Flash News

6/recent/ticker-posts

തേനീച്ചയും കടന്നലും കുത്തി മരിച്ചാല്‍ 4 ലക്ഷം രൂപ ധനസഹായം; രാജ്യത്ത്് ആദ്യമായി നടപ്പിലാക്കി കേരളം

Views

സംസ്ഥാനത്ത് ഇനി തേനീച്ചയുടെയും കടന്നലിന്റെയും ആക്രമണത്തില്‍ മരിക്കുന്നവരുടെ കുടുംബത്തിന് ധനസഹായം ലഭിക്കും. പരിക്കേല്‍ക്കുന്നവര്‍ക്കും സഹായം നല്‍കും.

രാജ്യത്ത് ആദ്യമായാണ് തേനീച്ച, കടന്നല്‍ ആക്രമണത്തിന് ഇരയാവുന്നവര്‍ക്ക് ധനസഹായം നല്‍കുന്നത്. ദുരന്തനിവാരണ നിയമം അനുസരിച്ച് പത്തനംതിട്ട ജില്ലാ കളക്ടറാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.

കോന്നി തണ്ണിത്തോട് വില്ലേജില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടത്തില്‍ ടാപ്പിങ്ങിനിടെ കടന്നലിന്റെ കുത്തേറ്റു മരിച്ച സിഡി അഭിലാഷിന്റെ കുടുംബത്തിനും പരിക്കേറ്റ 4 പേര്‍ക്കുമാണ് ആദ്യത്തെ സമാശ്വാസത്തുക അനുവദിച്ചത്. മരിച്ചയാളുടെ കുടുംബത്തിനു 4 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 4300 രൂപയുമാണ് നല്‍കുന്നത്.

ദേശീയ ദുരന്തനിവാരണ നിയമത്തില്‍ കീട ആക്രമണം ദുരന്തമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഒരു സംസ്ഥാനത്തും ഇതുവരെ നടപ്പാക്കിയിരുന്നില്ല. നിയമമനുസരിച്ച്, ഏതൊക്കെ കീടങ്ങളുടെ ആക്രമണം ധനസഹായത്തിന് പരിഗണിക്കാമെന്ന് സംസ്ഥാന സര്‍ക്കാരുകളാണ് വിജ്ഞാപനം ചെയ്യേണ്ടത്. കേരളത്തില്‍ നിലവില്‍ തേനീച്ചയും കടന്നലും ഈ ഗണത്തില്‍പ്പെടുന്നു.

കുടുംബാംഗങ്ങള്‍ അതതു വില്ലേജ് ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടതെന്ന് ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍. 2015 മുതല്‍ 2020 വരെയുളള കാലയളവില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലായി 18 പേര്‍ മരിച്ചതായാണ് കണക്ക്. എന്നാല്‍ ഇതുവരെയും ആരും നഷ്ടപരിഹാരം തേടി സര്‍ക്കാരിനെ സമീപിച്ചിരുന്നില്ല.

‘തേനീച്ചയുടെയും കടന്നലിന്റെയും ആക്രമണം ഒരു സാധാരണക്കാരന്റെ വീക്ഷണകോണില്‍ നിന്ന് നോക്കിയാല്‍ ഒരുതരം ദുരന്തമാണ്. അതിനാല്‍,  മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അത്തരം ആക്രമണങ്ങള്‍ മൂലമുള്ള മരണങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാം. ആ ഏജന്‍സികളുടെയോ വകുപ്പുകളുടെയോ മാനദണ്ഡങ്ങള്‍ക്കനുസൃതമായി അവര്‍ക്ക് സഹായം ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കില്‍ മറ്റ് ഏജന്‍സികളില്‍ നിന്ന് നഷ്ടപരിഹാരം ക്ലെയിം ചെയ്യാനും അവര്‍ക്ക് കഴിയും.”- ഉന്നതഉദ്യോഗസ്ഥന്‍.



Post a Comment

0 Comments