയ ഓഫര്‍. വ്യാപാര സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. തന്റെ സ്‌ഥാപനത്തില്‍ ഭിക്ഷാടനത്തിനെത്തിയ ആളോട് കൈകാലുകൾക്ക് നല്ല ആരോഗ്യവും ഉണ്ടല്ലോ പിന്നെന്തിനാണ് ഭിക്ഷ യാചിക്കുന്നതെന്നും എന്തെങ്കിലും ജോലി ചെയ്ത് ജീവിച്ചൂടേ എന്നും വ്യാപാരി ചോദിച്ചു. തന്റെ സൈക്കിള്‍ സ്‌പെയര്‍ പാര്‍ട്സ് കടയില്‍ ദിവസം 400 രൂപ കൂലിയില്‍ ജോലിയും വാഗ്‌ദാനം ചെയ്തപ്പോഴായിരുന്നു ഭിക്ഷക്കാരന്റെ ഞെട്ടിക്കുന്ന മറുപടി. യാചകന്റെ വാക്കുകള്‍ ഇങ്ങനെ... ഭിക്ഷ നല്‍കുന്നുണ്ടോ ഇല്ലയോ എന്ന് മാത്രം പറയുക.... അല്ലാതെയുള്ള സംസാരം വേണ്ട. ഞാനെന്തിന് നിന്റെ കടയില്‍ ജോലി ചെയ്യണം...? ദിവസവും ഭിക്ഷ യാചിച്ച് രണ്ടായിരം രൂപയിലധികം ഞാൻ സമ്പാദിക്കുന്നുണ്ട്.
വേണമെങ്കില്‍ നിനക്കും എന്റെ കൂടെ ചേരാം. ദിവസം രണ്ടായിരം രൂപ ശമ്പളം തരാം. വലിയ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തുന്നതിന് ആളുകളെ എത്തിക്കുന്ന ഏജന്‍സികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ വ്യാപാരിക്ക് യാചകന്‍ നല്‍കിയ ഓഫറില്‍ അതിശയിക്കാന്‍ ഒന്നുമില്ലെന്നാണ് ഇതിലൂടെ നാം മനസ്സിലാക്കേണ്ടത്. ബസ് സ്റ്റാന്‍ഡുകളിലും ബസ് സ്‌റ്റോപ്പുകളിലും റെയില്‍വേ സ്‌റ്റേഷനിലും ഭക്ഷണ ശാലകള്‍ക്ക് മുന്നിലും വീടുകളിലും എല്ലായിടത്തും ഇവരെ കാണാം. ആരാധനാലയങ്ങള്‍ക്കു മുന്നില്‍ നിരന്നിരിക്കുന്ന ഭിക്ഷക്കാരില്‍ ഏറെപ്പേരും ഏജന്റുമാര്‍ മുഖേന എത്തുന്നവരാണെന്ന് പറയുന്നു. വാഹനങ്ങളില്‍ കൂട്ടമായി അവിടെ എത്തിച്ച് കമ്മീഷന്‍ വ്യവസ്ഥയില്‍ ഭിക്ഷാടനം നടത്താന്‍ ഇവരെ നിര്‍ബന്ധിക്കുകയാണ് ചില ഏജന്റുമാര്‍. ഒരു നേരത്തേക്കുള്ള ഭക്ഷണപ്പൊതി മാത്രം നല്‍കി ആളുകളെ ഭിക്ഷാടനത്തിനെത്തിക്കുന്നതായും ഭിക്ഷാടനം നിരോധിക്കണമെന്നുമാണ് കൂടുതൽ പേർ ആവശ്യപ്പെടുന്നത്.
0 Comments