മലപ്പുറം: മാനസിക പ്രശ്നങ്ങൾ ഉള്ള പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശി നൗഫൽ സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന ആരോപണവുമായി മുൻ മന്ത്രിയും തവനൂർ എംഎൽഎയുമായ കെ.ടി.ജലീൽ. നൗഫലിന്റെ കുഞ്ഞിന്റെ ചികിത്സക്ക് ഫിറോസ് കുന്നുംപറമ്പിൽ സഹായിച്ചതും ചൂണ്ടിക്കാണിച്ചാണ് ജലീലിന്റെ ആരോപണം. ജലീൽ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ,
"നൗഫലും കുടുംബവും ഫിറോസ് കുന്നുംപറമ്പിലിൻറെ ആരാധകർ.
നൗഫലിന്റെ കുട്ടിയുടെ ലിവർ ട്രാൻസ്പ്ലേൻഡേഷന് പണം സ്വരൂപിച്ച് നൽകിയത് ഫിറോസ് കുന്നുംപറമ്പിൽ.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്നെ തോൽപിക്കാൻ നൗഫലിന്റെ സഹോദരൻ നിസാർ ദിവസങ്ങളോളം തവനൂരിൽ തമ്പടിച്ച് പ്രവർത്തിച്ചു. മുഖ്യമന്ത്രിയെ കുറിച്ചും കുടുംബത്തെ കുറിച്ചും എന്നെ കുറിച്ചും നൗഫലിനെ കൊണ്ട് നല്ല വാക്കുകൾ പറയിപ്പിച്ചത് ദുരുദ്ദേശത്തോടെ. വോയ്സ് ക്ലിപ്പ് ശ്രദ്ധിച്ചാൽ മറ്റാരോ അദ്ദേഹത്തിന് നിർദ്ദേശം കൊടുക്കുന്നത് മനസ്സിക്കാം.
സർക്കാരിനെ പ്രതിരോധത്തിലാക്കാൻ നൗഫലിനെ ഉപയോഗിച്ച് നടത്തിയ നാടകത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണം.
നിയമസഭ നടക്കുമ്പോൾ പ്രതിപക്ഷത്തിന് അടിയന്തിര പ്രമേയത്തിനുള്ള വക ഉണ്ടാക്കിക്കൊടുക്കാൻ നടത്തിയ ഗൂഡാലോചനയാണ് ഇതെന്ന് ന്യായമായും സംശയിക്കണം. "
നൗഫൽ മാനസിക പ്രശ്നമുള്ള ആൾ ആയതുകൊണ്ട് ഫോൺ വിളി വിവാദം അവസാനിക്കില്ല എന്ന് വ്യക്തമാക്കുന്നതാണ് ജലീലിൻ്റെ പോസ്റ്റ്. ഇതിന് പിന്നിൽ യുഡിഎഫിൻ്റെ അജണ്ട ഉണ്ടെന്നാണ് ജലീൽ പറയാതെ പറയുന്നത്. നൗഫലിന്റ അവസ്ഥ ആരോ ദുരുപയോഗം ചെയ്യുക ആയിരുന്നോ എന്ന് പരിശോധിക്കണം എന്നും ജലീൽ സൂചിപ്പിക്കുന്നു.
0 Comments