കോഴിക്കോട്: ജില്ലയിലെ ഒരു ലക്ഷത്തിൽ പരം വരുന്ന കോളേജ് വിദ്യാർത്ഥികൾ ഇന്നവരുടെ പുതുലഹരികൾ കണ്ടെത്തും. ജില്ലാ ഭരണകൂടത്തിന്റെയും നഷാ മുക്ത് ഭാരത് അഭിയാന്റെയും ക്യാമ്പസ് ഓഫ് കോഴിക്കോട് പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജില്ലയിലെ മുഴുവൻ സർക്കാർ, അർദ്ധ സർക്കാർ, സ്വാശ്രയ കോളേജുകളിലായി 250 ൽ പരം ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. വോട്ടെടുപ്പ് പ്രക്രിയയുടെ ഏകോപനത്തിനായി ബൂത്ത് ഒന്നിന് ഒരു പ്രിസൈഡിങ്ങ് ഓഫീസറെയും രണ്ട് പോളിങ്ങ് ഓഫീസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഹാനീകരമായ ലഹരി പദാർത്ഥങ്ങൾ കൂടാതെ ജീവിതത്തിലെ മറ്റു മേഖലകളെയും ആരോഗ്യകരമായ ശീലങ്ങളെയും ലഹരിയായി പരിചയപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം.
വോട്ടെടുപ്പിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 10.30 മണിക്ക് കോഴിക്കോട് ഹോളി ക്രോസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും.
മുഴുവൻ ബൂത്തുകളിലും വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ 10.30 മണിക്ക് ആരംഭിച്ച് വൈകീട്ട് 3 മണിയോടെ വോട്ടെടുപ്പ് പൂർത്തിയാക്കും. വോട്ടെണ്ണൽ പൂർത്തിയാക്കി 8 മണിയോടെ റിസൽട്ട് പ്രഖ്യാപിക്കും.
ജനപ്രതിനിധികൾ, സബ് കലക്ടർ, ഡിസ്ട്രിക്ട് ഡവലെപ്മെന്റ് കമ്മീഷണർ, തുടങ്ങി ജില്ലയിലെ ഉന്നത റവന്യു ഉദ്യോഗസ്ഥർ, വകുപ്പ് മേധാവികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ എന്നിവർ തിരഞ്ഞെടുത്ത വിവിധ കോളേജുകൾ സന്ദർശിക്കും.
0 Comments