വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിനോദയാത്ര പോകുന്നതിന് മുമ്പ് യാത്രയ്ക്ക് ഉപയോഗിക്കുന്ന വാഹനത്തിന്‍റെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്ന് നിര്‍ദേശം. ആവശ്യമെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനം പരിശോധന നടത്തിയ ശേഷമാകും യാത്ര ആരംഭിക്കുക. എല്ലാ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഈ അറിയിപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പിന് ഗതാഗത കമ്മീഷണര്‍ നിര്‍ദേശം കൈമാറി.
വിനോദയാത്ര പുറപ്പെടും മുന്‍പ് കൊല്ലം പെരുമണ്‍ കോളേജില്‍ ബസിന് മുകളില്‍ പൂത്തിരി കത്തിച്ച് ബസിന് തീപിടിച്ച സംഭവത്തെ തുടര്‍ന്നാണ് മോട്ടോര്‍ വാഹവകുപ്പിന്‍റെ നിര്‍ദേശം ഹയര്‍സെക്കന്‍ഡറി, സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യ വിദ്യാഭ്യാസം, തുടങ്ങിയ ഉന്നതവിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്കാണ് നിര്‍ദേശം കൈമാറിയത്.
പെരുമണ്‍ എന്‍ജിനീയറിങ് കോളജില്‍ ടൂര്‍ പുറപ്പെടുന്നതിന് മുന്‍പുള്ള ആഘോഷത്തിന്‍റെ ഭാഗമായാണ് പൂത്തിരി കത്തിച്ചതും ബസിലേക്ക് തീ പടർന്നതും. ബസ് മോട്ടോർ വാഹന വകുപ്പ് പിന്നീട് കസ്റ്റഡിയിലെത്തു. ആലപ്പുഴയിൽ പരിശോധന നടത്തുകയായിരുന്ന എം.വി.ഡിയാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മാസം 26 നായിരുന്നു സംഭവം. മൊത്തം മൂന്ന് വണ്ടികളിലാണ് കോളേജിൽ നിന്ന് ടൂർ പോയത്. ഇതിൽ കൊമ്പൻ എന്ന പേരുള്ള രണ്ട് ബസും ഉൾപ്പെടും. ആറ് ദിവസത്തെ ടൂറിനാണ് ഇവർ പുറപ്പെട്ടത്. പുറപ്പെടുന്നതിന് മുൻപായി കുട്ടികളെ ആവേശത്തിലാക്കാൻ ബസ് ജീവനക്കാർ തന്നെയാണ് ബസിന് മുകളിൽ പൂത്തിരി കത്തിച്ചത്. ഇതിൽ നിന്നുള്ള തീയാണ് ബസിലേക്ക് പടർന്നത്. ജീവനക്കാർ തന്നെ തീ അണച്ചതോടെ ദുരന്തമൊഴിവാകുകയായിരുന്നു.
അനധികൃതമായി ഘടിപ്പിച്ച ലേസര്‍, വർണ്ണ ലൈറ്റുകളും അമിതമായ സൗണ്ട് സിസ്റ്റവും ഉപയോഗിച്ചു ഓപ്പറേറ്റ് ചെയ്യുന്നതിന്റെ പേരിൽ മുമ്പും പലതവണ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽപെട്ട വാഹനമാണ് കൊമ്പൻ. വിഷയത്തിൽ തങ്ങൾക്ക് പങ്കിെല്ലന്നും ഉത്തരവാദികള്‍ ബസ് ജീവനക്കാരാണെന്നും കോളജ് അധികൃതർ പറയുന്നു.
0 Comments