സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതി നിഷേധിച്ച് കേന്ദ്രം: സാമൂഹ്യ ആഘാത പഠനവും: കല്ലിടലും നടത്തിയത് റയിൽവെ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ: കേരളം സമർപ്പിച്ച ഡിപിആര്‍ അപൂര്‍ണം: ഹൈകോടതിയില്‍... നിലപാടറിയിച്ച് കേന്ദ്രം...!
കൊച്ചി: സംസ്ഥാനത്ത് ഏറെ കോലാഹലം സൃഷ്ടിച്ച സില്‍വര്‍ലൈന്‍ പദ്ധതിക്ക് തത്ക്കാലം അനുമതിയില്ലെന്ന് കേന്ദ്രം ഹൈകോടതിയില്‍ വ്യക്തമാക്കി. ദക്ഷിണ റെയില്‍വേ ചീഫ് എന്‍ജിനീയര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ് മനു വ്യാഴാഴ്ച ഫയല്‍ ചെയ്ത വിശദീകരണത്തിലാണ് കേന്ദ്രം വീണ്ടും നിലപാട് വ്യക്തമാക്കിയത്.
തത്വത്തില്‍ അനുമതി നല്‍കിയത് വിശദമായ പദ്ധതിരേഖ സമര്‍പിക്കാനാണെന്നും സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് റെയില്‍വേ മന്ത്രാലയത്തിന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും കേന്ദ്ര സര്‍കാര്‍ അറിയിച്ചു. പദ്ധതിക്ക് സാമ്ബത്തിക അനുമതി നല്‍കിയിട്ടില്ലെന്നും സര്‍വേയ്‌ക്കെതിരായ വിവിധ ഹര്‍ജികളില്‍ കേന്ദ്രം കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.
കേരളം സമര്‍പിച്ച ഡി പി ആര്‍ അപൂര്‍ണമാണെന്നത് അടക്കമുള്ള കാരണങ്ങളാണ് കേന്ദ്രം ചൂണ്ടിക്കാണിച്ചത്. പദ്ധതി സാമ്ബത്തികമായും സാങ്കേതികമായും പ്രായോഗികമാണോയെന്ന് ഡി പി ആറില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കെറെയില്‍ ആണ് ഡിപിആര്‍ സമര്‍പിച്ചിരിക്കുന്നത്. പദ്ധതിയുടെ സാങ്കേതിക വശങ്ങള്‍ ഡിപിആറില്‍ ഉള്‍കൊള്ളിച്ചിട്ടില്ല. ഇവ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മധ്യവേനലവധിക്ക് മുന്‍പ് സില്‍വര്‍ലൈനിനായുള്ള സര്‍വേ നടപടികള്‍ ചോദ്യം ചെയത് ഫയല്‍ ചെയ്ത കേസുകളുടെ വാദം നടക്കുമ്ബോള്‍ സര്‍വേ സംബന്ധിച്ചു നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. അതേ തുടര്‍ന്നാണ് റെയില്‍വേ മന്ത്രാലയം വിശദീകരണം ഫയല്‍ ചെയ്തത്. സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ ഒരുവിധ അനുമതിയും നല്‍കിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
0 Comments