തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ തോൽവി യുഡിഎഫി വൻ തിരിച്ചടിയായിരിക്കുകയാണ്
ഒന്നോ രണ്ടോ സീറ്റില്‍ ഒതുങ്ങുമായിരുന്ന എല്‍ഡിഎഫിന് മുഴുവന്‍ പാനലിനും ജയിക്കാനായത് വൻ ആത്മവിശ്വാസവും നൽകിയിരിക്കുകയാണ്
കാക്കനാട്: തൃക്കാക്കര നഗരസഭ സ്‌പോർട്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഏകപക്ഷീയമായ ജയം. സമയപരിധി കഴിഞ്ഞിട്ടും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നാമനിര്‍ദേശം നല്‍കാതെ വന്നതോടെയാണ് എല്‍ഡിഎഫിന് വിജയത്തിലേക്കുള്ള വഴി തെളിഞ്ഞത്. ആകെയുള്ള അഞ്ച് സീറ്റിലും എതിരില്ലാത ഇടത് പ്രതിനിധികള്‍ ജയിച്ചു. കൗണ്‍സിലേക്ക് മത്സരിക്കാന്‍ ഏപ്രില്‍ 15 മുതല്‍ ഈ മാസം നാലിന് ഉച്ചയ്ക്ക് രണ്ടുവരെയായിരുന്നു സമയം അനുവദിച്ചിരുന്നത്.മുന്‍ കൗണ്‍സിലറുമാരായ അജുന ഹാഷിം, റസിയ നിഷാദ്, കെ ഐസക്, സൈമണ്‍, ഉഷ പ്രവീണ്‍, പി സി മനൂപ് എന്നിവരടങ്ങുന്ന ഇടത് പാനല്‍ ബുധനാഴ്ചയാണ് വരണാധികാരിയായ പഞ്ചായത്ത് സെക്രട്ടറിക്ക് നാമനിര്‍ദേശം നല്‍കിയത്. രണ്ടു മണിക്ക് ശേഷമാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നാമനിര്‍ദേശം നല്‍കാന്‍ എത്തിയത്. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുനീറാ ഫിറോസ്, രജ്‌നി ജീജന്‍, അബ്ദു ഷാന എന്നിവരായിരുന്നു യുഡിഎഫ് പാനലിൽ ഉണ്ടായത്.സമയപരിധി അവസാനിച്ചതിനാല്‍ ഇവ അസാധുവാകുകയായിരുന്നു. എല്‍ഡിഎഫ് പ്രതിനിധികള്‍ കൃത്യസമയത്ത് എത്തിയപ്പോള്‍ സമയം വൈകിയ യുഡിഎഫ് പ്രതിനിധികള്‍ ഓടിക്കിതച്ചാണ് എത്തിയത്. ജനപ്രതിനിധികളും വിവിധ സ്‌പോട്‌സ് ക്ലബുകളുടെ പ്രതിനിധികളും ചേര്‍ന്നാണ് തദ്ദേശ സ്ഥാപനങ്ങളില്‍ സ്‌പോർട്‌സ് കൗണ്‍സില്‍ രൂപീകരിക്കുന്നത്.സ്ത്രീ, പട്ടികജാതി, ജനറല്‍ വിഭാഗങ്ങളില്‍ ആകെ ലഭിച്ച നാമനിര്‍ദേശങ്ങളില്‍ നിന്ന് ഓരോ വിഭാഗത്തിലും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചവരെയാണ് സ്‌പോർട്‌സ് കൗണ്‍സിലേക്ക് തെരഞ്ഞെടുക്കുന്നത്. എന്നാല്‍, എതിരാളികളില്ലാതെ വന്നതിനാല്‍ എല്‍ഡിഎഫ് മുഴുവന്‍ സീറ്റും ലഭിച്ചത്. ദീര്‍ഘ നാളായി യുഡിഎഫില്‍ നിലനില്‍ക്കുന്ന വിഭാഗീയതയും പടലപിണക്കങ്ങളുമാണ് നാമനിര്‍ദേശം നല്‍കുന്നതില്‍ വൈകിയത്. ഇതാണ് തോല്‍വിയിലേക്കും നയിച്ചത്. തെരഞ്ഞെടുപ്പ് നടന്നാല്‍ ഒന്നോ രണ്ടോ സീറ്റില്‍ ഒതുങ്ങുമായിരുന്ന എല്‍ഡിഎഫിന് മുഴുവന്‍ പാനലിനും ജയിക്കാനായത് യുഡിഎഫിന്റെ വീഴ്ചയാണെന്ന് ആരോപണവും ശക്തമായി ഉയര്‍ന്നു വരുന്നുണ്ട്.
0 Comments