മനാമ: യാത്രക്കാർക്ക് ഏറെ പ്രതിസന്ധികൾ സമ്മാനിച്ച തീരുമാനത്തിൽ നിന്ന് ഗൾഫ് എയർ ഒടുവിൽ പിന്മാറി. യാത്രക്കാർക്ക് കാർഡ്ബോർഡ് പെട്ടികൾ അനുവദിക്കുമെന്നാണ് ഗൾഫ് എയർ അറിയിച്ചിരിക്കുന്നത്. ട്രാവൽ ഏജൻസികൾക്കയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് നിശ്ചിത അളവിലുള്ള കാർഡ് ബോർഡ് പെട്ടികൾ കൊണ്ടുപോകാമെന്ന് സർക്കുലറിൽ പറയുന്നു. ജൂൺ 22 മുതൽ ഇത് പ്രാബല്യത്തിൽ വരും. 76 സെന്റീമീറ്റർ നീളവും 51 സെന്റീമീറ്റർ വീതിയും 31 സെന്റീമീറ്റർ ഉയരവുമാണ് പെട്ടികൾക്ക് അനുവദിച്ചിരിക്കുന്ന അളവ്. ഇതിൽ കൂടുതൽ വലിപ്പത്തിലുള്ള കാർഡ് ബോർഡ് പെട്ടികൾ അനുവദിക്കില്ല.
2020 ഒക്ടോബറിലാണ് കാർഡ് ബോർഡ് പെട്ടികൾ സ്വീകരിക്കുന്നത് ഗൾഫ് എയർ നിർത്തലാക്കിയത്. ഇതേത്തുടർന്ന് യാത്രക്കാർ ഏറെ പ്രയാസം നേരിട്ടിരുന്നു. ഉയർന്ന ഡിമാൻഡ് ഉള്ളതിനാൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റുകൾക്ക് ഏതെങ്കിലും വലിപ്പത്തിലോ അളവുകളിലോ ഉള്ള കാർഡ്ബോർഡ് ബോക്സുകൾ സ്വീകരിക്കില്ലെന്നായിരുന്നു ഗൾഫ് എയർ വിശദീകരണം നൽകിയിരുന്നത്.
പരമാവധി 158 സെന്റീമീറ്റർ വലിപ്പമുള്ള സാധാരണ സ്യൂട്ട്കേസുകൾ ആയിരുന്നു സ്വീകരിച്ചിരുന്നത്. തീരുമാനം യാത്രക്കാർക്ക് ഏറെ പ്രയാസമാണ് സൃഷ്ടിച്ചിരുന്നത്. കൂടുതൽ വില കൊടുത്ത് ട്രോളി ബാഗുകൾ വാങ്ങേണ്ട സ്ഥിതിയിലായിരുന്നു യാത്രക്കാർ. കുടുംബമായി യാത്ര ചെയ്യുമ്പോൾ എല്ലാവർക്കും സ്യൂട്ട് കേസുകളോ ട്രോളി ബാഗുകളോ വാങ്ങേണ്ട അവസ്ഥ ഏറെ ദുരിതമായിരുന്നു സമ്മാനിച്ചിരുന്നത്. ഈ അവസ്ഥക്കാണ് ഇപ്പോൾ മാറ്റം വരുന്നത്.
0 Comments