Flash News

6/recent/ticker-posts

ചെറിയ വര്‍ധനയെന്ന പേരില്‍ വലിയ വര്‍ധന; പുതുക്കിയ വൈദ്യുതി നിരക്ക് സാധാരണക്കാര്‍ക്ക് തിരിച്ചടി

Views

മാസം നൂറ് യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 25 പൈസയാണ് വര്‍ധിച്ചത്, വെറും 22 രൂപ മാത്രം വര്‍ധിച്ചെന്ന് തോന്നാം. എന്നാല്‍ രണ്ട് മാസത്തെ ബില്ല് വരുമ്പോള്‍ ബില്ല് ഇരട്ടിയോ അതിലധികമോ ആകാം._ 

കെഎസ്ഇബി വൈദ്യുതി നിരക്ക് വര്‍ധന സാധാരണക്കാര്‍ക്ക് തിരിച്ചടി.ചെറുതെന്ന് തോന്നിക്കുമെങ്കിലും നടപ്പാക്കിയത് വലിയ വര്‍ധന. 50 യൂണിറ്റ് വരെയുള്ള ഗാര്‍ഹിക ഉപഭോക്താക്കളുടെ കുറഞ്ഞ വര്‍ധന 22 രൂപയാണെന്ന് ലഘൂകരിക്കുമ്പോഴും രണ്ടുമാസത്തെ ബില്ല് കണക്കുകൂട്ടുമ്പോള്‍ ഭാരമേറും. ഗാര്‍ഹിക ഉപഭോക്താക്കളുടെ പുതിയ നിരക്കുകള്‍ ആകെ പരിശോധിച്ചാല്‍ അധികമാണെന്ന് തോന്നില്ല. യൂണിറ്റിന് 25 പൈസ മുതല്‍ 60 പൈസ വരെയുള്ള വര്‍ധനയാണ് റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ചത്.

മാസം നൂറ് യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 25 പൈസയാണ് വര്‍ധിച്ചത്, വെറും 22 രൂപ മാത്രം വര്‍ധിച്ചെന്ന് തോന്നാം. എന്നാല്‍ രണ്ട് മാസത്തെ ബില്ല് വരുമ്പോള്‍ ബില്ല് ഇരട്ടിയോ അതിലധികമോ ആകാം. ഓരോ സ്ലാബിലുള്ള ഉപഭോക്താക്കള്‍ക്കും റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചത് പ്രതിമാസ കണക്കായിട്ടാണ്. പക്ഷേ കെ.എസ്.ഇ.ബി രണ്ട് മാസത്തെ ബില്ല് കണക്ക് കൂട്ടുമ്പോള്‍ ഇത് അട്ടിമറിക്കപ്പെടും. ഇതിന് ഇരയാകുന്നത് പ്രതിമാസം 250 യൂണിറ്റുകള്‍ വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കളാണ്.

മാസം 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഉയര്‍ന്ന വൈദ്യുതി നിരക്കുള്ളത്. 250 യൂണിറ്റ് കടന്നാല്‍ ഒന്നാമത്തെ യൂണിറ്റ് മുതല്‍ ഉയര്‍ന്ന നിരക്കാണ്. വര്‍ധിപ്പിച്ച നിരക്ക് പ്രകാരം കെ.എസ്.ഇ.ബി ബില്ല് കണക്ക് കൂട്ടുമ്പോള്‍ ആദ്യത്തെ മാസവും രണ്ടാമത്തെ മാസവും 250 യൂണിറ്റ് വീതം ഉപയോഗിച്ചാല്‍ രണ്ട് മാസത്തെ ബില്ല് കണക്ക് കൂട്ടുമ്പോള്‍ പ്രതിമാസം 250 യൂണിറ്റ് ഉപയോഗിക്കുന്ന ആളായി കെ.എസ്.ഇ.ബി കണക്കാക്കില്ല, പകരം 500 യൂണിറ്റ് ഉപയോഗിക്കുന്ന ഉയര്‍ന്ന സ്ലാബില്‍പ്പെട്ടയാളാകും.

അതായത് രണ്ട് മാസം കൊണ്ടാണ് 500 യൂണിറ്റ് ഉപയോഗിച്ചതെങ്കിലും ഒന്നാമത്തെ യൂണിറ്റ് മുതല്‍ ഏഴ് രൂപ അറുപത് പൈസ ബില്ലില്‍ ചുമത്തും. രണ്ട് മാസത്തെ ബില്ലെടുക്കുമ്പോള്‍ 500 യൂണിറ്റിന് മുകളിലായാല്‍ മുഴുവന്‍ യൂണിറ്റിനും എട്ട് രൂപ അന്‍പത് പൈസ വീതം നല്‍കണം.

സ്മാര്‍ട്ട് മീറ്റര്‍ നടപ്പിലാക്കാതെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്ന് റെഗുലേറ്ററി കമ്മീഷനും സമ്മതിച്ചു. ഇതാണ് എക്കാലത്തേയും വൈദ്യുതി ബില്‍ വര്‍ധനവില്‍ പതിയിരിക്കുന്ന തട്ടിപ്പ്. കെ.എസ്.ഇ.ബി ചോദിച്ച നിരക്ക് വര്‍ധനവ് നടപ്പിലാക്കാതെ ചെറിയ വര്‍ധന മാത്രം എന്ന അവകാശവാദത്തിന്റെ പൊള്ളത്തരമാണ് ഈ കണക്കുകള്‍.



Post a Comment

0 Comments