സർക്കാരിന് നന്ദി, പിന്നോട്ട് പോയതല്ല ഉറപ്പ് പാലിക്കുകയാണ് ചെയ്തത് ; ലീഗിനെ തള്ളി സമസ്ത..
കോഴിക്കോട്: വഖഫ് നിയമന വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാടിന് നന്ദി അറിയിച്ച് സമസ്ത. സർക്കാർ പിന്നോട്ട് പോയതല്ലെന്നും മതനേതാക്കൾക്ക് നൽകിയ ഉറപ്പ് പാലിച്ചെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. തുടർ നടപടികൾ വേഗത്തിലാക്കണം എതിർപ്പ് ഉയർന്നപ്പോൾ അനുകൂല നിലപാട് സർക്കാർ സ്വീകരിച്ചു. സർക്കാർ തോറ്റ് പിന്മാറിയതാണെന്നായിരുന്നു ലീഗ് നേതാവ് കെപിഎ മജീദ് അടക്കമുള്ളവർ പ്രതികരിച്ചത്. ഇതിൽ നിന്നും വ്യത്യസ്തമായാണ് സമസ്ത സർക്കാർ തീരുമാനത്തെ സ്വീകരിച്ചത്.
മുഖ്യമന്ത്രി ഉറപ്പ് നൽകിയ ശേഷം സമസ്ത സമരം ഉപേക്ഷിച്ചിരുന്നു."വിശ്വാസികൾക്ക് പ്രയാസമുണ്ടാക്കുന്ന തീരുമാനവുമായി മുന്നോട്ട് പോവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. മറ്റുള്ള മത സംഘടനകളോട് സമരത്തിന് പോകരുതെന്ന് സമസ്ത പറഞ്ഞിരുന്നു. സമരം ചെയ്യലാണ് പ്രതിപക്ഷത്തിൻ്റെ പണി. പക്ഷെ അങ്ങനെ വേണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. മതങ്ങളുമായി ബന്ധപ്പെട്ട നിയമനിർമാണം നടത്തുമ്പോൾ സമസ്ത അടക്കമുള്ള സംഘടകളുമായി കൂടിയാലോചിക്കുന്നത് നല്ലതാണ്" ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട നടപടി പിന്‍വലിക്കുമെന്ന് ഇന്ന് ചേർന്ന നിയമസഭയിലാണ് മുഖ്യമന്ത്രി അറിയിച്ചത്. നിയമനം പിഎസ്‌സിക്ക് വിട്ട നിയമനിര്‍ണത്തിൽ ഭേദഗതിക്ക് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം സംഘടനകളുടെ യോഗത്തിലെ വികാരം സര്‍ക്കാര്‍ മാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.പികെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തീരുമാനമെടുത്തതിന്റെ ഭാഗമായുള്ള തുടര്‍നടപടി സ്വീകരിച്ചു വരുന്നുവെന്ന് കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി അറിയിച്ചു.
സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകളും മുസ്‌ലിം ലീഗും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രി മുസ്‌ലിം നേതാക്കളുടെ യോഗം വിളിച്ചിരുന്നു. തീരുമാനമൊന്നും യോഗത്തില്‍ പറഞ്ഞിരുന്നില്ല.
0 Comments