Flash News

6/recent/ticker-posts

ആരെങ്കിലും വിളിച്ചാൽ അപ്പോഴേക്കും പോകേണ്ട'; കെ.എൻ.എ ഖാദറിനെതിരെ പരോക്ഷ വിമർശനവുമായി സാദിഖലി തങ്ങൾ

Views ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത കെ.എന്‍.എ ഖാദറിന് പരോക്ഷ വിമര്‍ശനവുമായി സാദിഖലി ശിഹാബ് തങ്ങള്‍. എങ്ങോടെങ്കിലും പോകുമ്പോഴോ വരുമ്പോഴോ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ അങ്ങോട് പോകാന്‍ പറ്റുമോ എന്ന് ആദ്യം ചിന്തിക്കണം. ആരെങ്കിലും വിളിച്ചാല്‍ അപ്പോള്‍ തന്നെ പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു

അതിന് സാമുദായികമായ പ്രത്യേകതകള്‍ നോക്കേണ്ടി വരും. രാജ്യസ്‌നേഹപരമായ പ്രത്യേകതകള്‍ നോക്കേണ്ടി വരും. സാമൂഹ്യപരമായ മാറ്റങ്ങള്‍ നോക്കേണ്ടി വരും. അല്ലാതെ ആരെങ്കിലും വിരുന്നിന് വിളിച്ചാല്‍ അപ്പോള്‍ തന്നെ പോകേണ്ട കാര്യം മുസ്‌ലിം ലീഗുകാരെ സംബന്ധിച്ചില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

പാര്‍ട്ടിക്ക് പാര്‍ട്ടിയിടേതായ തീരുമാനങ്ങളുണ്ട് അതാണ് നടപ്പാക്കേണ്ടത്. പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ പാര്‍ട്ടിയെകുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ അത് പാര്‍ട്ടി തീരുമാനമാണെന്ന് തെറ്റിദ്ധരിക്കരുത്. പാര്‍ട്ടിയുടെ തീരുമാനം പാര്‍ട്ടി പ്രഖ്യാപിക്കുന്നതാണ്. അതല്ലാതെ ചില വ്യാഖ്യാതാക്കളുണ്ട്. അവരുടെ തീരുമാനം പാര്‍ട്ടി തീരുമാനമായി തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് വിലക്കുണ്ടെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ കെ.എന്‍.എ ഖാദര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. വിഡിയോ നോക്കി വിശദീകരണം തൃപ്തികരണമാണോ എന്ന് പരിശോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കെ.എന്‍.എ.ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയില്‍ ആര്‍എസ്എസ് സംസ്ഥാന സഹ പ്രചാര്‍ പ്രമുഖ് ഡോ എന്‍.ആര്‍.മധു ട്വന്റിഫോറിനോട് പറഞ്ഞു. കേസരി പരിപാടിക്കു വേണ്ടി താന്‍ തന്നെ നേരിട്ട് ക്ഷണിക്കുകയായിരുന്നു. മാനവീക പക്ഷത്തു നിലയുറപ്പിച്ച ദേശാസ്‌നേഹിയാണ് കെ.എന്‍.എ.ഖാദറെന്നും ഡോ.എന്‍.ആര്‍.മധു പറഞ്ഞു.

മാനവിക നിലപാടുള്ള വ്യക്തിയാണ് ഖാദര്‍. ലീഗ് പുറത്താക്കിയാല്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം കെ.എന്‍.എ ഖാദറിന് ഉണ്ടാകില്ല. ലീഗിന്റെ രാഷ്ട്രീയത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.എന്‍.എ ഖാദര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ ലീഗ് കടുത്ത അതൃപ്തിയിലാണ്. സംഭവം പാര്‍ട്ടി നയത്തിന് എതിരാണെന്ന് എം.കെ മുനീര്‍ തുറന്നടിച്ചു. വിഷയം പാര്‍ട്ടി പരിശോധിക്കുമെന്ന് ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ എം.സി.മായിന്‍ ഹാജി ട്വന്റിഫോറിനോട് പറഞ്ഞു.

ഇന്നലെ കോഴിക്കോട് കേസരിയില്‍ വച്ച് നടന്ന ആര്‍എസ്എസ് പരിപാടിയില്‍ കെ.എന്‍.എ.ഖാദര്‍ പങ്കെടുത്തിരുന്നു. സംഭവം വിവാദമായതോടെ സാംസ്‌കാരിക പരിപാടിയായതിനാലാണ് പങ്കെടുത്തതെന്നും, മതസൗഹാര്‍ദത്തെ കുറിച്ചാണ് സംസാരിച്ചതെന്നും വിശദീകരിച്ച് കെ.എന്‍.എ.ഖാദര്‍ രംഗത്തെത്തി.

എന്നാല്‍ ഈ വാദത്തെ പൂര്‍ണ്ണമായും തള്ളിയ എം.കെ.മുനീര്‍, പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ് ഖാദര്‍ പരിപാടിയില്‍ പങ്കെടുത്തതെന്ന് തുറന്നടിച്ചു. മതസൗഹാര്‍ദത്തെ കുറിച്ചുള്ള വേദിയായിരുന്നുവെന്നാണ് അദ്ദേഹം വിശദീകരിച്ചത്. അങ്ങനെയുള്ള വേദികളില്‍ എല്ലാവരും തന്നെ പോകാറുണ്ടല്ലോ. അതില്‍ ആര്‍എസ്എസ് വേദിയെന്നൊരു ചിന്തയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അത് ആര്‍എസ്എസ് വേദിയല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സമൂഹമാധ്യങ്ങളില്‍ എന്തു പറയുന്നു എന്നുള്ളതല്ല. അദ്ദേഹം ഒരു വിശദീകരണം തന്നിട്ടുണ്ട്. അത് സംബന്ധിച്ച് പരിശോധനയുണ്ടാകും. അത് പരിശോധിച്ച് ഉറപ്പുവരുത്തുന്നത് വരെ അദ്ദേഹത്തെ വിശ്വാസിക്കുമെന്നും മായിന്‍ ഹാജി പറഞ്ഞു.

ആര്‍എസ്എസ് ദേശീയ നേതാവുമായി വേദി പങ്കിട്ട കെ.എന്‍.എ ഖാദറിന്റെ നടപടിയില്‍ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. വിഷയത്തില്‍ സാദിഖലി തങ്ങളടക്കം ലീഗ് നേതൃത്വം സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.

കോഴിക്കോട് കേസരിയില്‍ സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് കെ.എന്‍.എ ഖാദര്‍ പങ്കെടുത്തത്. കെ.എന്‍.എ.ഖാദറിനെ ആര്‍എസ്എസ് ദേശീയ നേതാവ് ജെ.നന്ദകുമാര്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹമുണ്ടെന്ന് വേദിയില്‍ കെ.എന്‍.എ.ഖാദര്‍ തുറന്നു പറഞ്ഞു. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളിലും പോയി. എന്തു കൊണ്ട് ഗുരുവായൂരില്‍ ഇത് പറ്റുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

നിലവില്‍ മുസ്ലീം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മുന്‍ എംഎല്‍എയുമാണ് കെ.എന്‍.എ ഖാദര്‍. ആര്‍എസ്എസിന്റെ നേരിട്ടുള്ള പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. ഭഗവത് ഗീതയും ബുദ്ധനെയും ഉദ്ധരിച്ചുമെല്ലാം ആര്‍എസ്എസ് ബൗദ്ധികാചാര്യന്‍ ജെ.നന്ദകുമാര്‍ നടത്തിയ പ്രസംഗത്തെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു കെ.എന്‍.എ.ഖാദറിന്റെയും പ്രസംഗം. ആ പ്രസംഗത്തിനിടയിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തനിക്ക് പുറത്ത് നിന്ന് കാണിക്ക അര്‍പ്പിക്കാനെ കഴിഞ്ഞുള്ളു. അകത്ത് കയറാന്‍ സാധിച്ചിട്ടില്ലെന്ന കാര്യം അദ്ദേഹം തുറന്നു പറഞ്ഞത്.

ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളില്‍ എനിക്ക് പോകാന്‍ സാധിച്ചിട്ടുണ്ട്. ഇവിടെ ഇപ്പോള്‍ പോകാന്‍ സാധിക്കില്ല. എന്തുകൊണ്ടാണ് എനിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകാന്‍ കഴിയാത്തത് എന്ന ചോദ്യം ജെ.നന്ദകുമാറിന്റെ മുഖത്ത് നോക്കി അദ്ദേഹം ചോദിച്ചു.

കെ.എന്‍.എ. ഖാദര്‍ കുറച്ച് കാലമായി ലീഗുമായി അസ്വരസ്യത്തിലായിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ രാഷ്ട്രീയ ഇടത്താവളങ്ങള്‍ തേടുന്ന നടപടിയുടെ ഭാഗമായിരുന്നോ ഇന്നത്തെ വേദി പങ്കിടലെന്നും രാഷ്ട്രീയ കേന്ദ്രങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. അത് ശരിവക്കുന്ന തരത്തില്‍ ആര്‍എസ്എസിന്റെ ബൗദ്ധിക കാഴ്ചപ്പാടുകളെ വിപുലീകരിക്കേണ്ടതിന്റെ ആവശ്യ കഥ ചൂണ്ടിക്കാട്ടുന്ന പ്രസംഗമാണ് കെ.എന്‍.എ.ഖാദര്‍ നടത്തിയത്.



Post a Comment

0 Comments