കോട്ടക്കൽ:ഓട്ടോ ഡ്രൈവറെ അബ്കാരി കേസില്‍ കുടുക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. എടരിക്കോട് ചുടലപ്പാറയിലെ ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തലിയെയാണ് അയല്‍വാസി മുജീബ് റഹ്മാന്‍ (49), വാഴൂര്‍ സ്വദേശി അബ്ദുല്‍ മജീദ് (38) എന്നിവര്‍ ചേര്‍ന്ന് ചതിപ്രയോഗത്തില്‍ കുടുക്കാന്‍ ശ്രമിച്ചത്.
പരപ്പനങ്ങാടി പുത്തരിക്കല്‍ ഉള്ളണം റോഡില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ ചാരായമുണ്ടെന്നും വില്‍പന പതിവാണെന്നും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ച സംഘത്തിലൊരാള്‍ ഓട്ടോറിക്ഷയില്‍ മദ്യം ഒളിപ്പിച്ചുവെക്കുകയായിരുന്നു. താനൂര്‍ ഡിവൈ.എസ്.പിക്ക് കീഴിലുള്ള പ്രത്യേക അന്വേഷണസംഘം സ്ഥലത്തെത്തി ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യംചെയ്യലിലാണ് ഡ്രൈവറുടെ നിരപരാധിത്വം ബോധ്യപ്പെട്ടതും ചതിയുടെ ചുരളഴിഞ്ഞതും.
നാലര ലിറ്റര്‍ ചാരായമാണ് കുപ്പികളിലാക്കി കവറില്‍ തിരുകിയ നിലയില്‍ ഓട്ടോ റിക്ഷയുടെ സീറ്റിന്റെ പിന്‍ഭാഗത്തുനിന്ന് കണ്ടെടുത്തുത്. അയല്‍വാസിയായ മുജീബ് റഹ്മാന്‍ പൂര്‍വവൈരാഗ്യം തീര്‍ക്കാന്‍ ഒപ്പിച്ച ചതി പ്രയോഗത്തിന് നേരത്തേ മുജീബിനോടൊപ്പം ജയിലില്‍ കഴിഞ്ഞ അബ്ദുല്‍ മജീദിന്റെ സഹായം തേടുകയായിരുന്നു. ഇരുവരെയും പൊലീസ് അറസ്റ്റു ചെയ്തു. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.
അബ്ദുല്‍ മജീദ് യാത്രികനെന്നെ വ്യാജേന ഓട്ടോ വിളിച്ച് പോകുന്നതിനിടയിലാണ് ചാരായ കുപ്പികള്‍ ഷൗക്കത്തലിയുടെ ഓട്ടോറിക്ഷയില്‍ വെച്ചത്. മുജീബാണ് സംഭവം പൊലീസില്‍ അറിയിച്ചത്. സി.സി.ടി.വികള്‍ പരിശോധിച്ചും സൈബര്‍ സെല്ലിന്റെ സേവനം ഉപയോഗപ്പെടുത്തിയുമാണ് ഓട്ടോ ഡ്രൈവറെ കുടുക്കാനുളള ശ്രമം വിഫലമാക്കിയത്.
0 Comments