മലപ്പുറം : പോക്‌സോ കേസില്‍ പ്രതിയായ റിട്ട. അധ്യാപകനും സി.പി.എം. നഗരസഭ കൗണ്‍സിലറുമായ കെ.വി. ശശികുമാറിനെതിരേ ഗുരുതര ആരോപണങ്ങളുമായി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍. മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളില്‍ അധ്യാപകനായിരുന്ന ഇയാള്‍ നിരവധി വിദ്യാര്‍ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ ആരോപണം. ഒരു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഒട്ടേറെ പെണ്‍കുട്ടികളാണ് ഇയാളില്‍നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയതെന്നും ഇതേത്തുടര്‍ന്നാണ് പൂര്‍വ വിദ്യാര്‍ഥികള്‍ പോലീസില്‍ പരാതി നല്‍കിയത്.
സ്‌കൂളില്‍ ഗണിത അധ്യാപകനായിരുന്ന കെ.വി. ശശികുമാര്‍ മാര്‍ച്ചിലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. വിരമിക്കലിനോട് അനുബന്ധിച്ച് സ്‌കൂളില്‍ വന്‍ ആഘോഷമായി യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചിരുന്നു. ഈ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കണ്ട ഒരു പൂര്‍വവിദ്യാര്‍ഥിനിയാണ് ആദ്യം അധ്യാപകനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ശശികുമാര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ഷെയര്‍ ചെയ്ത് പരോക്ഷമായ കുറിപ്പിലൂടെയായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അധ്യാപകനില്‍നിന്ന് ദുരനുഭവമുണ്ടായ കൂടുതല്‍ പെണ്‍കുട്ടികള്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. സ്‌കൂളില്‍ നേരത്തെ പഠിച്ച ഒട്ടേറെ പെണ്‍കുട്ടികളും യുവതികളുമാണ് ഇയാളില്‍നിന്നുണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച് ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ കമന്റുകളിലൂടെയും പോസ്റ്റുകളിലൂടെയും പ്രതികരിച്ചത്. ഇത്തരത്തില്‍ ഒട്ടേറെ പെണ്‍കുട്ടികള്‍ വെളിപ്പെടുത്തല്‍ നടത്തിയതോടെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ 30 വർഷമായി ഒരധ്യാപകൻ 60ഓളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പുറത്തു വരുന്ന വാർത്തകൾ. പെനിട്രേഷൻ വരെ നടന്നു എന്നാണ് കേസുമായി ബന്ധപ്പെട്ട ആളുകൾ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.
ഒരധ്യാപകൻ മാത്രമല്ല, മലപ്പുറം നഗരസഭ കൗൺസിലർ കൂടിയായിരുനു എന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. മാത്രമല്ല, 2019ലടക്കം നിരവധി വിദ്യാർഥിനികൾ പരാതി നൽകിയിട്ടും സ്‌കൂൾ മാനേജ്‌മെന്റ് പരിഗണിച്ചില്ലെന്നും ആധ്യാപകരോട് പരാതി പറഞ്ഞ വിദ്യാർത്ഥികളോട് 'അത് നിങ്ങളുടെ പ്രശ്നമാണ്' എന്നും പറഞ്ഞു എന്നാണ് പുറത്തു വരുന്ന വാർത്തകൾ.
മാത്രമല്ല, ഇയാൾ മദ്യപിച്ചുവരെ സ്‌കൂളിൽ വരാറുണ്ടെന്നും വിദ്യാർഥികൾ പറയുന്നുണ്ട്. ഇത്തരം ഗൗരവമേറിയ വിഷയം ഉണ്ടായിട്ടും അതിൽ നടപടി എടുക്കുകയോ പോലീസിനെ വിവരം അറിയിക്കാതിരിക്കുകയും ചെയ്ത മാനേജ്‌മെന്റിനെതിരെയും കേസെടുക്കാൻ പോലീസ് തയ്യാറാവണം. ഈ അധ്യാപഹയന്റെ എല്ലാ 'കലാപരിപാടികൾക്കും' മൗനാനുവാദം നൽകിയ മാനേജ്‌മെന്റ് നിലപാട് എന്താണ്...?!
ഈ കേസുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളിൽ മിക്കതിലും 'മലപ്പുറം ടൗണിലെ പ്രമുഖ സ്‌കൂൾ' എന്നാണ് പറയുന്നത്. ഇത്രയും വർഷം ഈ കുരുന്നുകളെ പീഡിപ്പിക്കാൻ പറ്റിയ സാഹചര്യവും അന്തരീക്ഷവും ഒരുക്കുകയും പീഡനവിവരം മറച്ചുവെക്കുകയും ചെയ്ത സ്‌കൂളിനെ പ്രമുഖ സ്‌കൂൾ എന്ന് മിക്ക ന്യൂസ് ചാനലുകളും വിശേഷിപ്പിക്കേണ്ട ആവശ്യകത എന്താണ്...?!
0 Comments