Views
തൃക്കാക്കര : ഉപതെരെഞ്ഞടുപ്പിൽ മണ്ഡലം ആർക്കൊപ്പം നിൽക്കുമെന്ന് അറിയാൻ ഇനി കേവലം മണിക്കൂറുകൾ മാത്രം. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ സജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായെന്ന് സിറ്റി പൊലീസ് കമ്മീഷണറും അറിയിച്ചു. അതേ സമയം തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണികൾ ഉയർത്തിയ അവകാശവാദങ്ങളിൽ നിന്നും പിന്നാക്കം പോയി. കഴിഞ്ഞ തവണത്തേതിനേക്കാൾ പോളിങ് കുറഞ്ഞ സാഹചര്യത്തിലാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ പി.ടി. തോമസ് നേടിയ ഭൂരിപക്ഷത്തിനേക്കാൾ കൂടുതൽ ഭൂരിപക്ഷം നേടുമെന്ന നിലപാടിൽ നിന്നും യു.ഡി.എഫ് പിന്നാക്കം പോയി. ഭൂരിപക്ഷം കുറയുമെന്നും ഉറച്ച മണ്ഡലങ്ങളിൽ ഉറപ്പുള്ള വോട്ടുകൾ പലതും ചെയ്യാനായിട്ടില്ലെന്നും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ക്യാമ്പ് ചെയ്തുള്ള പ്രവർത്തനവും ഭരണത്തെ ബാധിക്കില്ലെന്ന വിലയിരുത്തലിൽ കുറേ വോട്ടുകൾ ചെയ്തിട്ടില്ലെന്നും ഉമ തോമസിന്റെ ഭൂരിപക്ഷം എണ്ണായിരം വോട്ടിൽ താഴെയായിരിക്കുമെന്നും യു.ഡി.എഫ് കൺവീനർ കൂടിയായ ഡൊമിനിക് പ്രസന്റേഷൻ പറഞ്ഞു. അതേ സമയം ഇടത് സ്ഥാനാർഥി ഡോ.ജോ ജോസഫിന്റെ വിജയം ഉറപ്പാണെന്നും 4000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ പറഞ്ഞു. നാളെ രാവിലെ എട്ട് മണിക്ക് എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിംഗ് സെന്‍ററിൽ വോട്ടെണ്ണല്‍ തുടങ്ങും. എട്ടരയോടെ ആദ്യ സൂചനകളും പന്ത്രണ്ട് മണിയോടെ അന്തിമഫലവും എത്തും. വന്‍ ജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളിലെയും സ്ഥാനാർത്ഥികൾ.
239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ തൃക്കാക്കരയുടെ പുതിയ എംഎല്‍എ ആരെന്ന് തെളിയും. എട്ട് മണിയോടെ സ്ട്രോങ് റൂം തുറക്കും. ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളും. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ ചിത്രം വ്യക്തമാകും തെളിയും. സെഞ്ച്വറി തികക്കുകയെന്ന ലക്ഷ്യമാണ് ഇടതുമുന്നണിക്കുള്ളതെങ്കിൽ സർക്കാരിനുള്ള മറുപടിയേക്കാളുപരി മണ്ഡലം കൈവിട്ട് പോകാതിരിക്കുകയെന്ന ശ്രമം കൂടിയാണ്.
0 Comments