ശരീരത്തിൽ ഗ്രീസിന്‍റെ അംശം കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു
കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്‍റെ മരണം തലക്കും നെഞ്ചിനുമേറ്റ പരിക്ക് മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ഉള്ള പരിക്കുകൾ ശക്തമായ ആഘാതത്തെ തുടർന്നുണ്ടായതാണ്. ശരീരത്തിൽ ഗ്രീസിന്‍റെ അംശം കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
മെയ് 11ന് മാണ്ട്യയിലെ റയിൽവേ ട്രാക്കിലാണ് ജംഷീദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം പരാതി നൽകിയിരുന്നു.ഒമാനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ജംഷീദ് സുഹൃത്തുക്കള്‍ക്കൊപ്പം ബെംഗളൂരുവിലേക്ക് യാത്ര പോയതായിരുന്നു. തുടര്‍ന്ന് ജംഷീദിന് അപകടം പറ്റിയെന്ന് സുഹൃത്തുക്കള്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
ചൊവ്വാഴ്ച മടങ്ങും വഴി രാത്രിയിൽ മാണ്ഡ്യയിൽ റെയിവെ ട്രാക്കിന് സമീപം കാർ നിർത്തി എല്ലാവരും ഉറങ്ങിയെന്നും പിറ്റേന്ന് രാവിലെയാണ് ജംഷീദ് ട്രാക്കിന് സമീപം മരിച്ച് കിടക്കുന്നത് കണ്ടതെന്നുമാണ് ഒപ്പമുണ്ടായിരുന്നവർ വീട്ടുകാരോട് പറഞ്ഞത്. അഫ്സൽ എന്ന സുഹൃത്തിനൊപ്പം യാത്ര പോകുന്നെന്ന് പറഞ്ഞാണ് ജംഷിദ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ ഇയാൾ നാട്ടിൽത്തന്നെയുണ്ടായിരുന്നതും ദുരൂഹമെന്നാണ് മാതാപിതാക്കളുടെ പരാതി. എന്നാൽ ജംഷിദിന്‍റെ മരണം ആത്മഹത്യയാണെന്നായിരുന്നു മാണ്ഡ്യ പൊലീസ് നൽകിയ വിവരം.
0 Comments