തൃശ്ശൂർ : മഴയ്ക്ക് ശമനമുണ്ടായാൽ വെള്ളിയാഴ്ച്ച വൈകിട്ട് നാലു മണിക്ക് തൃശൂർ പൂരം വെടിക്കെട്ട് നടത്തും. ഈ മാസം 11–ാം തീയതി പുലര്‍ച്ചെ മൂന്നു മണിക്കു നടക്കേണ്ടിയിരുന്ന തൃശൂര്‍ പൂരം വെടിക്കെട്ട് മഴയെ തുടർന്നാണ് പലതവണ മാറ്റിയത്. സാംപിള്‍ വെടിക്കെട്ടും ഉച്ചപ്പൂരം വെടിക്കെട്ടും മാത്രമാണ് ഇതുവരെ നടത്താനായത്.
കനത്ത മഴയില്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനം നനഞ്ഞു കുതിര്‍ന്നതിനാലാണ് വെടിക്കെട്ട് വൈകിക്കുന്നത്. ഒന്നോ രണ്ടോ ദിവസം വെയിലുദിച്ച് മണ്ണുണങ്ങാതെ വെടിക്കെട്ടു സാമഗ്രികള്‍ നിരത്താന്‍ കഴിയില്ല. വെടിക്കെട്ട് സാമഗ്രികള്‍ എല്ലാം സുരക്ഷിതമായി പൊലീസ് കാവലില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. മഴ കനക്കുംതോറും പൊലീസിനും ജില്ലാഭരണകൂടത്തിനും പണികൂടും. സൂക്ഷിച്ചിരിക്കുന്നത് അത്യുഗ്രശേഷിയുള്ള വെടിക്കോപ്പുകളാണ്. അധികനാള്‍ സൂക്ഷിച്ചുവെക്കാനാകാത്ത രീതിയില്‍ നിര്‍മ്മിച്ചവയാണിവ. അധികം ചൂടും തണുപ്പും ഏല്‍ക്കാന്‍ പാടില്ലാത്തതാണ് മിക്കതും.
0 Comments