മുസ്ലിം പെണ്‍കുട്ടിക്ക് 16 വയസ് പൂര്‍ത്തിയായാല്‍ അവര്‍ക്ക് ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാമെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി.22 വയസുള്ള യുവാവും 16 കാരിയായ യുവതിയുമാണ് ബന്ധുക്കളുടെ സമ്മതമില്ലാതെ ഈമാസം 8 ന് വിവാഹിതരായിരുന്നു.തങ്ങള്‍ ഇസ്ലാമിക ആചാരപ്രകാരമാണ് വിവാഹിതരായതെന്ന് പറഞ്ഞ് നൽകിയ ഹരജിയിലാണ് ഇത്തരം പരാമർശമുള്ളത്.
ഭര്‍ത്താവിനൊപ്പം കഴിയാന്‍ 16 കാരിക്ക് പൊലിസ് സുരക്ഷ ഉറപ്പാക്കണമെന്നും ജസ്റ്റിസ് ജസ്ജിത് സിങ് ബേദിയുടെ ഉത്തരവിൽ പറയുന്നു.ലൈംഗിക ജീവിതം നയിക്കാന്‍ പ്രാപ്തരായ പ്രായത്തിലുള്ളവരാണെങ്കില്‍ വിവാഹം സാധുവാകുമെന്നും സംരക്ഷണം നല്‍കണമെന്നുമാണ് കോടതി നിരീക്ഷണം.
മുസ്ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി. രാജ്യത്ത് എല്ലാ പൗരന്മാര്‍ക്കും ജീവിക്കാന്‍ സുരക്ഷയും സ്വാതന്ത്ര്യവും അവകാശപ്പെട്ടതാണെന്നും കോടതി പറഞ്ഞു. ബന്ധുക്കളുടെ സമ്മതമില്ലാതെ വിവാഹിതരായ പെണ്‍കുട്ടിയാണ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഭര്‍ത്താവിനൊപ്പം കഴിയാന്‍ പെണ്‍കുട്ടിക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് പത്താന്‍കോട്ട് സീനിയര്‍ എസ്.പിക്ക് കോടതി നിര്‍ദേശം നല്‍കി. നേരത്തെ പൊലിസ് സംരക്ഷണം തേടിയെങ്കിലും ലഭിച്ചില്ലെന്ന് ഹരജിക്കാരി പറഞ്ഞിരുന്നു. ബന്ധുക്കളുടെ സമ്മതമില്ലെന്ന കാരണത്താല്‍ ദമ്പതികളുടെ മൗലികാവകാശവും ഭരണഘടന നല്‍കുന്ന സംരക്ഷണവും നിഷേധിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
0 Comments